ഷെയിൻ വിവാദത്തിൽ സർക്കാർ ഇടപെടുന്നു, നിർമ്മാതാക്കൾ മന്ത്രിയെ കാണും

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 29 നവം‌ബര്‍ 2019 (20:14 IST)
നടൻ ഷെയിൻ നിഗത്തിന് നിർമ്മാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയ സംഭവത്തിൽ സർക്കാർ ഇടപെടുന്നു. ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത് എങ്കിലും ആരെയും ജോലിയിൽനിന്നും വിലക്കുന്നതിനോട് സർക്കാരിന് യോജിപ്പില്ലെന്ന് സിനിമാ മന്ത്രി വ്യക്തമാക്കി.

പരാതി ലഭിച്ചാൽ സർക്കാർ ഇടപെടും. ഒരു മേശക്ക് ചുറ്റും ഇരുന്ന് തീർക്കേണ്ട വിശയത്തെ സിനിമാ മേഖലയെ തന്നെ മേശയാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. നിർമ്മാതാക്കളുടെയും അഭിനയതാക്കളുടെയും വാദം കേട്ട ശേഷം വിഷയത്തിൽ തീരുമാനമെടുക്കും. ഇതിന് അഭിനയതാക്കളുടെയും നിർമ്മാതാക്കളുടെയും സംഘടനകൾ മുൻകൈയെടുക്കണം.

ഷൂട്ടിങ് സെറ്റുകളിൽ ലഹരി മരുന്നുകളുടെ ഉപയോഗം ഉണ്ട് എന്ന നിർമ്മാതാക്കളുടെ വെളിപ്പെടുത്തൽ ഗുരുതരമാണ്. ഒരു തർക്കം ഉണ്ടായപ്പോൾ മാത്രമാണ് നിർമ്മാതാക്കൾ ഇത് വെളിപ്പെടുത്താൻ തയ്യാറായത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ നിർമ്മാതാക്കൾ സർക്കാരിന് സമർപ്പിക്കണം.

അടൂർ ഗോപാലകൃഷ്ണൻ കമ്മറ്റിയുടെ ശുപാർസകളുടെ അടിസ്ഥാനത്തിൽ മേഖലയിലെ തെറ്റായ പ്രവണതകളും ചൂഷണങ്ങളും തടയാൻ പ്രത്യേക നിയമ നിർമ്മാണം നടത്തും. നിലവിലെ വിവാദത്തെകൂടി അടിസ്ഥാനമാക്കിയാണ് നിയമം കൊണ്ടുവരിക എന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ഭാരവാഹികൾ നാളെ മന്ത്രിയെ കാണും. ഷെയിൻ വിഷയവും, സെറ്റുകളിലെ ലഹരി ഉപയോഹവും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയാകും. സിനിമ ടിക്കറ്റിന് വിനോദ നികുതി ഏർപ്പെടുത്തിയ വിഷയവും കൂടിക്കാഴ്ചയിൽ ചർച്ചയായായേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :