ബാറുടമകള്‍ നല്‍കിയ ഹര്‍ജി: ഇന്ന് വാദം പൂര്‍ത്തിയാകും

   ബാര്‍ കേസ് , ബാര്‍ , ഹര്‍ജി , സുപ്രീം കോടതി , ബിയര്‍ വൈന്‍
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2015 (10:52 IST)
സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വാദം പൂര്‍ത്തിയായേക്കും. ബുധനാഴ്‌ച വാദത്തിനിടെ സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം നടപ്പിലാക്കുന്ന രീതിയോട് സുപ്രീം കോടതിക്ക് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ആ സാഹചര്യത്തില്‍ കോടതി ചോദിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്ന് ഉത്തരം നല്‍കേണ്ടിവരും.


സര്‍ക്കാര്‍ മദ്യം നയം നടപ്പാക്കിയത് അർധ മനസോടെയാണെയെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ബിയര്‍ വൈന്‍ പാര്‍ലറുകളുടെ കാര്യത്തില്‍ ബാറുടമകള്‍ മൌനം പാലിച്ചതാണ് കോടതിയെ ചൊടിപ്പിക്കുകയും ചെയ്‌തു. ബിയർ- വൈൻ ലൈസൻസുകളുടെ കാര്യത്തിൽ ബാർ ഉടമകൾ മൗനം പാലിക്കുന്നത് എന്താണെന്നും കോടതി ചോദിച്ചിരുന്നു. അതേസമയം ത്രീസ്റ്റാർ ഹോട്ടൽ ഉടമകൾക്ക് ബിയർ വൈൻ ലൈസൻസ് അനുവദിച്ച സർക്കാർ നടപടിയെ കോടതി ചോദ്യം ചെയ്തു. മദ്യ ഉപയോഗം കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ എന്തിനാണ് ബിയർ വൈൻ പാർലറുകൾ അനുവദിച്ചത് എന്ന് കോടതി ചോദിച്ചു.

മദ്യ നയം തെറ്റാണെങ്കിൽ ബിയർ വൈൻ പാർലറുകൾ അനുവദിച്ചതും തെറ്റാണെന്ന് കോടതി പറഞ്ഞു. എന്തു കൊണ്ടാണ് ബാർ ഉടമകൾ ഇതേക്കുറിച്ച് സംസാരിക്കാത്തത്. ബാർ ലൈസൻസ് നിഷേധിക്കുന്നത് ടൂറിസത്തെ ബാധിക്കുമെന്ന ഹോട്ടലുടമകളുടെ വാദത്തെയും കോടതി അംഗീകരിച്ചില്ല. മദ്യം വിളമ്പുമോ അല്ലയോ നോക്കിയല്ല വിനോദ സഞ്ചാരികൾ മുറി തിരഞ്ഞെടുക്കുന്നതെന്നും കോടതി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ മദ്യനയം ആത്മാര്‍ഥമല്ലെന്ന് ബാർ ഉടമകൾ കോടതിയെ അറിയിച്ചു. മദ്യ ഉപയോഗം കുറയ്ക്കുകയല്ല സർക്കാരിന്റെ ഉദ്ദേശം, പകരം സർക്കാരിന്റെ വരുമാനം വർധിപ്പിക്കുകയെന്നാണ് സർക്കാർ മദ്യ നയത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ സർക്കാരിന്റെ മദ്യനയം ശരിയല്ലെങ്കിൽ എന്തിനാണ് ലഭിച്ച ബിയർ വൈൻ ലൈസൻസിന്റെ കാര്യത്തിൽ മൗനംപാലിച്ചത് എന്ന് കോടതി ബാർ ഉടമകളോട് ചോദിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :