സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധി ദൗർഭാഗ്യകരമെന്ന് കോൺഗ്രസ്സ്

അഭിറാം മനോഹർ| Last Modified ഞായര്‍, 9 ഫെബ്രുവരി 2020 (16:23 IST)
സർക്കർ ജോലികൾക്കും സ്ഥാനകയറ്റത്തിനും സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധി ദൗർഭാഗ്യകരമെന്ന് കോൺഗ്രസ്. സുപ്രീം കോടതി വിധി രാജ്യത്ത് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും മൗലികാവകാശങ്ങളുടെ മുകളിലുള്ള കടന്നുകയറ്റമാണ് കോടതി നടത്തിയതെന്നും എ ഐ സി സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് വിമർശിച്ചു.

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ജോലി സംവരണം സംബന്ധിച്ച കേസിലാണ് സുപ്രീം കോടതി വിധി. സംവരണം നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാറാണെന്നും അതിനായി നിർബന്ധിക്കാൻ സാധിക്കില്ലെന്നുമായിരുന്നു സുപ്രീം കോടതിവിധി.

2012ൽ ഉത്തരാഖണ്ഡ് സർക്കാർ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം നൽകാതെ സർക്കാർ ഒഴിവുകൾ നികത്തുവാൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രത്യേക വിഭാഗക്കാർക്ക് സംവരണം അനുവദിക്കണമെന്ന് 2012ൽ ഉത്തരാഖണ്ഡ് ഹൈക്കോടതി സർക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആ തീരുമാനമാണ് സുപ്രീം കോടതി ഇപ്പോൾ തിരുത്തിയിരിക്കുന്നത്. ഭരണഘടനയുടെ 16(4),16(4എ) അനുഛേദങ്ങൾ പ്രകാരം സംവരണം നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സർക്കാറിൽ നിക്ഷിപ്തമാണെന്നാണ് കോടതി വ്യക്തമാക്കിയത്.

ജസ്റ്റിസുമാരായ എൽ നാഗേശ്വർ റാവു, ഹേമന്ത് ഗുപ്ത എന്നിവരുടേതാണ് വിധി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :