ഹരിപ്പാട് ഫോണ്‍ വിളിക്കുന്നതിനിടെ അരളിപ്പൂവ് ചവച്ച 24കാരി ഹൃദയ സ്തംഭനം മൂലം മരിച്ചു, ഒരില മതി ആരോഗ്യവാനായ ഒരാളിന്റെ ജീവനെടുക്കാന്‍

arali
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 3 മെയ് 2024 (11:53 IST)
arali
ഹരിപ്പാട് ഫോണ്‍ വിളിക്കുന്നതിനിടെ അരളിപ്പൂവ് ചവച്ച 24കാരി ഹൃദയ സ്തംഭനം മൂലം മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്‍- അനിത ദമ്പതികളുടെ മകള്‍ സൂര്യ സുരേന്ദ്രന്‍ ആണ് മരിച്ചത്. 24 വയസായിരുന്നു. അരളിപ്പൂവില്‍നിന്നുള്ള വിഷം ഹൃദയത്തെ ബാധിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ വിവരം. ചികിത്സയിലിരിക്കെ താന്‍ അരളിപ്പൂവും ഇലയും കടിച്ചെന്നും കുറച്ച് വീഴുങ്ങിയെന്നും പെണ്‍കുട്ടി മാതാപിതാക്കളോടും ഡോക്ടര്‍മാരോടും പറഞ്ഞിരുന്നു. ബിഎസ്സി നഴ്‌സിങ് പാസായ സൂര്യയ്ക്ക് യുകെയില്‍ ജോലി ലഭിച്ചിരുന്നു. ഇതിനായി ഞായറാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പുറപ്പെടവെയാണ് സംഭവം നടന്നത്.

ആലപ്പുഴയിലെത്തിയപ്പോള്‍ സൂര്യ ശര്‍ദ്ദിച്ചിരുന്നു. പിന്നാലെ ഇതിന് ചികിത്സ തേടിയ ശേഷം യാത്ര തുടരുകയായിരുന്നു. എന്നാല്‍
വിമാനത്താവളത്തിലെത്തിയപ്പോള്‍ സ്ഥിതി വഷളായി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. ശേഷം രാത്രി വീട്ടിലേക്ക് മടങ്ങി. എന്നാല്‍ ആരോഗ്യ സ്ഥിതി വീണ്ടും വഷളായി. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു.

അരളിയുടെ ഒരിലപോലും ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ളതാണെന്ന് മാവേലിക്കര ഇ.എസ്.ഐയിലെ അസി. ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ ആല്‍ബിന്‍ ജോസഫ് പറയുന്നു. അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷാംശമുണ്ട്. അരളിപ്പൂവ് ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളില്‍ ഇടാറുണ്ട്. ഇത്തരത്തില്‍ പായസം കഴിക്കുന്നതിലൂടെ പൂവ് ഉള്ളിലെത്താം. ഇത് അപകടം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ചെറിയ അളവില്‍ അരളിച്ചെടിയുടെ ഭാഗങ്ങള്‍ വയറ്റിലെത്തിയാല്‍ വയറിളക്കം, നിര്‍ജലീകരണം, ഛര്‍ദി തുടങ്ങിയവയാണ് ഉണ്ടാവുക. വലിയ അളവില്‍ കഴിച്ചാല്‍ ഗുരുതരാവസ്ഥയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :