മദ്യലഭ്യതയ്ക്കു കളമൊരുക്കിയ സര്‍ക്കാര്‍തന്നെയാണ് ഈ കൊലപാതകങ്ങള്‍ക്കുത്തരവാദി: മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: തിങ്കള്‍, 1 ജൂണ്‍ 2020 (10:51 IST)
സംസ്ഥാനത്ത് വീണ്ടും മദ്യവില്‍പന ആരംഭിച്ചതിനെതിരെ മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ കത്തെഴുതി. സംസ്ഥാനത്ത് വീണ്ടും മദ്യവില്പന ആരംഭിച്ചതിനെത്തുടര്‍ന്ന് അത്യന്തം ആപല്‍ക്കരവും അരക്ഷിതവുമായ അവസ്ഥയാണ് സംജാതമായിട്ടുള്ളതെന്നും 48 മണിക്കൂറിനുള്ളില്‍ത്തന്നെ മദ്യലഹരിയില്‍ 4 കൊലപാതകങ്ങള്‍ ഉണ്ടായിരിക്കുന്നുവെന്നും വിഎം സുധീരന്‍ ചൂണ്ടിക്കാട്ടി.

ചങ്ങനാശ്ശേരിയില്‍ മദ്യലഹരിയില്‍ അമ്മയെ കഴുത്തറുത്ത് മകന്‍ കൊലപ്പെടുത്തിയപ്പോള്‍ മലപ്പുറം തിരൂരില്‍ മദ്യലഹരിയിലായ മകന്റെ ക്രൂരമായ ഉപദ്രവമേറ്റാണ് പിതാവ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടയിലുണ്ടായ വാക്കേറ്റംമൂലമാണ് മലപ്പുറം താനൂരിലും തിരുവനന്തപുരം ബാലരാമപുരത്തും കൊലപാതകങ്ങള്‍ ഉണ്ടായത്. ഈ 4 സംഭവങ്ങളിലും മദ്യപാനം തന്നെയാണ് കൊലപാതകത്തിനിടയാക്കിയത്.
മദ്യലഭ്യതയ്ക്കു കളമൊരുക്കിയ സര്‍ക്കാര്‍തന്നെയാണ് ഈ കൊലപാതകങ്ങള്‍ക്കുത്തരവാദിയെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

ഇതിനുപുറമെ മദ്യലഹരിയില്‍പ്പെട്ട് ഒട്ടനവധി അക്രമങ്ങളും വാഹനാപകടങ്ങളും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.
മഹാവിപത്തായ കോവിഡ് സമൂഹവ്യാപനത്തിന്റെ വക്കിലെത്തിനില്‍ക്കുകയും രോഗികളുടെ എണ്ണം ആശങ്കാജനകമായി വന്‍തോതില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന അതിഗുരുതരമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജനതാല്‍പര്യത്തിനും നാടിന്റെ നന്മയ്ക്കും വിരുദ്ധമായി മദ്യവില്പന നടത്തുന്നത്. ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചും റെഡ്സോണിലും കണ്ടെയ്മെന്റ് മേഖലയിലും ക്വാറെന്റെയിന്‍ കേന്ദ്രങ്ങളിലും 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളിലും മദ്യവില്പന നടത്തിക്കൊണ്ടിരിക്കുന്നതും സാമൂഹ്യഅകലം പാലിക്കാതെ തോന്നുംപടി മദ്യവിതരണം നടത്തി കേരളത്തെ അപകടാവസ്ഥയിലേയ്ക്ക് എത്തിക്കുന്നതിന് കളമൊരുക്കിയതും സര്‍ക്കാര്‍തന്നെയാണ്.
മദ്യശാലകള്‍ അടച്ചിട്ടകാലത്ത് തികച്ചും സമാധാനപരമായിരുന്ന സാമൂഹികഅന്തരീക്ഷം തകര്‍ത്ത് കേരളത്തെ അരാജകമായ അവസ്ഥയിലേയ്ക്ക് എത്തിച്ച സര്‍ക്കാര്‍ ഇനിയെങ്കിലും തെറ്റ്തിരുത്തണമെന്നും വിഎം സുധീരന്‍ കത്തില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :