പാരിസിന് ദുഃഖരാത്രി; ഫ്രാന്‍സ് നേരിടുന്ന ഏറ്റവും വലിയ ഭീകരാക്രണം

ഫ്രാന്‍സില്‍ ഭീകരാക്രമണം , പാരീസ് ആക്രമണം , ഇസ്‌ലാമിക് സ്‌റ്റേറ്റ്
പാരീസ്| jibin| Last Modified ശനി, 14 നവം‌ബര്‍ 2015 (10:49 IST)
ഫ്രാൻസില്‍ വിവിധയിടങ്ങളിലായി ഉണ്ടായ ഭീകരാക്രമണത്തില്‍ 150ലേറെ പേര്‍ കൊല്ലപ്പെട്ടതോടെ നേരിടുന്ന ഏറ്റവും വലിയ ഭീകരാക്രണത്തെയാണ് ഫ്രാന്‍‌സ് ജനത അഭിമുഖീകരിക്കുന്നത്. നൂറ് കണക്കിനാളുകള്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
സ്ഫോടനത്തിലും വെടിവെപ്പിലുമാണ് ഇത്രയും പേര്‍ മരിച്ചത്. ആക്രമണം രൂക്ഷമായതോടെ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമികളെ വധിച്ചുവെന്നാണ് ലഭിക്കുന്ന അവസാന റിപ്പോര്‍ട്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സംശയം നീളുന്നത് ഇസ്‌ലാമിക് സ്റ്റേറ്റ്‌സിലേക്കാണ്.
ചാര്‍ലി ഹെബ്ദോ മാസികയുടെ ഓഫീസില്‍ ഉണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഉണ്ടായ ഈ ആക്രമണത്തില്‍ ഫ്രാന്‍‌സ് വിറങ്ങാലിച്ചു നില്‍ക്കുകയാണ്. 28 പേര്‍ കൊല്ലപ്പെട്ട 1961 ജൂണ്‍ 18ന് ഉണ്ടായ ബോംബാക്രമണമായിരുന്നു ഫ്രാന്‍സില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ആക്രമണം. അര്‍ദ്ധസൈനിക വിഭാഗം സഞ്ചരിച്ച എക്‌സ്പ്രസ് ട്രെയിനിനു നേരെയായിരുന്നു അന്നത്തെ ആക്രമണം. 2012 ല്‍ ഫ്രഞ്ച് സേനയ്ക്കും ജൂത വംശജര്‍ക്കുമെതിരെ നടന്ന ആക്രണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു.

വെള്ളിയാഴ്ച രാത്രി 9 മണിയോടെ മദ്ധ്യപാരീസിലെ ബാറ്റാക്ലാൻ തിയേറ്ററിലാണ് ആദ്യ ആക്രമണം ഉണ്ടായത്. തോക്കുധാരികൾ വെടിയുതിർത്ത ശേഷം കലാപരിപാടി ആസ്വദിക്കാനെത്തിയവർക്കു നേരെ തുരുതുരാ നിറവെയാഴിക്കുകയായിരുന്നു. പിന്നാലെ സ്റ്റേറ്റ് ഡി ഫ്രാൻസിനു സമീപം ചാവേർ ആക്രമണവും വെടിവെപ്പും ഉണ്ടായി. തുടര്‍ന്ന് ബാറ്റാക്ലാൻ തിയേറ്ററിനു അടുത്തുള്ള ലെ പെഡിറ്റ് കാബോഡ്ജ്, ഡെ കാറില്ലോൺ റെസ്റ്റോറന്റുകളിലും വെടിവയ്പുണ്ടായി.

വടക്കൻ പാരീസിലെ സ്റ്റാഡെ ഫ്രാൻസ് സ്റ്റേഡിയത്തിന് സമീപം മൂന്നു തവണ സ്‌ഫോടനം നടന്നു. ഫ്രാൻസും ജർമ്മനിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോൾ മത്സരം നടക്കുന്നതിനിടെയാണ് സ്റ്റേഡിയത്തിനു പുറത്ത് സ്‌ഫോടനങ്ങളുണ്ടായത് മത്സരം കാണാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഹോളണ്ടയെ ഹെലികോപ്ടറിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അദ്ദേഹത്തിന് പരുക്കുകളൊന്നും പറ്റിയിട്ടില്ല.

പ്രസിഡന്റ് ഒലോൻദയുടെ അധ്യക്ഷതയില്‍ തൊട്ടുപിന്നാലെ ചേർന്ന അടിയന്തര മന്ത്രിസഭായോഗം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അക്രമികൾ രക്ഷപ്പെടുന്നത് ഒഴിവാക്കാൻ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. പാരീസിലെങ്ങും സൈന്യത്തെ വിന്യസിച്ചു. പാരിസില്‍ 1,500 സൂരക്ഷാസൈനികരെ അധികമായി നിയോഗിച്ചു. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും പാരീസ് മുനിസിപ്പാലിറ്റി നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :