ആവര്‍ത്തിക്കുന്ന മുങ്ങിമരണങ്ങള്‍: വെള്ളത്തിലിറങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2023 (08:42 IST)
ഉല്ലാസയാത്രയ്‌ക്കെത്തി വെള്ളത്തിലിറങ്ങിയവരും സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവരുമായ നിരവധി കുട്ടികളും ചെറുപ്പക്കാരുമാണ് മരണത്തിനിരയാകുന്നത്. വെള്ളത്തില്‍ ഇറങ്ങുന്നതിനുമുമ്പ് ഇക്കാര്യങ്ങള്‍കൂടി ശ്രദ്ധിക്കൂ..

ജലസുരക്ഷയെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുക. കുട്ടികളെ നീന്തല്‍ പഠിപ്പിക്കുക. നന്നായി പരിശീലനം നേടിയവരില്‍ നിന്ന് മാത്രം നീന്തല്‍ പഠിക്കുക. മുതിര്‍ന്നവരില്ലാതെ കുട്ടികളെ വെള്ളത്തില്‍ നീന്താനോ കുളിക്കാനോ കളിക്കാനോ അനുവദിക്കരുത്. വിനോദയാത്രാവേളകളില്‍ പലപ്പോഴും ആവേശത്തോടെ വെള്ളത്തില്‍ ഇറങ്ങുന്നവര്‍ അപകടത്തില്‍പ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വിനോദസഞ്ചാര വേളകളില്‍ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതുന്നതാണ് ഉചിതം. ലൈഫ് ജാക്കറ്റ്, ടയര്‍ ട്യൂബ്, നീളമുള്ള കയര്‍ എന്നിവ കരുതുക.

ശരിയായ പരിശീലനം ലഭിച്ചവര്‍ മാത്രം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുക. വെള്ളത്തില്‍ വീണവരെ രക്ഷിക്കാനായി എടുത്തു ചാടി അപകടത്തില്‍പ്പെടാനുള്ള സാധ്യതയും ഉണ്ട്. അതിനാല്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ക്കായി കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നതാണ് കൂടുതല്‍ സുരക്ഷിതം. വെള്ളത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് ജാലാശയത്തെക്കുറിച്ചു മനസിലാക്കുന്നത് നന്നായിരിക്കും. നീന്തല്‍ അറിയാം എന്ന കാരണത്താല്‍ മാത്രം വെള്ളത്തില്‍ ഇറങ്ങരുത്. ജലാശയങ്ങളിലെ വെള്ളവും ചുഴിയും മണലുമെല്ലാം വ്യത്യസ്തമായിരിക്കും. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേയ്ക്ക് ഇറങ്ങുന്നതാണ് നല്ലത്. പരിചിതമില്ലാത്ത സ്ഥലങ്ങളില്‍ വെള്ളത്തിലേയ്ക്ക് എടുത്തു ചാടാതിരിക്കുക. ചെളിയില്‍ പൂഴ്ന്നു പോകാം, തല പാറയിലോ, മരക്കൊമ്പിലോ പതിച്ചും അപകടമുണ്ടാകാം.

പരിചിതമല്ലാത്ത സ്ഥലങ്ങളില്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ നാട്ടുകാരുടെ മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കുക. നേരം ഇരുട്ടിയ ശേഷവും ഒറ്റപ്പെട്ട സ്ഥലങ്ങളിലും വെള്ളത്തില്‍ ഇറങ്ങരുത്. മദ്യലഹരിയില്‍ ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്. അസുഖമുള്ളവരും മരുന്നുകള്‍ കഴിക്കുന്നവരും വെള്ളത്തില്‍ വെച്ച് കൂടുതലാകാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ (അപസ്മാരരോഗികള്‍, ഹൃദ് രോഗികള്‍ ) ഉള്ളവരും പ്രത്യേകം സൂക്ഷിക്കുക. കൂടെയുള്ളവരോട് അത് പ്രത്യേകം പറയുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :