നിഹാരിക കെ.എസ്|
Last Updated:
ചൊവ്വ, 25 മാര്‍ച്ച് 2025 (12:01 IST)
മമ്മൂട്ടിക്ക് സിനിമയിൽ നിരവധി സൗഹൃദങ്ങൾ ഉണ്ട്. മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് മുതിർന്നവരും യുവതാരങ്ങളും തുറന്നു സംസാരിച്ചിട്ടുണ്ട്. എന്നാൽ, മമ്മൂട്ടിക്ക് തന്നോട് സൗഹൃദമില്ലെന്നും വിരോധമാണുള്ളതെന്നും പറയുകയാണ് നടനും മന്ത്രിയുമായ ഗണേഷ് കുമാർ.
മമ്മൂട്ടിയുമായി മുൻപ് ഒരുപാട് സിനിമകൾ അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് തന്നെ ഇഷ്ടമല്ലെന്നാണ് ഗണേഷ് പറയുന്നത്. ന്യൂസ് 18
ന് മുൻപ് നൽകിയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
'ഞാൻ മമ്മൂട്ടിയുടെ വല്യ ആരാധകനാണ്. പക്ഷെ മമ്മൂക്കയ്ക്ക് എന്നെ ഇഷ്ടമല്ല. അതിന്റെ കാര്യം എന്താണെന്ന് എനിക്ക് മനസിലായിട്ടില്ല. പക്ഷെ അദ്ദേഹത്തെ ഒരു നടൻ എന്ന നിലയിലും മനുഷ്യനെന്ന നിലയിലും റോൾ മോഡലായി കണ്ടിട്ടുള്ള ആളാണ് ഞാൻ. പിന്നീട് പുള്ളി നമ്മളോട് അകന്ന് നിൽക്കുന്നതാണ് കണ്ടത്. ഞങ്ങൾ ഇപ്പോൾ ഒരുമിച്ച് അഭിനയിച്ചിട്ട് 20 വർഷത്തിന് മുകളിലായി. ദി കിംഗ് ആണെന്ന് തോന്നുന്ന് അവസാനമായി ഒരുമിച്ച് അഭിനയിച്ച പടം. എന്തുകൊണ്ടോ പുള്ളിക്ക് എന്നെ ഇഷ്ടമല്ലാത്തത് കൊണ്ടാണത്. എന്തായാലും എന്തുകൊണ്ടാണ് എന്നൊന്നും ഞാൻ പോയി ചോദിച്ചിട്ടില്ല. ആരോടെങ്കിലും പോയി അവസരം ചോദിക്കുന്ന ആളല്ല ഞാൻ. എനിക്ക് വന്ന അവസരങ്ങൾ ചെയ്തിട്ടേ ഉളളൂ.
വിശുദ്ധ ഖുറാനിൽ പറഞ്ഞിരിക്കുന്നത് പോലെ നീ കഴിക്കേണ്ട ധാന്യത്തിൽ നിന്റെ നാമം എഴുതിയിട്ടുണ്ടെന്ന് പറയുന്നത് പോലെ ഞാൻ അഭിനയിക്കേണ്ട പടങ്ങളിൽ അഭിനയിച്ചെന്ന് വിശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. അമ്മയുടെ മീറ്റിംഗിലൊക്കെ വെച്ച് കാണുമ്പോൾ മമ്മൂക്കയോട് ഞാൻ സംസാരിക്കുകയൊക്കെ ചെയ്യും. പക്ഷെ അദ്ദേഹത്തിന് എന്നെ എന്തുകൊണ്ടോ ഇഷ്ടമല്ല. ഞാൻ അദ്ദേഹത്തെ ആദ്യം കാണുമ്പോൾ അദ്ദേഹത്തിന് 36 വയസാണ്. ഞാൻ അന്ന് സിനിമയിൽ ഇല്ല. കോളേജ് വിദ്യാർത്ഥിയാണ്. വളരെ സ്നേഹവും ബഹുമാനവുമൊക്കെ ഞാൻ കാണിച്ചിട്ടുണ്ട്. പക്ഷെ, പുള്ളിക്ക് ഒരു വിരോധം ഉണ്ട്.
ഇടവേള ബാബു, സിദ്ധിഖ്, മുകേഷ് എന്നിവരെയൊക്കെ ഫോണിൽ വിളിക്കാറും സംസാരിക്കാറും ഉണ്ട്. ലാലേട്ടനുമായി സിനിമയിൽ വരുന്നതിന് മുൻപേ അറിയാം. ലാലേട്ടൻ എന്റെ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ഒരു സൂപ്പർ സ്റ്റാർ എന്നതിലുപരി കുടുംബവുമായുള്ള ബന്ധമാണ്. ആദ്യമൊക്കെ മോഹൻലാൽ വില്ലൻ ആയിരുന്നല്ലോ. ഈ സമയത്ത് ചില കോളേജ് വിദ്യാർത്ഥികളൊക്കെ പ്രത്യേകിച്ച് പെൺകുട്ടികളൊക്കെ വരും അദ്ദേഹത്തെ കാണാൻ. ശങ്കറിനെയാണ് കാണുക. ശങ്കറിന്റെ മുടിയൊക്കെ അവർ തൊട്ട് നോക്കും. പക്ഷെ ലാലേട്ടന്റെ അടുത്ത് വരില്ല. അദ്ദേഹത്തെ വളരെ പേടിയാണ്.
രാഷ്ട്രീയത്തിൽ പോലെ സിനിമയിൽ തിളങ്ങാൻ സാധിക്കാതിരുന്നത് രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങളുടെ സ്നേഹമാണ്. നമ്മൾ ചെയ്യുന്ന ജോലി അവർ മനസിലാക്കുകയും നമ്മുടെ സത്യസന്ധത അവർ തിരിച്ചറിയുകയും ചെയ്താൽ അവർ നമ്മളെ പിന്തുണയ്ക്കും. ഞാൻ അങ്ങനെയാണ് വിശ്വസിക്കുന്നത്. എന്നാൽ സിനിമയിൽ അങ്ങനെയല്ല, കോക്കസ് ഉണ്ട്. നമ്മളെ ഒതുക്കും, അത് പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടായിട്ടല്ല, വെറുതെ അങ്ങ് ചെയ്യും. നിർദോഷമായ ഉപ്രദേവം ചെയ്യും.
എന്നെ പ്രിയദർശനും രഞ്ജി പണിക്കറും ഷാജി കൈലാസും ഡെന്നീസ് ജോസഫുമാണ് എന്നെ സിനിമയിൽ സഹായിച്ചിട്ടുള്ളത്. നിങ്ങൾ ഒരുപക്ഷെ പറഞ്ഞാൽ വിശ്വസിക്കില്ല. സിനിമയിൽ ജാതിയുണ്ട്. ചില കൂട്ടുകെട്ടുകൾ ഉണ്ട്. ലോബികൾ ഉണ്ട്. വലിയ നടൻമാരൊന്നും നമ്മളെ ദ്രോഹിക്കുമെന്ന് കരുതില്ലല്ലോ. രജനീകാന്ത് എന്ന നടന് നമ്മളെ ദ്രോഹിച്ചിട്ട് എന്തേലും കിട്ടുമോ? അതുപോലെ ഇവിടെ ചിലർ നമ്മളെ ദ്രോഹിക്കും', ഗണേഷ് കുമാർ പറഞ്ഞു.