ജമ്മു കശ്മീരില്‍ പശുവിനും എന്‍‌ട്രന്‍സ് പരീക്ഷ എഴുതാം...!

ശ്രീനഗര്‍| vishnu| Last Modified ഞായര്‍, 3 മെയ് 2015 (16:55 IST)
എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ പശുവിന് അഡ്മിഷന്‍ കാര്‍ഡയച്ച ജമ്മു കശ്മീര്‍ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് (ബിഒപിഇഇ) നടപടി വിവാദത്തിലേക്ക്. മെയ് 10 ന് നടക്കുന്ന പോളിടെക്നിക് ഡിപ്ളോമ കോഴ്സിന്റെ പ്രവേശനത്തിനായുള്ള പരീക്ഷ എഴുതാനാണ് കാച്ചിര്‍ ഗാവ് എന്ന പശുവിന്റെ പേരില്‍ പ്രവേശനപരീക്ഷാ കാര്‍ഡ് ലഭിച്ചത്.

പ്രതിപക്ഷ പാര്‍ട്ടിയായ നാഷനല്‍ കോണ്‍ഫറന്‍സിന്റെ വക്താവ് ജുനൈദ് അസിം മാട്ടു പശുവിന്റെ പേരില്‍ ലഭിച്ച പ്രവേശനപരീക്ഷാ കാര്‍ഡ് തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തായത്. പശുവിന് ബെമിനയിലെ സര്‍ക്കാര്‍ കോളജാണ് അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രമെന്നും അഡ്മിഷന്‍ കാര്‍ഡില്‍ വ്യക്തമാക്കുന്നുണ്ട്.

പരീക്ഷ എഴുതുന്ന വ്യക്തിയുടെ പേര് കാച്ചിര്‍ ഗാവ് (ബ്രൗണ്‍ പശു) എന്നും പിതാവിന്റെ പേര് ഗുര്‍ ഡാന്‍സ് (കാള) എന്നുമാണ് നല്‍കിയിരിക്കുന്നത്. പശുവിന്റെ ഫോട്ടോവരെ കൃത്യമായി നല്‍കിയിട്ടുപോലും ഇത് ആരുടെയും ശ്രദ്ധയില്‍ പെടാതെ പോയതാണ് സംഭവം ഇത്രയ്ക്ക് വിവാദങ്ങള്‍ക്ക് വഴിവച്ചത്. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

സംഭവം പുറത്തായതോടെ വെബ്സൈറ്റില്‍ പ്രവേശനപരീക്ഷാ കാര്‍ഡ് പിന്‍വലിച്ചു. സോഫ്റ്റ്‍വെയറിന്റെ പിഴവു മൂലമാണ് തെറ്റ് സംഭവിച്ചതെന്ന് ബിഒപിഇഇയുടെ എക്സാമിനേഷന്‍ കണ്‍ട്രോളര്‍ ഫറൂഖ് അഹമ്മദ് മിര്‍ വ്യക്തമാക്കി. എല്ലാ അപേക്ഷഫോറവും ഓണ്‍ലൈന്‍ വഴിയാണ് സ്വീകരിക്കുന്നത്. പ്രവേശനക്കാര്‍ഡില്‍ താന്‍ നേരിട്ട് ഒപ്പിടാറില്ല. തന്റെ ഒപ്പ് സിസ്റ്റം വഴി ജനറേറ്റ് ചെയ്യുന്നതാണ്. ആരോ മനഃപൂര്‍വം പശുവിന്റെ പേരില്‍ അപേക്ഷ അയച്ചതാവാം. അത് ചെയ്ത ആളുടെ ഐപി അഡ്രസ് കണ്ടുപിടിക്കാനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :