ശീതകാല ലോകകപ്പിന് അനുകൂല നിലപാടുമായി ഫിഫ, എതിർപ്പറിയിച്ച് താരങ്ങൾ

അഭിറാം മനോഹർ| Last Modified ശനി, 11 മാര്‍ച്ച് 2023 (10:07 IST)
ക്ലബ് ഫുട്ബോൾ സീസണിനിടയ്ക്ക് ലോകകപ്പ് ടൂർണമെൻ്റ് നടത്തുന്നതിനെ പിന്തുണച്ച് ഫിഫ നടത്തുന്ന ക്യാമ്പയിനിനെതിരെ ഫുട്ബോൾ താരങ്ങൾ. ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പ് നവംബർ-ഡിസംബർ മാസങ്ങളിലാണ് ഫിഫ സംഘടിപ്പിച്ചത്. മത്സരങ്ങളുടെ മികവും സംഘാടനവും കൊണ്ട് ലോകകപ്പ് ശ്രദ്ധയാകർഷിച്ചെങ്കിലും ക്ലബ് ഫുട്ബോൾ സീസണിനിടെ ലോകകപ്പ് നടത്തുന്നതിൽ 89 ശതമാനം താരങ്ങളും എതിർപ്പ് അറിയിച്ചതായി ഫുട്ബോൾ താരങ്ങളുടെ സംഘടനയായ ഫിഫ്പ്രോ അറിയിച്ചു.


ലോകകപ്പ് കളിച്ച 64 താരങ്ങളിൽ നിന്നാണ് ഫിഫ്പ്രോ വിവരങ്ങൾ തേടിയത്. ഇതിൽ 89 ശതമാനം പേരും ശീതകാല ലോകകപ്പ് വേണ്ടെന്നാണ് അറിയിച്ചത്. ക്ലബ് മത്സരങ്ങളിൽ നിന്നും നേരിട്ടാണ് ലോകകപ്പ് കളിക്കാനായി കളിക്കാരെത്തിയത്. ഇതുമൂലം കളിക്കാർക്ക് ഒരുക്കങ്ങൾക്ക് മതിയായ സമയം ലഭിച്ചില്ലെന്നും പല താരങ്ങളും പരിക്കിൻ്റെ പിടിയിൽ പെട്ടെന്നും ലോകകപ്പ് കഴിഞ്ഞതിന് പിന്നാലെ ക്ലബ് മത്സരങ്ങളിലേക്ക് തിരികെ പോകേണ്ടി വന്നുവെന്നും പറയുന്നു.

ശീതകാല ലോകകപ്പ് നടത്തണമെങ്കിൽ പോലും ഒരുക്കത്തിന് രണ്ടാഴ്ച സമയം വേണമെന്നും ലോകകപ്പ് കഴിഞ്ഞ് 14 മുതൽ 28 ദിവസം വരെ അവധി വേണമെന്നും താരങ്ങൾ ആവശ്യപ്പെടുന്നു. അതേസമയം ശീതകാല ലോകകപ്പിൽ താരങ്ങളുടെ മത്സരശേഷി കൂടുന്നതായും കാണികളും ഇത് താത്പര്യപ്പെടുന്നുവെന്നും ഫിഫ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :