വിവാഹത്തിനുള്ള സ്വർണമടക്കം പണയം വെച്ചു, ബിജിഷയുടെ ജീവനെടുത്തത് ഓൺലൈൻ റമ്മി

കോഴിക്കോട്| അഭിറാം മനോഹർ| Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (17:21 IST)
കോഴിക്കോട്: കൊയിലാണ്ടി ചേലിയയിലെ യുവതിയുടെ മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തി. ഓൺലൈൻ റമ്മി കളിച്ച പണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് യുവതിയുടെ ആത്മഹത്യയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഓൺലൈൻ ഗെയിമുകൾക്കായി ഒന്നേമുക്കാൽ കോടി രൂപയുടെ ഇടപാടുകളാണ് നടത്തിയതെന്നും ലക്ഷകണക്കിന് രൂപ ഇവർക്ക് ഓൺലൈൻ ഗെയിമിലൂടെ നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.

സ്വകാര്യ ടെലികോം കമ്പനിയുടെ സ്‌റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ ഡിസംബർ 12നാണ്
വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യാതൊരു വിധ പ്രശ്‌നങ്ങളുമില്ലാതിരുന്ന യുവതിയുടെ മരണകാരണം എന്താണെന്നതിനെ പറ്റി വീട്ടുകാർക്കോ ബന്ധുക്കൾക്കോ യാതൊരു ഊഹവുമുണ്ടായിരുന്നില്ല.

തുടർന്നാണ് ബിജിഷ 35 പവൻ സ്വർണം പണയം വച്ചതായി കണ്ടെത്തിയത്. ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായും കണ്ടെത്തി. ഇതോടെ മരണത്തിൽ മരണത്തിൽ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നൽകി. തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.

കൊവിഡ് കാലത്താണ് ബിജിഷ ഓൺലൈൻ ഗെയിമിൽ സജീവമായതെന്ന് അന്വേഷണസംഘം കണ്ടെത്തി.ചെറിയരീതിയിലുള്ള ഓൺലൈൻ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചു തുടങ്ങിയ ബിജിഷ പിന്നീട് ഓൺലൈൻ റമ്മി പോലുള്ള ഗെയിമുകളിലേക്ക് കടന്നു. ആദ്യഘട്ടത്തിൽ കളികൾ ജയിച്ച് പണം ലഭിച്ചതോടെ ഗെയിമുകൾക്ക് വേണ്ടി വീണ്ടും പണം മുടക്കി.

എന്നാൽ ഓൺലൈൻ റമ്മിയിൽ തുടർച്ചയായി പണം നഷ്ടപ്പെട്ടു. വീട്ടുകാർ വിവാഹത്തിനായി കരുതിയിരുന്ന സ്വർണം അടക്കം ഓൺലൈൻ ഗെയിമിൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനായി ബിജിഷ പണയം വെച്ചു/ ഓൺലൈൻ വായ്പ നൽകുന്ന കമ്പനികളിൽനിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നൽകിയവർ ബിജിഷയുടെ സുഹൃത്തുക്കൾക്കടക്കം സന്ദേശങ്ങൾ അയച്ചിരുന്നു.

വായ്പ തിരിച്ചടക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങൾ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് കണ്ടെത്തൽ.ബിജിഷയുടെ ഒരു സുഹൃത്തും ഓൺലൈൻ ഗെയിമിൽ സജീവമായിരുന്നു. ഇവരിൽനിന്നും അന്വേഷണസംഘത്തിന് വിവരങ്ങൾ ലഭിച്ചിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :