കാലവര്‍ഷം ആന്‍ഡമാനില്‍, കേരളത്തിലേക്ക്; മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 22 മെയ് 2021 (09:40 IST)

കാലവര്‍ഷം ഇന്നലെ രാത്രിയോടെ ആന്‍ഡമാനില്‍ എത്തിച്ചേര്‍ന്നു. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള നിക്കോബാര്‍ ദ്വീപുകളിലുമാണ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലേക്കും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കും എത്തിച്ചേരാന്‍ സാധ്യതയുണ്ട്.

ചക്രവാതചുഴി സമുദ്ര നിരപ്പില്‍ നിന്ന് 3.1 കി.മീ - 5.8 കി.മീ ഉയരത്തില്‍ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാപിച്ചുകിടക്കുന്നു. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലും വടക്കന്‍ ആന്‍ഡമാന്‍ കടലിനോടു ചേര്‍ന്നും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഈ ന്യൂനമര്‍ദ്ദം വടക്കു പടിഞ്ഞാറ് സഞ്ചരിച്ചു ശക്തിപ്രാപിച്ചു മെയ് 24-ഓടു കൂടി ചുഴലിക്കാറ്റായി മാറാനും തുടര്‍ന്ന് വടക്കു പടിഞ്ഞാറ് സഞ്ചരിച്ച് തീവ്രതയേറി ഒഡിഷ- വെസ്റ്റ് ബംഗാള്‍ തീരത്തു മെയ് 26 നു രാവിലെ എത്താന്‍
സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. നിലവില്‍ ഈ പ്രദേശങ്ങളില്‍ ആഴക്കടല്‍ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മല്‍സ്യ തൊഴിലാളികള്‍ മെയ് 23 ഓടുകൂടെ തീരത്തെത്തുവാന്‍ നിര്‍ദേശം നല്‍കേണ്ടതാണ്.


ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. കേരളത്തില്‍ മെയ് 25 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയില്‍ (Weather) ഉണ്ടാകാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ വരും മണിക്കൂറുകളില്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. ന്യൂനമര്‍ദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയില്‍ വരാന്‍ സാധ്യതയുള്ള മാറ്റങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24-നും 25-നും മഴ കൂടും. 24-ന് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലും 25-ന് തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍വരെയുള്ള എട്ടുജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :