പ്രണയവിവാഹം, രഘുവരന്‍ ലഹരിക്ക് അടിമയാണെന്ന് അറിഞ്ഞപ്പോള്‍ ഏറെ വൈകി; നടി രോഹിണിയുടെ ജീവിതം

1996 ലാണ് രഘുവരന്‍ രോഹിണിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്

രേണുക വേണു| Last Modified വ്യാഴം, 21 ഡിസം‌ബര്‍ 2023 (18:26 IST)

മലയാള സിനിമയിലെ താരദമ്പതികളായിരുന്നു രഘുവരനും രോഹിണിയും. സിനിമയിലെ സൗഹൃദം ഇരുവരെയും അതിവേഗം അടുപ്പത്തിലാക്കി. ആ അടുപ്പം പ്രണയമായി, പിന്നീട് ജീവിതത്തില്‍ ഒന്നിക്കാന്‍ ഇരുവരും തീരുമാനിച്ചു.

1996 ലാണ് രഘുവരന്‍ രോഹിണിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. എന്നാല്‍, രഘുവരന്‍ ലഹരിക്ക് അടിമയാണെന്ന കാര്യം രോഹിണി തിരിച്ചറിഞ്ഞത് വിവാഹശേഷം. അമിതമായ ലഹരി ഉപയോഗം രഘുവരന്റെ കുടുംബജീവിതത്തെ ബാധിച്ചു. തുടര്‍ച്ചയായി രഘുവരനെ റിഹാബിലിറ്റേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. എന്നാല്‍, ലഹരി ഉപയോഗത്തിനു കുറവുണ്ടായില്ല. ഒടുവില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2004 ല്‍ രോഹിണി രഘുവരനുമായുള്ള ബന്ധം വേര്‍പ്പെടുത്തി. ഏറെ മനസ് വേദനിച്ചാണ് ഈ ബന്ധം ഉപേക്ഷിച്ചതെന്ന് പിന്നീട് രോഹിണി തുറന്നുപറഞ്ഞിട്ടുണ്ട്. രഘുവരനും രോഹിണിക്കും ഒരു മകനുണ്ട്.

വിവാഹമോചന ശേഷം രഘുവരന്റെ ലഹരി ഉപയോഗം കൂടി. 2004 നവംബര്‍ 29 നാണ് ചെന്നൈയിലെ കുടുംബകോടതിയില്‍ രഘുവരനും രോഹിണിയും വിവാഹമോചന കരാര്‍ ഒപ്പിട്ടത്. വിവാഹമോചനത്തിനു ശേഷവും ഭാര്യയും മകനുമായി നല്ല സൗഹൃദം രഘുവരന്‍ തുടര്‍ന്നു. 2008 ലാണ് രഘുവരന്റെ മരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :