ജോസ് തെറ്റയിലിനെതിരായ സിഡിക്കു പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ 'കറുത്തകരങ്ങ'ളെന്ന് വീഡിയോയില്‍ ഉള്‍പ്പെട്ട യുവതി

തിരുവനന്തപുരം| Sajith| Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (15:04 IST)
ജോസ് തെറ്റയില്‍ എംഎല്‍എയ്‌ക്കെതിരായ അശ്ലീല വീഡിയോയ്ക്കു പിന്നില്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കറുത്ത കരങ്ങളെന്ന് വീഡിയോയില്‍ ഉള്‍പ്പെട്ട യുവതി വെളിപ്പെടുത്തി‍. പീപ്പിള്‍ ടിവിയുടെ ആലപ്പുഴ റിപ്പോര്‍ട്ടര്‍ ഷാജഹാനുമായുള്ള ഫോണ്‍ സംഭാഷണത്തിനിടയിലാണ് യുവതി ഇക്കാര്യം പറഞ്ഞത്. ഇത്തരം ഒരു സൂചന നേരത്തെ കിട്ടിയതിനാല്‍ വിശ്വാസ്യത ഉറപ്പിക്കാനായി ഷാജഹാന്‍ യുവതിയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു.

സിഡി പുറത്തുവിടാന്‍ ഉമ്മന്‍ചാണ്ടിയായിരുന്നു കൂടുതല്‍ താല്‍പര്യം കാട്ടിയത്. സോളാര്‍ കേസ് കൊടുമ്പിരികൊണ്ടു നില്‍ക്കുന്ന സമയത്ത് ഒരു വാര്‍ത്താ ചാനലിലൂടെയായിരുന്നു ഈ സിഡി പുറത്തുവന്നത്. സോളാര്‍ കേസില്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി ഉമ്മന്‍ചാണ്ടിയുടെ ബുദ്ധിയിലുദിച്ച ആശയമായിരുന്നു തെറ്റയിലിന്റെ ഈ സിഡിയെന്നും യുവതി വ്യക്തമാക്കി. മുപ്പതു ലക്ഷത്തോളം രൂപയാണ് സിഡിയുടെ പേരില്‍ പലരും വാങ്ങിയിട്ടുള്ളത്. താനുമായി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബെഹന്നാന്‍ എംഎല്‍എ ഒരു ഡീല്‍ ഉണ്ടാക്കിയിരുന്നു എങ്കിലുംആ ഡീലില്‍ തനിക്കു ഒരുതരത്തിലുള്ള ഗുണവും ഉണ്ടായില്ലെന്നും യുവതി പീപ്പിള്‍ ടിവിയോടു പറഞ്ഞു.

ഇതില്‍ രാഷ്ട്രീയ ഗൂഢാലോചനയും വന്‍ സാമ്പത്തിക ഇടപാടും നടന്നിട്ടുണ്ടെന്നും മന്ത്രിമാരടക്കം നിരവധി നേതാക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും യുവതി പറഞ്ഞു. താന്‍ സിഡി പുറത്തുവിട്ടതിലൂടെ സര്‍ക്കാറിനു നേട്ടമുണ്ടായപ്പോള്‍ ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിനു വേണ്ടി സംസാരിച്ചവരും സഹായിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നുയെന്ന് യുവതി പറഞ്ഞു. എന്നാല്‍ അതുകൊണ്ട് ഒരുതരത്തിലുള്ള നേട്ടവും തനിക്ക് ഉണ്ടായിട്ടില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു. അടുത്ത തെരഞ്ഞെടുപ്പില്‍ നാമിര്‍ദേശപത്രിക കൊടുക്കേണ്ടതിന്റെ പിറ്റേ ദിവസം തന്നെ കബളിപ്പിച്ച നേതാക്കളുടെയെല്ലാം പേരുകള്‍ വെളിപ്പെടുത്തുമെന്നും യുവതി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :