വിശ്വാസ്യത തെളിയിക്കാന്‍ മരുന്നു കഴിച്ചു; ഡോക്‌ടര്‍ കഴിച്ചത് രോഗിയുടെ ഭര്‍ത്താവ് വിഷം കലര്‍ത്തിയ മരുന്ന്; നമുക്ക് നഷ്‌ടമായത് ഒരു നല്ല വൈദ്യനെ

ഡോ പി എ ബൈജു അന്തരിച്ചു

ചെന്നൈ| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (16:45 IST)
താന്‍ നല്കിയ മരുന്നിന്റെ വിശ്വാസ്യത തെളിയിക്കാന്‍ വേണ്ടിയാണ് സ്വദേശിയായ ഡോ പി എ ബൈജു രോഗിക്ക് നല്‌കിയ മരുന്ന് സംശയം ഒട്ടുമില്ലാതെ എടുത്തു കഴിച്ചത്. എന്നാല്‍, ഡോക്‌ടറുടെ വിശ്വാസം തെറ്റി. മരുന്നു കഴിച്ചതും തളര്‍ന്നുവീണ ഡോക്‌ടര്‍ അബോധാവസ്ഥയിലായി. കഴിഞ്ഞ ഒമ്പതുവര്‍ഷം അബോധാവസ്ഥയില്‍ ആയിരുന്ന ആ ഡോക്‌ടര്‍ ഇന്ന് മരിച്ചു.

ഡോക്‌ടര്‍ തളര്‍ന്നു വീണത് എന്തുകൊണ്ട് ?

പഠിക്കാന്‍ മിടുക്കനായിരുന്ന ബൈജു സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ പഠിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ച് കുറഞ്ഞ കാലത്തിനുള്ളില്‍ ആയിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സൈബന്‍വാലി
സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ഡോക്‌ടറായിരിക്കെ 2007 ജനുവരി 24ന് ആയിരുന്നു സംഭവം. ചികിത്സയ്ക്ക് എത്തിയ ശാന്ത എന്ന യുവതി ഡോക്‌ടര്‍ നല്കിയ മരുന്ന് വീട്ടിലെത്തി കഴിച്ചതിനു ശേഷം ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി ഡോക്‌ടറെ വിവരം ധരിപ്പിച്ചു. എന്നാല്‍, താന്‍ നല്കിയ മരുന്നിന് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ ഡോക്‌ടര്‍ വിശ്വാസ്യത ഉറപ്പാക്കുന്നതിനു വേണ്ടി മരുന്ന് കഴിക്കുകയായിരുന്നു.

എന്നാല്‍, മരുന്നു കഴിച്ച ഡോക്‌ടര്‍ തളര്‍ന്നുവീണു. അബോധാവസ്ഥയില്‍ ആകുകയും ചെയ്തു. ഉടന്‍ തന്നെ ഡോക്‌ടറെ അടിമാലി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സിച്ചു. പക്ഷേ, ഡോക്‌ടര്‍ അബോധാവസ്ഥയില്‍ തുടരുകയായിരുന്നു. ശരീരത്തിന്റെ ചലനശേഷി നഷ്‌ടപ്പെട്ടു. അലോപ്പതിയില്‍ ഇനി മരുന്നൊന്നുമില്ലെന്ന് ഡോക്‌ടര്‍മാര്‍ വിധിയെഴുതുകയും ചെയ്തു.

ഡോ ബൈജു നല്കിയ മരുന്നിനല്ലായിരുന്നു കുഴപ്പം, പിന്നെയോ ?

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഡോ ബൈജുവിനെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഡോക്‌ടറുടെ രോഗിയായിരുന്ന ശാന്ത എന്ന സ്ത്രീയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ നിജസ്ഥിതി അതിനുശേഷമാണ് പുറംലോകം അറിഞ്ഞത്. ഭാര്യയായ ശാന്തയായ കൊല്ലാന്‍ വേണ്ടി ഡോക്‌ടര്‍ നല്കിയ മരുന്നില്‍ ഭര്‍ത്താവ് വിഷം കലര്‍ത്തുകയായിരുന്നു. ഇത് കഴിച്ചതിനെ തുടര്‍ന്നാണ് ശാന്തയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. എന്നാല്‍, ഇതൊന്നും അറിയാത്ത ഡോക്‌ടര്‍ വിഷം കലര്‍ന്ന മരുന്ന് കഴിക്കുകയും അബോധാവസ്ഥയില്‍ ആകുകയും ചെയ്യുകയായിരുന്നു. ശാന്തയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും തുടരന്വേഷണം ഫലപ്രദമായില്ല.

ഏലത്തിനടിക്കുന്ന കീടനാശിനിയില്‍ അടങ്ങിയിട്ടുള്ള ഓര്‍ഗാനോ ഫോസ്ഫറസ് എന്ന വിഷവസ്തുവിന്റെ സാന്നിധ്യമാണ് ബൈജുവിന്റെ രോഗാവസ്ഥയ്ക്കു കാരണമെന്ന് പിന്നീടു തെളിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :