ക്രിപ്‌റ്റോ ഇടപാടുകൾ നിരോധിക്കുമോ? ക്രിപ്‌റ്റോ ബിൽ പാർലമെന്റിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (14:52 IST)
രാജ്യത്ത് സ്വകാര്യ ക്രിപ്‌റ്റോകറൻസികൾ നിരോധിക്കുന്നതു സംബന്ധിച്ച ബില്ല് നവംബർ 29ന് ആരംഭിക്കുന്ന പാർലമെന്റിലെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും.

ചില ഭേദഗതികളോട് കൂടിയാവും ക്രിപ്‌റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജറ്റൽ കറൻസി ബില്ല് അവതരിപ്പിച്ചേക്കുക. 29 ബില്ലുകളാണ് ശീതകാല സമ്മേളനത്തിൽ പരിഗണനക്ക് വരുന്നത്. സ്വകാര്യ ക്രി‌പ്‌റ്റോ കറൻസികൾ നിരോധിക്കുന്നതിനൊപ്പം ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയും അതിന്റെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് ബില്ലിൽ മാറ്റംവരുത്തിയേക്കാമെന്നാണ് റിപ്പോർട്ടുകൾ. റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഔദ്യോഗിക ഡിജിറ്റൽ കറൻസി സംബന്ധിച്ചും വിശദമായ ചട്ടക്കൂട് ബില്ലിലുണ്ടാകും.

ബില്ലിനെ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ ക്രിപ്‌റ്റോകറൻസികളുടെ മൂല്യം 15ശതമാനത്തിലേറെ ഇടിഞ്ഞു. ബിറ്റ്‌കോയിൻ 18.53ശതമാനവും ഈഥേറിയം 15.58ശതമാനവും ടെതർ 18.29ശതമാനവുമാണ് താഴെപോയത്.ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ടുനടന്ന ആദ്യ പാർലമെന്ററി സമിതിയോഗം കഴിഞ്ഞ് ഒരാഴ്ചക്കുശേഷമാണ് ഇത് സംബന്ധിച്ച ബിൽ പരിഗണനയ്ക്ക് വരുന്നത്.

ക്രിപ്‌റ്റോകറൻസി നിരോധിക്കാനാവില്ലെന്നും നിയന്ത്രിക്കുകയാണ് വേണ്ടതെന്നും യോഗത്തിൽ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നത്. ക്രിപ്‌റ്റോ ഇടപാടുകളുമായി ബന്ധ‌പ്പെട്ട് പ്രധാനമന്ത്രി നരേദ്ര മോദിയുടെ നേതൃത്വത്തിൽ വിവിധ മന്ത്രാലയങ്ങളിലെയും ആർബിഐയിലെയും ഉദ്യോഗസ്ഥരുമായി ഉന്നതതലയോഗവും നടന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :