ഐ‌എസ് ബന്ധം; യുഎഇ നാടുകടത്തിയ ഇന്ത്യക്കാരി ഹൈദരാബാദിൽ പിടിയില്‍

ഹൈദരാബാദ്| VISHNU N L| Last Modified ശനി, 12 സെപ്‌റ്റംബര്‍ 2015 (10:23 IST)
ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാടുകടത്തിയ ഇന്ത്യക്കാരിയെ ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച പൊലീസ് അറസ്റ്റ് ചെയ്തു. നിക്കി ജോസഫ് എന്ന അഫ്ഷ ജബീനാണ് അറസ്റ്റിലായത്. ഇവരുടെ ഭര്‍ത്താവ്
ദേവേന്ദർ ബാത്ര( ശരിയായ പേര് മുസ്തഫ )യ്ക്കൊപ്പമാണ് നിക്കി ഇന്ത്യയിലെത്തിയത്.

ഹൈദരാബാദ് വിമാനത്താവളത്തിൽവച്ച് ഇന്നലെ രാത്രി തെലങ്കാന പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആളുകളെ ഐഎസിലേക്ക് ആകർഷിക്കുകയായിരുന്നു ഇവരെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ ജനുവരിയിൽ ദുബായിലേക്ക് കടക്കാൻ ശ്രമിച്ച ഒരാളിൽ നിന്നും ഇവരുടെ ഐഎസ് ബന്ധത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ പൊലീസ് പിടിയിലായ സല്‍മാന്‍ മൊയ്ദീന്‍ യുവാവാണ് നിക്കി ജോസഫിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്. ഇയാളെ ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയിലേക്ക് നിക്കി ജോസഫ്‌ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നതായും, ഇയാളോടൊപ്പം സിറിയയിലേക്ക് വരാന്‍ യുവതി താല്പര്യം പ്രകടിപ്പിച്ചതായും
ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതോടെയാണ്‌ നിക്കി ജോസഫിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദി അറേബ്യയിലായിരുന്ന യുവതിയെ ഇന്ത്യയുടെ ആവശ്യപ്രകാരമാണ് നാടുകടത്തിയത്.



നേരത്തെ, ഐഎസ് ബന്ധം സംശയിച്ച് രണ്ടു മലയാളികളെ യുഎഇ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇസ്്ലാമിക് സ്റ്റേറ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു നടപടി.
ഇതിനുപുറമെ, ഐഎസുമായി ബന്ധമുണ്ടെന്നാരോപിച്ച് ഇന്ത്യക്കാരായ 11 പേരെ യുഎഇയില്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഐഎസില്‍ ചേരാന്‍ ശ്രമിച്ചു, സാമ്പത്തിക സഹായം ഉള്‍പ്പെടെ മറ്റു സഹായങ്ങള്‍ നല്‍കാനും ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :