ബീഹാറില്‍ ‘താമര’യില്ല, മഹാസഖ്യം മാത്രം; ബിജെപിക്ക് വമ്പന്‍ തിരിച്ചടി

 ബിജെപി ,  മഹാസഖ്യം , ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് , ആർജെഡി -ജെഡിയു
jibin| Last Updated: ഞായര്‍, 8 നവം‌ബര്‍ 2015 (18:10 IST)
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം അധികാരത്തിലേക്ക് കുതിക്കുന്നു. തുടക്കത്തില്‍ ബിജെപി ലീഡ് ഉയര്‍ത്തിയെങ്കിലും പിന്നീട് ജെഡിയു നേതൃത്വത്തിലുള്ള വിശാലസഖ്യം മുന്നേറുകയായിരുന്നു. മഹാസഖ്യം 177 സീറ്റില്‍ മുന്നിട്ടു നില്‍ക്കുബോള്‍ ബിജെപി 58 സീറ്റിലുമാണ്. 5 സീറ്റുകളില്‍ മറ്റുള്ളവരും. തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്കെന്നാണ് ആദ്യഫലസൂചനകള്‍ നല്‍കിയെങ്കിലും പിന്നീടെല്ലാം മഹാസഖ്യത്തിന് അനുകൂലമാകുകയായിരുന്നു. ആര്‍ജെഡിയാണ് മഹാസഖ്യത്തിലെ ഏറ്റവും വലിയ ഒറ്റ കക്ഷി.

ആകെയുള്ള 243 നിയമസഭ സീറ്റിൽ 122 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ദേശീയ രാഷ്ട്രീയത്തിൽ നിർണായകമായ ബിഹാർ തെരെഞ്ഞെടുപ്പിൽ സംസ്ഥാനം ആർക്കൊപ്പം ആയിരിക്കുമെന്ന ആകാംക്ഷയ്‌ക്ക് വിരാമമായിരിക്കുകയാണ്.

നഗരപ്രദേശങ്ങളിലെ വോട്ടാണ് ആദ്യം എണ്ണിതുടങ്ങിയത്. ഗ്രാമീണ മേഖലയിലെ വോട്ടുകൾ എണ്ണാൻ തുടങ്ങിയതോടെയാണ് മഹാസഖ്യം വൻകുതിപ്പ് കാന്‍ഴ്ചവെച്ചത്. ആർജെഡി -ജെഡിയു കേന്ദ്രങ്ങളിൽ ഇതിനകം ആഹ്ളാദപ്രകടനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

അഞ്ച് ഘട്ടങ്ങളായി നടന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിനെതിരെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു, ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ മഹാസഖ്യമാണ് മത്സരിച്ചത്. 243ല്‍ 101 വീതം സീറ്റുകളില്‍ നിതീഷും ലാലുവും 41 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ജനവിധി തേടിയത്. എന്‍ഡിഎ സഖ്യത്തില്‍ 160 സീറ്റുകളില്‍ ബിജെപിയും രാംവിലാസ് പാസ്വാന്റെ എല്‍ജെപി 40 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. രാഷ്ട്രീയ ലോക്സമസ്ത പാര്‍ട്ടി 20 സീറ്റുകളിലും ജിതന്‍ റാം മാഞ്ജിയുടെ എച്ച്എഎം പാര്‍ട്ടി 20 സീറ്റിലും എന്‍ഡിഎയുടെ ഭാഗമായി മത്സരിച്ചിട്ടുണ്ട്.

അതേസമയം, കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ നാളെ ഉച്ചയ്ക്കു 12ന് ബിജെപിയുടെ അടിയന്തര പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :