വായ മൂടിക്കെട്ടാൻ നിയമഭേദഗതി, വിവാദം, ഒടുവിൽ പോലീസ് നിയമഭേദഗതി പിൻവലിച്ച് സർക്കാർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 23 നവം‌ബര്‍ 2020 (13:17 IST)
വിവാദമായ പോലീസ് നിയമഭേദഗതി പിൻവലിച്ച് പിണറായി സർക്കാർ. നിയമഭേദഗതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നിയമം നടപ്പാക്കുന്നതിൽ നിന്ന് പിൻമാറുന്നുവെന്നും മുഖ്യമന്ത്രി പ്രസ്‌താവന ഇറക്കി.

സംസ്ഥാന സർക്കാർ കൊണ്ട് വന്ന പൊലീസ് നിയമഭേദഗതിയിൽ വ്യാപക വിര്‍ശനമാണ് വിവിധ മേഖലകളിൽ നിന്ന് ഉയര്‍ന്ന് വന്നത്. പ്രതിപക്ഷത്തിന് പുറമെ സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നും ഇടത് സഹയാത്രികര്‍ക്കിടക്ക് നിന്ന് പോലും കടുത്ത വിമര്‍ശനമാണ് സര്‍ക്കാർ നിലപാടിനെതിരെ ഉയർന്നത്. ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമപരമായ ഇടപെടലുകളും വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായി. സിപിഎം കേന്ദ്രനേതൃത്വവും നിയമത്തിൽ അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അവൈലബിൾ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വിവാദം സംന്ധിച്ച വിശദീകരണവും നൽകി. ശേഷമാണ് നിയമം പിൻവലിച്ച് പ്രസ്‌താവന ഇറക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവന

പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങൾ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

അപകീർ‍ത്തികരവും അസത്യജഡിലവും അശ്ലീലം കലർന്നതുമായ പ്രചാരണങ്ങൾ‍ക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനവും പരാതിയും നിലനിൽക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്ട് ഭേദഗതി
വരുത്തണമെന്ന് ആലോചിച്ചത്.

ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

സാമൂഹ്യമാധ്യങ്ങളിലൂടെയും അല്ലാതെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മാനവികസതയുടെയും അന്തസത്തയ്ക്ക് യോജിക്കാത്ത പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സമൂഹമാകെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :