ജോര്‍ജ് ഒറ്റുകാരനും രാഷ്ട്രീയ വഞ്ചകനും, ഒപ്പംനിന്ന മുന്നണികളെ വഞ്ചിച്ച ചരിത്രമുള്ളയാള്‍: ജോസ് കെ മാണി

തിരുവനന്തപുരം| VISHNU N L| Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (16:43 IST)
സരിതയുടെ കത്ത് പുറത്ത് വിട്ട വിവാദക്കൊടുങ്കാറ്റുകള്‍ പ്രതിഛായ കളങ്കപ്പെടുത്തിയതിനു പിന്നാലെ പി സി ജോര്‍ജിനെതിരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി രംഗത്ത്. പി സി ജോര്‍ജ് ഒറ്റുകാരനും രാഷ്ട്രീയ വഞ്ചകനുമാണെന്നും കൂടെ നിന്ന മുന്നണികളെ ചതിച്ച ചരിത്രമാണ് ജോര്‍ജിനുള്ളത് എന്നുമാണ് ജോസ് കെ മാണി ആരോപിച്ചത്.

പി സി ജോര്‍ജിനു വേണമെങ്കില്‍ പാര്‍ട്ടിയില്‍ നിന്നു പോകാം. ആരും തടസ്സം നില്‍ക്കുന്നില്ല.
ആദ്യം ചൊല്ലിക്കൊടുക്കും, പിന്നെ തല്ലിക്കൊടുക്കും, എന്നിട്ടേ നടപടിയുള്ളൂ. എത്ര വലിയ ബോംബു വേണമെങ്കിലും പൊട്ടിക്കട്ടെ. അര്‍ഹനായ ആളെ മറികടന്നാണ് ഷോണിനെ യൂത്ത് ഫ്രണ്ട് നേതൃത്വത്തിലെത്തിച്ചത്. ജോര്‍ജ് ആവശ്യപ്പെട്ടിട്ടാണ് മകന് ആ സ്ഥാനം നല്‍കിയതെന്നും ജോസ് കെ മാണി പറഞ്ഞു. യുഡിഎഫും കേരള കോണ്‍ഗ്രസും ചില തീരുമാനങ്ങളെടുക്കുന്നത് തടയാനാണ് ജോര്‍ജിന്റെ ശ്രമം. ഗുണ്ടാ, ബ്ളാക്മെയില്‍ രാഷ്ട്രീയത്തിനു കീഴടങ്ങുന്ന പ്രശ്നമില്ല- അദ്ദേഹം പറഞ്ഞു.

സരിത നായരുമായി തനിക്ക് ബന്ധമില്ല. ഒരിക്കല്‍ ഉദ്ഘാടനത്തിനു ക്ഷണിക്കാന്‍ സരിത വന്നിരുന്നു. എന്നാല്‍ ഡയറി പരിശോധിച്ച് അസൌകര്യമാണെന്ന് പറഞ്ഞുവെന്നും ജോസ് കെ മാണി പറഞ്ഞു. സരിതയുടെ പേരില്‍ പ്രചരിക്കുന്ന കത്തിനു പിന്നില്‍ ജോര്‍ജാണോയെന്ന ചോദ്യത്തിനു കൂട്ടിവായിച്ചാല്‍ മതിയെന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി. കത്തിനു പിന്നില്‍ വ്യക്തി താല്‍പര്യങ്ങള്‍ക്കുവേണ്ടി നീചപ്രവര്‍ത്തനം നടത്തുന്നവരാണ്. കത്തിനുപിന്നിലെ ഗൂഢാലോചന കണ്ടുപിടിക്കണം. ഇത് സിബിഐക്കുമുകളില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരും അന്വേഷിക്കട്ടേയെന്നും ജോസ് കെ.മാണി പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :