റെയ്‌ന എന്താണ് കാണിക്കുന്നത്; ധവാനെ കരയ്‌ക്ക് ഇരുത്തിയാലോ ?, ധോണിയെ വേട്ടയാടുന്ന പ്രശ്‌നങ്ങള്‍ നിരവധി

ശരാശരിക്കും താഴെയാണ് ധവാന്റെയും റെയ്നയുടെയും പ്രകടനം

സുരേഷ് റെയ്‌ന , വിരാട് കോഹ്‌ലി , ക്രിക്കറ്റ് , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി , ട്വന്റി- 20 ലോകകപ്പ്
കൊല്‍ക്കത്ത| jibin| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2016 (17:19 IST)
പാകിസ്ഥാനെതിരായ മത്സരത്തില്‍ നിര്‍ണായക ജയം സ്വന്തമാക്കി ടീം ഇന്ത്യ ജീവന്‍ നിലനിര്‍ത്തിയെങ്കിലും ആശങ്കകള്‍ ഒഴിയുന്നില്ല. ഓപ്പണര്‍ ശിഖര്‍ ധവാന്റേയും നാലാം നമ്പറിലിറങ്ങുന്ന സുരേഷ് റെയ്‌നയുടെയും പ്രകടനമാണ് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ അലട്ടുന്ന പ്രശ്‌നം. ഇരുവരെയും കരയ്‌ക്ക് ഇരുത്തില്ലെന്ന് നായകന്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ മുന്നോട്ടുള്ള പോക്കിന് ഇരുവരുടെയും മികച്ച പ്രകടനം അനിവാര്യമാണെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം.

കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി ശരാശരിക്കും താഴെയാണ് ധവാന്റെയും റെയ്നയുടെയും പ്രകടനം. അവസാനം കളിച്ച 12 മത്സരങ്ങളിലെ ഒമ്പത് ഇന്നിംഗ്‌സില്‍ 180 റണ്‍സ് മാത്രമാണ് റെയ്‌നയുടെ സമ്പാദ്യം. ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തിലും പാകിസ്ഥാനെതിരായ മത്സരത്തിലും റെയ്‌ന പരാജയമായിരുന്നു. മികച്ച തുടക്കം നല്‍കാനോ ക്രീസില്‍ പിടിച്ചു നില്‍ക്കാനോ കഴിയാത്തതാണ് ധവാനെ വലയ്‌ക്കുന്ന പ്രശ്‌നം. 6,1 എന്നിങ്ങനെയാണ് ലോകപ്പിലെ രണ്ട് മത്സരത്തിലെയും അദ്ദേഹത്തിന്റെ പ്രകടനം. പേസ് ബോളിംഗിനെ ഭയത്തോടെ നേരിടുന്നതും ഷോട്ട് സെലക്ഷനിലെ പരാജയവുമാണ് ഇന്ത്യന്‍ ഓപ്പണറെ വലയ്‌ക്കുന്ന പ്രശ്‌നം.

ധാവന്‍ ഇങ്ങനെ തുടരുന്നത് വരും മത്സരങ്ങളില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അജിന്‍ക്യ രഹാനെയെ ഓപ്പണറാക്കി നാലാം സ്ഥാനത്ത് യുവരാജ് സിംഗിനേയോ ധോണിയെയോ കളിപ്പിക്കണമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നത്. ഈ നിര്‍ദേശങ്ങള്‍ ധോണി തള്ളിക്കളയുന്നുണ്ടെങ്കിലും ഈ സാഹചര്യം തിരിച്ചടി സമ്മാനിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്. ധവാനും റെയ്‌നയും തിളങ്ങാത്തത് വിരാട് കോഹ്‌ലിക്ക് മേല്‍ ഭാരം വര്‍ദ്ധിപ്പിക്കുമെന്നും ഫിനിഷറുടെ റോളില്‍ എത്തുന്ന ധോണിക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നുമാണ് റിപ്പോര്‍ട്ട്. കോഹ്‌ലി പരാജയപ്പെട്ടാല്‍ യുവരാജിലേക്കും ധോണിയിലേക്കും പ്രതീക്ഷ കൂടുകയും സമ്മര്‍ദ്ദങ്ങള്‍ക്ക് ഇരുവരും അടിമപ്പെടാനും സാധ്യതയുണ്ട്. രവീന്ദ്ര ജഡേജയ്‌ക്കും ആര്‍ അശ്വിനും കളി അനുകൂലമാക്കാനുള്ള കഴിവില്ലാത്തതും തിരിച്ചടിയാകും.

ബംഗ്ലാദേശിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയുമാണ് ഇന്ത്യക്ക് അടുത്തതായി കളിക്കേണ്ടത്. ഗ്രൂപ്പില്‍ ഒന്നാമതായി ന്യൂസിലന്‍ഡും രണ്ടാമതായി പാകിസ്ഥാനുമാളുള്ളത്. ഇന്ത്യക്കെതിരെ തോറ്റെങ്കിലും ബംഗ്ലാദേശിനെതിരെ മികച്ച മാര്‍ജിനില്‍ ജയിച്ചതും റണ്‍‌റേറ്റിന്റെ ആനുകൂല്യവും പാകിസ്ഥാനെ രണ്ടാമതെത്തിച്ചു. ഇന്ത്യ മുന്നാം സ്ഥാനത്താണ്, തുടര്‍ മത്സരങ്ങളില്‍ ജയിക്കുന്നതിനൊപ്പം റണ്‍‌റേറ്റില്‍ ജയിക്കുക എന്നതും ഇന്ത്യക്ക് അഭിമുഖീകരിക്കേണ്ട വിഷയമാണ്. ഈ സാഹചര്യത്തില്‍ ധവാനും റെയ്‌നയും പരാജയപ്പെടുന്നത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :