തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 3 നവംബര്‍ 2015 (10:43 IST)
ഡിജിപി ജേക്കബ് തോമസും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നം തുറന്ന പോരിലേക്ക് നീങ്ങുന്നു. ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനെതിരെ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ജേക്കബ് തോമസിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയിലാണ് ജേക്കബ് തോമസ് തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി വ്യക്തമാക്കിയത്.
എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് നോട്ടീസയച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് ജേക്കബ് തോമസ് ചീഫ് സെക്രട്ടറി ജിജി തോംസണ് അയച്ച വിശദീകരണത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. തനിക്കെതിരേ തെളിവുണ്ടെങ്കില്‍ അതു വിശദീകരിക്കണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ഘട്ടത്തില്‍ ജേക്കബ് തോമസിന് മറുപടിയില്ലെന്നും അന്വേഷണ സമിതി രൂപവത്ക്കരിക്കുമ്പോള്‍ മാത്രം തെളിവുകള്‍ നോക്കിയാല്‍ മതിയെന്നുമാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്.
ഫയര്‍ഫോഴ്സ് ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയതിലും മന്ത്രി കെഎം. മാണിക്കെതിരായ ബാർ കോഴക്കേസിൽ വിജിലൻസ് കോടതി വിധിയെ പരസ്യമായി സ്വാഗതം ചെയ്‌ത് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും സര്‍ക്കാരിനെതിരേ സംസാരിച്ചതിനാണ് ഡിജിപിയോട് വിശദീകരണം തേടിയത്. ജേക്കബ് തോമസ് നടത്തിയ പരാമര്‍ശം ഉചിതമായില്ലെന്നു സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞിരുന്നു.
ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ടുള്ള വിജിലന്‍സ് കോടതി ഉത്തരവിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോള്‍ സത്യം വിജയിച്ചുവെന്ന് ആയിരുന്നു ജേക്കബ് തോമസിന്റെ മറുപടി. ബാര്‍ കോഴക്കേസിന്റെ ആരംഭഘട്ടത്തില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു ജേക്കബ് തോമസ്.