രമേശ് ചെന്നിത്തലയ്ക്കുള്ള ആദ്യ ‘കൊട്ട്’ മുഖ്യമന്ത്രിയുടെ വക, തൊട്ടുപിന്നാലെ മണിയാശാനും!

അപർണ| Last Modified വ്യാഴം, 23 ഓഗസ്റ്റ് 2018 (11:45 IST)
പ്രളയദുരന്തത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുകയാണ് കേരളം. രക്ഷാപ്രവർത്തനത്തിന് ഒരുമിച്ച് നിന്ന സംസ്ഥാനത്തെ ഭരണ പ്രതിപക്ഷങ്ങൾ രാഷ്ട്രീയപ്പോര് തുടങ്ങിക്കഴിഞ്ഞു. മഹാപ്രളയത്തിന് ഉത്തരവാദിയാരാണ് എന്ന കൊണ്ടുപിടിച്ച ചർച്ചകളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്.

വേണ്ടത്ര ജാഗ്രതയില്ലാതെ ഡാം തുറന്ന് വിട്ടതും, ഡാമിൽ കൂടുതൽ ജലം സംഭരിക്കാനുള്ള കെഎസ്ഇബിയുടെ അത്യാർത്തിയുമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് കോൺഗ്രസും ബിജെപിയും ഉന്നയിക്കുന്നു. സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഈ ആരോപണങ്ങൾക്ക് ചുട്ടമറുപടി തന്നെ നൽകിയിരുന്നു. പിന്നാലെ വൈദ്യുതി മന്ത്രി എംഎം മണിയും രമേശ് ചെന്നിത്തലയ്ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞിരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഡാമുകൾ തുറന്ന് ജലം ഒഴുക്കി വിട്ടതാണ് സംസ്ഥാനത്തുണ്ടായ പ്രളയത്തിന് കാരണമെന്ന് പറയുന്നത് വസ്തുതകൾക്ക് നിരക്കാത്തത്.

സംസ്ഥാനത്തെ മഴയുടെ സാധ്യത പ്രവചിക്കുന്ന ഇന്ത്യൻ മെറ്റീരിയോളജിക്കൽ വകുപ്പിന്റെ കാലാവസ്ഥാ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് കെ.എസ്.ഇ.ബി യിലെ ജലസംഭരണികളിൽ ജലം ശേഖരിക്കുന്നതും ജലത്തിന്റെ ഉപയോഗം കണക്ക് കൂട്ടുന്നതും.

ഈ വർഷം സംസ്ഥാനത്ത് പൊതുവിൽ സാധാരണ തോതിലാകും ലഭിക്കുക എന്നും ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നല്ല മഴയുണ്ടാവും എന്നുമായിരുന്നു I M D യുടെ പ്രവചനം. ഇപ്പോഴുണ്ടായ പേമാരിയെ കുറിച്ചുള്ള അറിയിപ്പ് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് I MD നൽകിയത്.

സംസ്ഥാനത്ത് പെയ്ത മഴയുടെ തോത് പരിശോധിച്ചാൽ 2018 ആഗസ്റ്റ് 7 വരെയുള്ള ശരാശരി 13.8 മില്ലിമീറ്ററിൽ നിന്നും ഉയർന്ന് 128.6 മില്ലിമീറ്റർ വരെ ഉയർന്നതായി കാണാവുന്നതാണ്. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ആഗസ്റ്റ് 16ന് 295 മില്ലിമീറ്റർ മഴയാണ് ചെയ്തത്.

മഴ ശക്തിപ്പെടുന്നതും ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് ജൂലൈ 25 ന് കെ.എസ്.ഇ.ബി സി.എം.ഡിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ച് സ്വീകരിക്കേണ്ട മുൻകരുതലുകളും നടപടികളും സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുകയും നടപടിക്രമങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു.

ഇടുക്കി ഡാമിൽ ട്രയൽ റൺ നടത്താനും വെള്ളം ഒഴുകുന്ന പ്രദേശങ്ങൾ മനസ്സിലാക്കി ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കാനും തീരുമാനിച്ചു. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി വെള്ളത്തിന്റെ നിരപ്പ് 2390 അടി ആകുമ്പോൾ തന്നെ ആദ്യ മുന്നറിയിപ്പ് നൽകാനും 2395 ന് അടുത്ത അറിയിപ്പ് നൽകാനും 2399 ന് അന്തിമ അറിയിപ്പ് നൽകി വെള്ളം തുറന്ന് വിടാനും തീരുമാനിച്ചതനുസരിച്ചാണ് ഇടുക്കി ചെറുതോണി ഡാം തുറന്ന് ആഗസ്റ്റ് 9 ന് ജലം ഒഴുക്കി വിട്ടത്.

ഈ പേമാരി ക്കാലത്ത് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടി വരെയെത്തുകയും അവിടെ നിന്നും അധികമായ ജലം ഇടുക്കിയിലേക്ക് ഒരു സെക്കന്റിൽ ഏകദേശം 650 ഘനമീറ്റർ എന്ന അളവിൽ വരെ ഒഴുക്കി വിടുകയും ചെയ്തു.

ഈ അവസരങ്ങളിൽ ഡാമിന്റെ സുരക്ഷിതത്വത്തിനായി ഇടുക്കിയിൽ നിന്നും പുറത്തേക്ക് ഒഴുക്കിയ വെള്ളത്തിന്റെ അളവ് ക്രമാനുഗതമായി വർദ്ധിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ഡാമിലേക്ക് 2500 ക്യുബിക് മീറ്റർ പെർ സെക്കന്റ് എന്ന തോതിൽ വരെ വെള്ളം ഒഴുകിയെത്തിയെങ്കിൽ പുറത്തേക്ക് ഒഴുക്കിവിട്ടത് പരമാവധി 1600 കുബിക് മീറ്റർ പെർ സെക്കന്റ് വരെ ആയിരുന്നു.

അതേസമയം ഭൂതത്താൻകെട്ട് ബാരേജിൽ നിന്നും 7500 ക്യുബിക് മീറ്റർ ഒരു സെക്കന്റിൽ എന്ന തോതിൽ ജലം ഒഴുക്കി കളയേണ്ടി വന്നത് സൂചിപ്പിക്കുന്നത് പെരിയാറിന്റെയും മറ്റും വൃഷ്ടി പ്രദേശങ്ങളിലും സമതലങ്ങളിലും ലഭിച്ച അമിത മഴ കൂടിയാണ് പെരിയാറിലും സമീപ പ്രദേശങ്ങളിലും വലിയ തോതിൽ ജലനിരപ്പ് ഉയരാൻ കാരണമായതെന്ന് കാണാം.

സാധാരണ ഗതിയിൽ ചെയ്യുന്ന മഴയുടെ 20 - 22 ശതമാനം വഹിക്കാനുള്ള ശേഷിയാണ് ഇടുക്കി സംഭരണിക്ക് ഉള്ളത്. എന്നാൽ മഴയുടെ അളവ് വൻതോതിൽ കൂടുമ്പോൾ ആകെ പെയ്ത മഴയുടെ 10 - 12 ശതമാനം വെള്ളമേ സംഭരണിയിൽ ശേഖരിക്കാൻ കഴിയൂ.

ഇടുക്കിയിൽ പരമാവധി ജലനിരപ്പ് 2017 ജൂലൈയിൽ 2320 അടിയും ആഗസ്റ്റിൽ 2344 അടിയും രേഖപ്പെടുത്തിയിരുന്നത് എങ്കിൽ 2018 ൽ അത് യഥാക്രമം 2395 ഉം 2400 ആയി ഉയർന്ന് എന്ന് കൂടി കാണാം.

ഇടമലയാർ ഡാമിന്റെ പരമാവധി ജലനിരപ്പ് 169 മീറ്ററും സംഭരണ ശേഷി 1090 മില്യൺ ക്യുബിക് മീറ്ററുമാണ്. 2018 ആഗസ്റ്റ് 9 ന് ജലനിരപ്പ് 169.95 മീറ്റർ ആയപ്പോൾ ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി. പദ്ധതി പ്രദേശത്തെ മഴയ്ക്ക് പുറമേ തമിഴ്നാട്ടിലെ നീരാർ കൂടാതെ വച്ചുമരം എന്നിവിടങ്ങളിൽ നിന്നുള്ള അധിക ജലത്തിന്റെ ഒരു ഭാഗവും ഇടമലയാർ ഡാമിൽ എത്തിയിട്ടുണ്ട്. ഇപ്രകാരം 1800 കുബിക് മീറ്റർ എന്ന തോതിൽ ജലം ഒഴുകി എത്തിയപ്പോൾ ഒരു സെക്കന്റിൽ ഇടമലയാറിൽ നിന്ന് തുറന്ന് വിട്ടത് പരമാവധി 1500 ക്യുബിക് മീറ്ററാണ്.

ബാണാസുര സാഗർ ഡാമിന്റെ സംഭരണ ശേഷി 209. 18 മില്യൺ ക്യുബിക് മീറ്ററും പരമാവധി ജലനിരപ്പ് 775.60 മീറ്ററും ആണ്. മണ്ണ് കൊണ്ട് നിർമ്മിച്ച (എർത്തേൺ ഡാം) എന്ന വിഭാഗത്തിലാണ് ബാണാസുര സാഗർ അണക്കെട്ട്. സംഭരണ ശേഷിയിൽ കൂടുതൽ ആയുള്ള ജലം പുറത്ത് വിടുന്നത് കോൺക്രീറ്റ് നിർമിത സ്പിൽ വേ വഴിയാണ്. പദ്ധതി പ്രദേശത്ത് ജൂലൈ മാസം 15 മുതൽ തന്നെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ ഗേറ്റുകൾ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കി വിട്ടിരുന്നു.

ഇതു സംബന്ധിച്ച അറിയിപ്പുകൾ അധികാരികളെ യഥാസമയം അറിയിക്കുകയും പ്രാദേശിക മാധ്യമങ്ങളിൽ വാർത്ത നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആഗസ്റ്റ് 9 ആയപ്പോഴേക്കും പദ്ധതി പ്രദേശത്ത് 442 മില്ലിമീറ്റർ വരെ മഴ പെയ്തതിനെ തുടർന്ന് കൂടുതൽ ജലം ഡാമിൽ നിന്നും ഒഴുക്കിവിട്ടു തുടങ്ങി. അത് വരെയായി ദിവസത്തിൽ ശരാശരി 6 മുതൽ 8 ക്യുബിക് മീറ്റർ പെർ സെക്കന്റ് എന്ന കണക്കിലാണ് ഡാമിലേക്ക് നീരൊഴുക്ക് വന്നതെങ്കിൽ ആഗസ്റ്റ് 15, 16, 17 തിയതികളിൽ അത് 18.5 ക്യുബിക് മീറ്റർ വരെ ജലം ഒരു സെക്കന്റിൽ ഒഴുകിയെത്താൻ തുടങ്ങി. ഇത്തരത്തിൽ വലിയ തോതിൽ ജലനിരപ്പ് ഡാമിൽ ഉയർന്നതിനെ തുടർന്ന് ഡാമിന്റെ ഷട്ടറുകൾ വളരെ അടിയന്തിരമായി കൂടുതൽ തുറന്ന് ജലം ഒഴുക്കിക്കളയേണ്ടി വന്നു. ഇത്തരമൊരു അടിയന്തിര സാഹചര്യമുണ്ടായത് ഇ-മെയിൽ മുഖാന്തിരവും വാട്ട്സാപ്പ് സന്ദേശത്തിലൂടെയും ജില്ലാ ഭരണാധികാരികളെ അറിയിക്കുകയും ചെയ്തു.

മണ്ണ് കൊണ്ട് നിർമ്മിച്ച ഡാമായതിനാൽ പരമാവധി സംഭരണ ശേഷിയിൽ കൂടുതൽ ജലം തടഞ്ഞ് നിർത്തുന്നത് ഡാമിന്റെ സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് വളരെ അടിയന്തിരമായി ഗേറ്റുകൾ തുറക്കേണ്ടി വന്നത്.
ഇക്കാലയളവിൽ ബാണാസുര സാഗർ അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുക്കി വിട്ട വെള്ളത്തിന്റെ അളവ് 230 മില്യൺ ക്യുബിക് മീറ്ററാണ്.

ശബരിഗിരി ജല വൈദ്യുത പദ്ധതിയിലേക്ക് ജലമെത്തിക്കുന്ന രണ്ട് റിസർവയറുകളാണ് കക്കിയും പമ്പയും. വിവിധ ഓഗ് മെന്റേഷൻ പദ്ധതികളായ കുളളാർ, മീനാർ , ഗവി, അപ്പർ മൂഴിയാർ എന്നിവടങ്ങളിൽ നിന്നുള്ള ജലവും ഇവിടെ എത്തിച്ചേരും. പമ്പയിലെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും സംഭരണ ശേഷി 39.22 മില്യൺ കുബിക്ക് മീറ്ററും കക്കിയിലേത് യഥാക്രമം 981.46 ഉം ശേഷി 455.02 ഉം ആണ്.

ആനത്തോട് ഡാമിലെ സ്പിൽവേ വഴിയാണ് കക്കിയിലെ ജലം പുറത്തേക്ക് കളയുന്നത്. വളരെയധികം വിസ്തൃതിയുള്ള പ്രദേശത്തെ കനത്ത മഴ കാരണം ജലനിരപ്പ് വളരെ പെട്ടെന്ന് ഉയരാറുണ്ട്. ഇങ്ങനെ വരുന്ന അധിക ജലം ആനത്തോട്, പമ്പ എന്നിവിടങ്ങളിലെ സ്പിൽവേ വഴി പമ്പാ നദിയിലേക്ക് ഒഴുക്കി വിടുകയാണ് ചെയ്തത്.
ഡാം തുറക്കുന്നതിന് മുന്നോടിയായി ജില്ലാ ഭരണാധികാരികളെ അറിയിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
സാധാരണയിൽ നിന്ന് വ്യത്യസ്ഥമായി ആഗസ്റ്റ് 15,16, 17 തീയതികളിൽ ശരാശരി 295 മില്ലിമീറ്റർ വരെ മഴ ലഭിച്ചിട്ടുണ്ട്.

ഷോളയാർ പദ്ധതിയിൽ നിന്നും പുറത്ത് വരുന്ന വെള്ളമാണ് പൊരിങ്ങൽക്കുത്ത് ഡാമിൽ സംഭരിക്കുന്നത്. കൂടാതെ കുരിയാർകുട്ടി - കാരപ്പാറ , തമിഴ് നാട്ടിലെ പറമ്പിക്കുളം എന്നിവിടങ്ങളിൽ നിന്നുള്ള അധിക ജലവും ഈ ഡാമിലാണ് എത്തിച്ചേരുന്നത്. ഡാമിന്റെ പരമാവധി ജലനിരപ്പ് 423.98 മീറ്ററും സംഭരണ ശേഷി 32 മില്യൺ ക്യുബിക് മീറ്ററും ആണ്. പദ്ധതി പ്രദേശത്തെ കനത്ത മഴയും ഡാമിന് മുകളിൽ നിന്നുള്ള മറ്റിടങ്ങളിൽ നിന്നുളള വലിയ തോതിലുള്ള നീരൊഴുക്കും ഡാം നിറഞ്ഞ് കഴിയുന്ന അവസ്ഥയുണ്ടായി. സ്പിൽവേ വഴി പരമാവധി ഒഴുക്കി വിടാൻ സാധിക്കുന്നത് 2265 ക്യുബിക് മീറ്റർ പെർ സെക്കന്റ് മാത്രമാണ്.

പറമ്പിക്കുളം പദ്ധതിയിൽ നിന്ന് മാത്രം 1132 ക്യുബിക് മീറ്റർ വെള്ളം ഒരു സെക്കന്റിൽ ഒഴുകിയെത്തുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതോടൊപ്പം അപ്പർ ഷോളയാർ, കാരപ്പാറ, കുരിയാർകുട്ടി എന്നിവിടങ്ങളിൽ നിന്നുള്ള അധിക ജലവും കൂടി എത്തിച്ചേർന്ന സാഹചര്യം പൊരിങ്ങൽക്കുത്ത് അണക്കെട്ട് നിറഞ്ഞ് കവിയുന്ന അവസ്ഥയിലേക്ക് നയിച്ചത്.

ഡാമുകൾ തുറക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർണമായി പാലിച്ചും ആവശ്യമായ മുൻകരുതലുകൾ എടുക്കത്തക്ക തരത്തിൽ ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തെയും ദുരന്തനിവാരണ അതോറിറ്റിയെയും മറ്റും യഥാസമയം അറിയിച്ചിട്ടും അനുമതി നേടിയതിന് ശേഷമാണ് ഡാമുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിട്ടതെന്ന വിവരം കൂടി അറിയിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :