വയര്‍ കുറച്ചുകാണിക്കാന്‍ ബെല്‍റ്റ് വാങ്ങി കെട്ടി; തന്നെ പൊട്ടനാക്കിയ രേഷ്മയെ ഇനി വേണ്ടെന്ന് ഭര്‍ത്താവ് വിഷ്ണു

രേണുക വേണു| Last Modified തിങ്കള്‍, 28 ജൂണ്‍ 2021 (16:39 IST)

കൊല്ലം കല്ലുവാതുക്കല്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി പ്രതിയായ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു. രേഷ്മ ഗര്‍ഭിണിയായിരുന്ന കാര്യം തനിക്ക് അറിയില്ലെന്ന് വിഷ്ണു പറയുന്നു. രേഷ്മ പ്രസവിച്ച കുഞ്ഞിനെയാണ് തനിക്ക് കരിയിലക്കൂട്ടത്തില്‍ നിന്നു കിട്ടിയതെന്ന് അറിയില്ലായിരുന്നു എന്നും വിഷ്ണു പറയുന്നു.

ഫെയ്സ്ബുക്കിലും വാട്‌സ്ആപ്പിലും മണിക്കൂറുകളോളം ചെലവിടുന്നതിന്റെ പേരില്‍ താനും രേഷ്മയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഒരു ദിവസം ആ ഫോണ്‍ ചോദിച്ചിട്ട് തന്നില്ല. അതിന്റെ പേരില്‍ ഫോണ്‍ താന്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തിരുന്നു. രേഷ്മയ്ക്ക് പിന്നീട് മറ്റൊരു ഫോണ്‍ വാങ്ങി കൊടുത്തു. അതിനുശേഷം രേഷ്മ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തത് അറിയില്ലെന്നും വിഷ്ണു പറയുന്നു. തന്നെ കബളിപ്പിച്ച രേഷ്മയെ ഇനി സ്വീകരിക്കാന്‍ തയ്യാറല്ലെന്നും വിഷ്ണു വ്യക്തമാക്കി. അതേസമയം, ഗര്‍ഭിണിയായ തന്റെ വയറ് കുറച്ചുകാണിക്കാന്‍ രേഷ്മ ബെല്‍റ്റ് ഉപയോഗിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. വയര്‍ പുറത്തുകാണാതിരിക്കാന്‍ രേഷ്മ പുതിയ ബെല്‍റ്റ് വാങ്ങി വയറില്‍ കെട്ടിയിരുന്നു.


പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവതി രേഷ്മ പറയുന്ന കാര്യങ്ങള്‍ പൊലീസിനെ കുഴപ്പിക്കുന്നു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാന്‍ കുഞ്ഞു തടസ്സമാകുമെന്നു കണ്ടാണ് യുവതി ഇങ്ങനെ ചെയ്തതെന്ന് പറയുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. രേഷ്മയ്ക്ക് മെസേജ് അയച്ചിരുന്ന കാമുകന്റെ ഫെയ്‌സ്ബുക്ക് ഐഡി അനന്ദു എന്നാണ്. എന്നാല്‍, അനന്ദു എന്ന പേരിലുള്ള ഈ അക്കൗണ്ട് വ്യാജമെന്നാണ് പൊലീസ് സംശയിക്കുന്നത്. രേഷ്മ കാമുകനെ നേരില്‍ കാണാന്‍ പലയിടത്തും പോയിട്ടുണ്ട്. എന്നാല്‍, ഒരിടത്ത് പോലും അനന്ദുവിനെ കാണാന്‍ കഴിഞ്ഞില്ലെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്. അനന്ദു എന്ന വ്യാജ ഐഡി ഉപയോഗിച്ച് വേറെ ആരെങ്കിലും ആണോ മെസജ് അയച്ചിരുന്നതെന്ന് പൊലീസ് അന്വേഷിക്കും.

കല്ലുവാതുക്കല്‍ ഊഴായ്ക്കോട് പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ രേഷ്മ (22) യാണ് ആറ് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ അറസ്റ്റിലായത്. ഉപേക്ഷിച്ചു മണിക്കൂറുകള്‍ക്കകം കുഞ്ഞു മരിച്ചു. പൊലീസിന്റെ അന്വേഷണമാണ് കേസിന്റെ ചുരുളഴിച്ചത്. രേഷ്മയ്ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

ബാങ്ക് ജീവനക്കാരനെന്നു പറയുന്ന കൊല്ലം സ്വദേശിയായ കാമുകനെ രേഷ്മ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. ഇയാള്‍ക്കുവേണ്ടി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. വിഷ്ണു-രേഷ്മ ദമ്പതികള്‍ക്ക് മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുമുണ്ട്. രണ്ടാമതൊരു കുഞ്ഞു കൂടി ഉണ്ടെങ്കില്‍ രേഷ്മയെ ഭാര്യയായി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് കാമുകന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചയുടന്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചത്. രേഷ്മ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ കാര്യം കാമുകനും അറിയില്ല. രേഷ്മയുടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഇക്കാര്യം അറിയില്ലെന്നാണ് പൊലീസ് പറയുന്നത്.

ജനുവരി നാലിന് രാത്രി ഒന്‍പത് മണിയോടെ വീടിനു പുറത്തുള്ള കുളിമുറിയില്‍ ആണ്‍കുട്ടിയെ പ്രസവിച്ച രേഷ്മ, പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാതെ കുളിമുറിക്കു സമീപത്തെ റബര്‍ തോട്ടത്തിലെ കരിയിലകള്‍ കൂട്ടിയിടുന്ന കുഴിയില്‍ കുട്ടിയെ ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. പ്രസവിച്ച സ്ഥലം കഴുകി വൃത്തിയാക്കി ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയും ചെയ്തു. രാവിലെ കരച്ചില്‍ കേട്ടെത്തിയ വിഷ്ണുവാണ് കരിയലക്കൂട്ടത്തില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. എന്നാല്‍, ഈ കുഞ്ഞ് തന്റേതാണെന്ന് വിഷ്ണുവിന് അറിയില്ലായിരുന്നു. സംഭവദിവസം പുലര്‍ച്ചെ പുറത്തു പൂച്ച കരയുന്ന പോലുള്ള ശബ്ദം കേട്ടിരുന്നുവെന്നു വിഷ്ണു നേരത്തേ പൊലീസിനു മൊഴി നല്‍കിയിരുന്നു.

ഗര്‍ഭിണിയാണെന്ന വിവരം സ്വന്തം ഭര്‍ത്താവിനെ പോലും അറിയിക്കാതെ രേഷ്മ രഹസ്യമായി കാത്തുസൂക്ഷിച്ചത് പൊലീസിന് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. സിനിമാക്കഥകളെ വെല്ലുന്നതാണ് രേഷ്മ പറയുന്ന ഓരോ കാര്യങ്ങളും. ഭര്‍ത്താവിനോ മൂന്ന് വയസ് പ്രായമുള്ള മൂത്ത മകള്‍ക്കോ ഭര്‍തൃ വീട്ടിലെ ആളുകള്‍ക്കോ രേഷ്മ ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നു. രേഷ്മ ഇതെല്ലാം പറയുമ്പോള്‍ അന്തംവിട്ടിരിക്കുകയാണ് പൊലീസ്. പത്ത് മാസം നിറവയര്‍ ആരും കാണാതെ കൊണ്ടുനടന്നത് എങ്ങനെയാണെന്നാണ് പൊലീസ് ചോദിക്കുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :