താലിബാനിൽ തമ്മിലടി, പാകിസ്‌താൻ പിന്തുണയുള്ള മുല്ല അഖുൻദ് തലപ്പത്തേക്കെന്ന് സൂചന

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (15:13 IST)
അഫ്‌ഗാനിസ്ഥാനിൽ സർക്കാരിന്റെ തലപ്പത്തേക്ക് മുല്ല മുഹമ്മദ് ഹസൻ അഖുൻദ് എത്തിയേക്കുമെന്ന് സൂചന. താലിബാനിനുള്ളിൽ ഉൾപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് താലിബാൻ പരമോന്നത നേതാവ് ഹിബാത്തുല്ല അഖുൻഡസാദാ ഹസൻ അഖുൻദിന്റെ പേര് നിർദേശിച്ചത്. താലിബാന്‍റെ നയരൂപീകരണ സമിതിയായ റെഹ്ബാരി ശൂരയുടെ അധ്യക്ഷനാണ് ഹസന്‍ അഖുന്‍ദ്.

പഴയ താലിബാൻ സർക്കാരിന്റെ വിദേശകാര്യമന്ത്രിയായിരുന്ന മുല്ല അഖുൻദ് യുഎൻ ഭീകരരുടെ പട്ടികയിലുള്ള താലിബാൻ നേതാവാണ്. മുല്ല അബ്‌ദുൾ ഗനി ബറാദറിന് കീഴിലുള്ള ദോഹ യൂണിറ്റ്, ഹഖാനി നെറ്റ്വർക്ക്, കാണ്ഡഹാർ കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റൊരു താലിബാൻ യൂണിറ്റ് എന്നിവർ തമ്മിലുള്ള അധികാര വടംവലിയാണ് സർക്കാർ രൂപീകരണം വൈകിക്കുന്നത്.

പുതിയ തീരുമാനപ്രകാരം ഹസൻ അഖുൻദ് പ്രധാനമന്ത്രിയാകുകയും മുല്ല ബറാദർ, മുല്ല ഒമറിന്റെ മകൻ മുല്ല യാക്കൂബ് എന്നിവർ ഉപപ്രധാനമ‌ന്ത്രിമാരാകും. ഹഖാനി നെറ്റ്‌വർക്ക് തലവൻ സിറാജ് ഹഖാനിക്ക് ആഭ്യന്തരവും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവി ഫായിസ് ഹമീദിന്റെ സാന്നിധ്യത്തിൽ കാബൂളിൽ നടന്ന ചർച്ചയിലാണ് സമവായമുണ്ടെന്നാണ് റിപ്പോർട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :