പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തൃത്താലയിലും പുതുപ്പള്ളിയിലും മത്സരിക്കുമെന്ന് സുരേന്ദ്രന്‍

കൊച്ചി| JOYS JOY| Last Modified ശനി, 18 ജൂലൈ 2015 (13:20 IST)
കോണ്‍ഗ്രസ് നേതാവും തൃത്താലയിലെ എം എല്‍ എയുമായ വി ടി ബല്‍റാമിന്റെ വെല്ലുവിളി ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ ഏറ്റെടുത്തു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തൃത്താലയില്‍ മാത്രമല്ല പുതുപ്പള്ളിയിലും മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കി.

പ്രിയപ്പെട്ട വി ടി ബല്‍റാം എന്നു തുടങ്ങുന്ന മറുപടി പോസ്റ്റ് സ്നേഹപൂര്‍വ്വം കെ സുരേന്ദ്രന്‍ എന്നാണ് അവസാനിക്കുന്നത്. തൃത്താലയില്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയുള്ള സുരേന്ദ്രന്റെ മറുപടി ഇങ്ങനെ:

പ്രിയപ്പെട്ട വി ടി ബൽറാം,

ഒടുവിലത്തെ പോസ്റ്റിൽ മാന്യവും സംസ്കാരസമ്പന്നവുമായ വാക്കുകൾ ഉപയോഗിക്കാൻ അങ്ങയെ പ്രേരിപ്പിച്ചതിൽ സന്തോഷമുണ്ട്. അത്രയേ ഞാനും ഉദ്ദേശിച്ചുള്ളൂ. ഉമ്മൻ ചാണ്ടി, രമേശ്‌ ചെന്നിത്തല, പിണറായി വിജയൻ, വി മുരളീധരൻ തുടങ്ങി കേരളത്തിലെ ഉന്നതശീർഷരായ നിരവധി നേതാക്കളോടൊപ്പം താങ്കളുൾപ്പടെയുള്ളവരുടെ ഫേസ്ബുക്ക്‌ പേജുകൾ സ്ഥിരമായി വായിക്കുന്ന ഒരാളാണു ഞാൻ.


കഴിഞ്ഞ കുറച്ചു മാസങ്ങളായി താങ്കൾ രാഷ്ട്രീയ എതിരാളികൾക്കെതിരെ, പ്രത്യേകിച്ച് ബി ജെ പി/ ആർ എസ് എസ് നേതാക്കൾക്കെതിരെ താങ്കളുടെ പേജിൽ ഉപയോഗിക്കുന്ന മാന്യതയും അന്തസ്സുമില്ലാത്തതായ പദപ്രയോഗങ്ങൾ വായിച്ചു സഹികെട്ടാണ് മനസ്സില്ലാമനസ്സോടെയാണെങ്കിലും ഞാൻ പ്രതികരിക്കാൻ തയ്യാറായത്. രാഷ്ട്രീയത്തിൽ എതിരാളികൾ ഉണ്ടാവാം പക്ഷെ ശത്രുക്കൾ ഉണ്ടാവരുതെന്നു വിശ്വസിക്കുന്ന ഒരു പൊതുപ്രവർത്തകനാണ് ഞാൻ. ഡംഭു മാമ, അമിട്ട് ഷാജി, രായപ്പൻ, തുടങ്ങി അങ്ങയുടെ പ്രയോഗങ്ങൾ ഒരു സാധാരണ കോണ്‍ഗ്രസ്‌ അനുയായിക്ക്‌ ഭൂഷണമായിരിക്കാം. പക്ഷെ പരിഷ്കൃത സമൂഹത്തിലെ ഒരു ജനപ്രതിനിധിക്കു യോജിച്ച വാക്കുകളല്ലിത്. സന്ഘികൾ, കൊങ്ങികൾ, തുടങ്ങിയ വാക്കുകൾ പരസ്പരം പ്രയോഗിക്കുന്നത് സ്വന്തം അനുയായികളെ മാത്രമേ ആവേശം കൊള്ളിക്കുകയുള്ളൂ. നേതാക്കൾ മാന്യത കൈവിടാതെ നോക്കണം. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ വ്യക്തികളെ വിലയിരുത്താനുള്ള ഒരേയൊരളവുകോലായി കണക്കാക്കിയതാണ് അങ്ങേക്കു പറ്റിയ അബദ്ധം. ഒരിക്കൽ ജയിച്ചതുകൊണ്ട് എല്ലമായെന്നോ തോറ്റവരെല്ലാം ഒന്നിനും കൊള്ളാത്തവരാണെന്നോ ഉള്ള വിശ്വാസം ഒരബദ്ധധാരണയാണ്. തൃത്താലയിൽ നിന്ന് അങ്ങയെ തോല്പ്പിച്ചുകളയാം എന്നു വിചാരിച്ചല്ല ഞാനിതൊക്കെ പറഞ്ഞത്. പിന്നെ താങ്കളേക്കാൾ വലിയവരെന്നു പൊതുജനം കരുതുന്ന പലരോടും രാഷ്ട്രീയ കാരണങ്ങളാൽ ഞാൻ ഏറ്റുമുട്ടിയിട്ടുണ്ട്. നിലപ്പാടുകൾ അങ്ങയെപ്പോലെ തന്നെ എനിക്കും പ്രധാനപ്പെട്ടതാണെന്ന ബോധ്യമുള്ളതു കൊണ്ടാണ് അതു ചെയ്തിട്ടുള്ളത്. പിന്നെ വെല്ലുവിളി സ്വീകരിക്കുവാൻ ഒരു മടിയും എനിക്കില്ല. പാർട്ടി ആവശ്യപ്പെട്ടാൽ തൃത്താലയിലെന്നല്ല പുതുപ്പള്ളിയിൽ മത്സരിക്കുവാനും ഞാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട്‌ നിർത്തുന്നു.

സ്നേഹപൂർവ്വം
കെ സുരേന്ദ്രൻ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :