സംസ്ഥാനത്തിന്റെ രാഷ്ട്രീയകാരണവരും ഉരുക്കുമനുഷ്യനുമായ കുമ്പളത്ത് ശങ്കുപിള്ളയുടെ സ്മരണയില്‍ കേരളം

ശ്രീനു എസ്| Last Updated: തിങ്കള്‍, 10 മെയ് 2021 (12:29 IST)
കേരളത്തിന്റെ ഉരുക്കുമനുഷ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട കുമ്പളത്ത് ശങ്കുപിള്ള കടന്നു പോയിട്ട് അമ്പത്തിരണ്ട് വര്‍ഷം തികയുന്നു. ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേരില്‍ കേരളത്തിലാദ്യമായി രണ്ടു സ്‌കൂളുകള്‍ പന്മനയിലും തഴവയിലും സ്ഥാപിച്ച കുമ്പളം ദീര്‍ഘദൃഷ്ടിയുള്ള ജനനായകനായിരുന്നുവെന്ന് പഴമക്കാര്‍ സ്മരിക്കുന്നു. പന്മനയില്‍ 1930കളില്‍ ഒരു ഹരിജന്‍സ്‌കൂളും തുടങ്ങിയിരുന്നു. 1925ലെ കുളിവിപ്ലവവും 1927ലെ കണ്ണന്‍കുളങ്ങര-പനയന്നാര്‍കാവ് ക്ഷേത്രപ്രവേശനവിപ്ലവവും പന്മനയുടെ ചരിത്രത്തിനു വീര്യം പകരുന്നവയാണ്. പന്മനയിലെ പ്ലാക്കാട്ട് കുളം, പുതുശ്ശേരില്‍ കുളം, പെരുമനകുളം തുടങ്ങിയ കുളങ്ങള്‍ അധസ്ഥിതര്‍ക്കായി തുറന്നിട്ട കുമ്പളം ഗാന്ധിജിയുടെയും ചട്ടമ്പിസ്വാമിയുടെയും സമത്വദര്‍ശനമാണ് പിന്തുടര്‍ന്നത്.

പ്ലാക്കാട്ട് കുളക്കരയില്‍ അയ്യങ്കാളി വിളിച്ചുചേര്‍ത്ത ദളിത് യോഗത്തിനും കുമ്പളം പിന്തുണ നല്‍കി.1921ല്‍ ബാരിസ്റ്റര്‍ എ. കെ പിള്ളയ്‌ക്കൊപ്പം ചേര്‍ന്ന് നടത്തിയ 'തേവലക്കര പന്തിഭോജനം 'അക്കാലത്തു കോളിളക്കം സൃഷ്ടിച്ചു. എ. കെ പിള്ളയുടെ മാതാവിന്റെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ മിശ്രഭോജനത്തില്‍ അഞ്ഞൂറോളം അധസ്ഥിതര്‍ പങ്കെടുത്തതിന്റെപ്പറ്റി കുമ്പളത്തിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. തേവലക്കര പന്തിഭോജനം എന്ന പേരില്‍ ഒരു പാട്ടും അക്കാലത്തു പ്രചരിച്ചിരുന്നു. 1934ല്‍ ഗാന്ധിജി പന്മനയിലെത്തിയപ്പോള്‍ ഹരിജന്‍ഫണ്ട് പിരിച്ചു നല്‍കിയത് കുമ്പളമാണ്.നാടിന്റെ ഐതിഹാസിക മാറ്റങ്ങള്‍ക്ക് നെടുംതൂണായി നിന്ന കുമ്പളത്ത് ശങ്കുപിള്ള അന്ത്യവിശ്രമം കൊള്ളുന്നത് പന്മന ആശ്രമത്തിലാണ്.ഇടപ്പള്ളിക്കോട്ടയിലെ കുമ്പളത്ത് ശങ്കുപിള്ള സ്മാരക രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രം യുവ തലമുറയ്ക്ക് വെളിച്ചം പകരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :