പരവൂര്‍ ദുരന്തം : മരണ സംഖ്യ 108 ; ഇരുപതോളം പേരെ തിരിച്ചറിഞ്ഞിട്ടില്ല ; മരണ സംഖ്യ ഇനിയും ഉയരും

പരവൂർ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 108 ആയി

കൊല്ലം, പരവൂര്‍, മരണം, വെടിക്കെട്ട് kollam, paravur, death, fireworks
കൊല്ലം| സജിത്ത്| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (10:25 IST)
പരവൂർ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 108 ആയി. പള്ളിപ്പുറം സ്വദേശി വിനോദ് (34), നെടുങ്ങോലം സ്വദേശി പ്രസന്നൻ (40) എന്നിവരാണ് ഇന്ന് രാവിലെ മരണത്തിനു കീഴടങ്ങിയത്. രണ്ടുപേരും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ദുരന്തത്തിൽ പരുക്കേറ്റ മുന്നൂറ്റിയന്‍പതില്‍ പരം ആളുകളില്‍ ഒട്ടേറെ പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൊല്ലത്തും തിരുവനന്തപുരത്തും ചികിൽസയിലുളളവരില്‍ പലരും ഇതുവരേയും അപകടനില തരണം ചെയ്തിട്ടില്ല.

വെടിക്കെട്ട് ദുരന്തത്തിൽ മരിച്ച ഇരുപത് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയപ്പെട്ട മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തിരിച്ചറിയാത്ത ആറ് മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജിലും എട്ടെണ്ണം കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും നാലെണ്ണം കൊല്ലം ജില്ലാ ആശുപത്രിയിലും ഒരെണ്ണം വീതം കൊല്ലം മെഡിസിറ്റിയിലും പുനലൂർ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിൽസ ആവശ്യമാണെങ്കില്‍ ഡൽഹി, മുംബൈ അടക്കമുളള സ്ഥലങ്ങളിൽ അതിനായുള്ള സൌകര്യം ഒരുക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഏറെപ്പേർക്കും 60 ശതമാനത്തിലധികം പൊളളല്‍ ഉളളതിനാല്‍ ഇവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റാനാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

കൊല്ലത്തും തിരുവനന്തപുരത്തുമാണ് പരുക്കേറ്റവരില്‍ ഏറെപേരും ചികിൽസയിലുളളത്. ഈ ആശുപത്രികളിൽ വിദഗ്ധചികിൽസയ്ക്കുളള സൗകര്യം വർധിപ്പിക്കും. വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇന്ന് വീണ്ടും സ്ഥിതി വിലയിരുത്തുന്നുണ്ട്. നടപടികൾ ഏകോപിപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡേ സംസ്ഥാനത്ത് ഇന്നും തുടരുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :