ക്രിമിനലുകള്‍ക്ക് പ്രിയപ്പെട്ട വക്കീല്‍; ആളൂര്‍ ആളൊരു പുലിയാണ് !

ക്രിമിനല്‍ കേസുകളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന അഭിഭാഷകരില്‍ ഒരാളാണ് ആളൂര്‍.

സജിത്ത്| Last Updated: വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (18:20 IST)
ബിജു ആന്റണി ആളൂര് എന്ന ബി എ ആളൂര്‍‍, കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് ലഭിച്ച തൂക്കുകയര്‍ തെളിവുകളും നിരവധി വാദങ്ങളും നിരത്തി വെറും ഏഴ് വര്‍ഷമായി കുറച്ച ക്രിമിനല്‍ അഭിഭാഷകന്‍. ഗോവിന്ദചാമിയെ കുറിച്ച് പറയുമ്പോള്‍ തന്നെ ഓര്‍ക്കുന്ന മറ്റൊരു പേരായി മാറിയിരിക്കുകയാണ് ആളൂര്‍ എന്ന ഈ അഭിഭാഷകന്‍. ക്രിമിനല്‍ കേസുകളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന അഭിഭാഷകരില്‍ ഒരാളാണ് ആളൂര്‍.

തൃശ്ശൂര്‍ ജില്ലയിലെ ആളൂര്‍ സ്വദേശിയാണ് ഇദ്ദേഹം.1990 ല്‍ തൃശൂരിലെ സെന്റ് തോമസ് കോളജില്‍ നിന്ന് പ്രീഡിഗ്രി പാസായി. അതിനുശേഷം ബിജു ആന്റണി ചെന്നെത്തിയത് മുംബൈയിലുള്ള തന്റെ സഹോദരന്റെ അടുത്തായിരുന്നു. അവിടുന്നാണ് ബിരുദവും എല്‍ എല് ബിയും പാസായത്. തുടര്‍ന്ന് മഹാരാഷ്ട്ര ബാറില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്താണ് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. കുടംബത്തോടൊപ്പം പൂനെയിലാണ് അദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്.

കേരളക്കരയില്‍ അത്ര അറിയപ്പെടുന്ന അഭിഭാഷകനല്ല ആളൂര്‍. എങ്കിലും സൌമ്യവധക്കേസോടെയാണ് അദ്ദേഹം സംസ്ഥാനത്ത് അറിയപ്പെടാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഈ കേസിന്റെ കുപ്രസിദ്ധി തന്റെ പേരിലാക്കി മാറ്റുകയാണ് ഈ അഭിഭാഷകന്‍ ചെയ്തത്. ക്രിമിനല്‍ കേസുകളിലെ പ്രതികളെ പുഷ്പം പോലെ കോടതിയില്‍ നിന്നും രക്ഷിച്ചെടുക്കുന്ന ആളൂരിന്റെ കക്ഷികളാരും ചില്ലറക്കാരല്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഒരു കേസിനായി മുപ്പത് ലക്ഷം മുതല്‍ അമ്പത് ലക്ഷം രൂപവരെയാണ് ആളൂര്‍ ഫീസായി ഈടാക്കാറുള്ളത്.

കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലുള്ള ചിലര്‍ ചേര്‍ന്ന് ഒരാളെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വേണ്ടിയാണ് ആദ്യമായി ആളൂര്‍ അഭിഭാഷക വേഷമിട്ടത്. അതിനുപുറമേ കേരളത്തെതന്നെ ഞെട്ടിച്ച ഹൈടെക് മോഷ്ടാവ് ബണ്ടി ചോറില്‍ നിന്നും തുടങ്ങി പ്രമാദമായ ജെഡെ കൊലപാതക കേസിലെ പ്രതികള്‍ക്കും ധബോല്‍ക്കര്‍ കൊലപാതക കേസിലെ പ്രതികള്‍ക്കും വേണ്ടി ഹാജരായതും ഇനി ഹാജരാകുന്നതും ഈ ക്രിമിനല്‍ അഭിഭാഷകന്‍ തന്നെയാണ്. മുംബൈയിലെ അധോലോകമാണ് ആളൂര്‍ വക്കീലിനെ ഗോവിന്ദചാമിയുടെ കേസ് ഏല്‍പ്പിച്ചുകൊടുത്തത് എന്നതാണ് മറ്റൊരു പ്രത്യേകത.

തൃശൂരിലെ റെയില്‍വേ സ്‌റ്റേഷനിലും പരിസരങ്ങളിലും ഭിക്ഷാടനം നടത്തിയായിരുന്നു ഗോവിന്ദചാമി ജീവിച്ചിരുന്നത്. എന്നാല്‍ ലഹരി പകയുന്ന കണ്ണുകളുമായി നടന്നിരുന്ന ഗോവിന്ദചാമി മുംബൈയിലെ ഭിക്ഷാടന മാഫിയയുടെ കണ്ണിയായിരുന്നെന്ന കാര്യം അധികമാരും ശ്രദ്ധിച്ചില്ലയെന്നതാണ് മറ്റൊരു വസ്തുത. താനെ, പനവേല്‍, മുംബൈ എന്നിവിടങ്ങളിലെ ഭിക്ഷാടന മാഫിയയുമായും അടുത്ത ബന്ധമായിരുന്നു ഗോവിന്ദ ചാമിക്കുണ്ടായിരുന്നത്. തങ്ങളില്‍ ഒരാള്‍ പിടിക്കപ്പെട്ടാല്‍ ഇത്തരം മാഫിയകള്‍ ഏതറ്റം വരെയും പോകുമെന്നതിനുള്ള ഉത്തമ ഉദാഹരണമായി മാറി ഗോവിന്ദചാമിയുടെ അപ്പീലുമായി ഈ അഭിഭാഷകന്‍ സുപ്രിംകോടതിയില്‍ എത്തിയത്.

മഹാരാഷ്ട്രയില്‍ ഭാര്യ ഭര്‍ത്താവിനെ അമ്മിക്കല്ല് കൊണ്ട് അടിച്ചുകൊന്ന കേസിലെ പ്രതിക്ക് വേണ്ടി ഹാജരായതും ഇതേ ആളൂരായിരുന്നു. എട്ടു വര്‍ഷത്തെ തടവു ശിക്ഷയെന്നത് പ്രതിയുടെ നല്ല നടപ്പ് ചൂണ്ടിക്കാട്ടി നാല് വര്‍ഷമായി ചുരുക്കിക്കൊണ്ടുള്ള ഉത്തരവ് നേടാന്‍ അദ്ദേഹത്തിനു സാധിച്ചു. അതിനുശേഷം 2007 ല്‍ ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ഒരു മാധ്യമപ്രവര്‍ത്തകന്‍ കേസ് നല്‍കിയിരുന്നു. ഈ കേസില്‍ വാദിഭാഗത്തിന് വേണ്ടി ഹാജരായതും ആളൂര്‍ തന്നെയായിരുന്നു. തുടര്‍ന്ന് ഈ കേസില്‍ അന്വേഷണം നടത്താന്‍ ബോംബെ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.

കൃത്യമായി വന്‍ തുകകള്‍ ഇത്തരം മാഫിയകള്‍ തനിക്ക് നല്‍കുന്നുണ്ടെന്നും അതുകൊണ്ടു മാത്രമാണ് താന്‍ ഇത്തരത്തിലുള്ള കേസുകള്‍ ഏറ്റെടുക്കുന്നതെന്നും ആളൂര്‍ വ്യക്തമാക്കി. എന്നാല്‍ വക്കീല്‍ ഫീസിനോടുള്ള താല്‍പ്പര്യമായിരുന്നില്ല സൌമ്യവധക്കേസില്‍ തനിക്കുണ്ടായിരുന്നത്. വളരെ മാധ്യമ- ജനകീയ ശ്രദ്ധ ലഭിച്ച കേസായിരുന്നു ഇത്. മാത്രമല്ല, സ്‌റ്റേറ്റിന് എതിരായ വാദമാണ് ഏതൊരു അഭിഭാഷകന്റേയും ദൗത്യം. അതിനാലാണ് സൌമ്യ വധക്കേസ് താന്‍ ഏറ്റെടുത്തത്. പ്രസിദ്ധി മാത്രമാണ് താന്‍ ആഗ്രഹിച്ചതെങ്കില്‍ കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലും വാദിച്ചശേഷം തനിക്ക് കൈയൊഴിയാമായിരുന്നെന്നും ആളൂര്‍ പറഞ്ഞു.

സൌമ്യ വധക്കേസില്‍ കേരള ഹൈക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ ഗോവിന്ദച്ചാമിക്കായി ആളൂരിന്റെ നേതൃത്വത്തില്‍ അഞ്ചംഗ അഭിഭാഷകരായിരുന്നു സുപ്രീംകോടതിയില്‍ ഹാജരായത്. തെളിവുകളും വാദങ്ങളും നിരത്തി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ധാക്കാനും അത് ഏഴ് വര്‍ഷമായി ചുരുക്കാനും ആളൂരിന് സാധിക്കുകയും ചെയ്തു. ഇനി വെറും ഒന്നര വര്‍ഷം മാത്രമാണ് ഗോവിന്ദചാമിയുടെ ജയില്‍ ശിക്ഷ. ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ ലഭിച്ച പ്രതിഫലത്തെ കുറിച്ച് പറഞ്ഞില്ലെങ്കിലും സുപ്രീംകോടതി വരെ പോകേണ്ടിവന്നാലും ഗോവിന്ദച്ചാമിയെ രക്ഷിക്കണമെന്ന ആവശ്യം തന്നെ സമീപിച്ചവര്‍ ഉന്നയിച്ചിരുന്നതായി ആളൂര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :