നികുതി വെട്ടിപ്പ് കേസ്: ലയണൽ മെസ്സിയ്ക്കും പിതാവിനും 21 മാസത്തെ തടവു‌ ശിക്ഷ

ലോക ഫുട്‌ബോളർ ലയണൽ മെസ്സിയ്ക്കും പിതാവ് ഹൊറാസിയോ മെസ്സിയ്ക്കും നികുതി വെട്ടിപ്പു കേസിൽ തടവും പിഴയും വിധിച്ചു

ബാർസിലോന, ലയണൽ മെസ്സി, കോടതി, ഫുട്ബോള്‍ barsilona, messi, court, football, tax case
ബാർസിലോന| സജിത്ത്| Last Modified ബുധന്‍, 6 ജൂലൈ 2016 (17:32 IST)
ലോക ഫുട്‌ബോളർ ലയണൽ മെസ്സിയ്ക്കും പിതാവ് ഹൊറാസിയോ മെസ്സിയ്ക്കും നികുതി വെട്ടിപ്പു കേസിൽ തടവും പിഴയും വിധിച്ചു. 53 ലക്ഷം ഡോളർ ഏകദേശം മുപ്പതുകോടിയോളം രൂപയാണ് ഇരുവരും ചേർന്നു വെട്ടിച്ചതെന്നാണ് നികുതി വകുപ്പ് പ്രോസിക്യൂഷന്റെ വാദം. അതിനു പുറമേ 2006-09 കാലയളവിൽ തെറ്റായ വിവരങ്ങളടങ്ങുന്ന റിട്ടേണുകളാണ് ഇവർ സമർപ്പിച്ചതെന്നും പ്രോസിക്യൂഷൻ വിഭാഗം വക്‌താവ് വ്യക്തമാക്കി.

ഇരുവർക്കും 21 മാസത്തെ ജയിൽ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇതിനുപുറമെ ഇരുവരും 20 ലക്ഷം യൂറോ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു. കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റ് ഫൈനലിലെ തോൽവിയെത്തുടർന്ന് രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ച ലയണൽ മെസ്സിയ്ക്കുള്ള കനത്ത തിരിച്ചടിയാണ് ഈ കോടതി വിധി.

അതേസമയം, തടവുശിക്ഷ രണ്ടുവർഷത്തിൽ കുറവായതിനാൽ സ്പെയിനിലെ നിയമം അനുസരിച്ച് ഇരുവരും ജയിലിൽ പോകേണ്ടിവരില്ലെന്നാണ് സൂചന. കൂടാത് മേൽക്കോടതിയിൽ അപ്പീൽ പോകാനും ഇരുവര്‍ക്കും സാധിക്കും. എന്നാല്‍ ഫുട്ബോൾ കളിക്കാരനായ തനിക്കു സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു ധാരണയില്ലെന്നും ഇക്കാര്യത്തിൽ അഭിഭാഷകരേയും പിതാവിനേയും വിശ്വസിക്കുകയായിരുന്നുവെന്നും വിചാരണ വേളയിൽ മെസ്സി കോടതിയിൽ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :