അബുദാബിയില്‍ നൈറ്റ് ഡ്രാമ, ഇംഗ്ലീഷ് കരച്ചില്‍; ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനലില്‍, 2019 ന് പകരംവീട്ടി വില്ലിയും കൂട്ടരും

രേണുക വേണു| Last Updated: വ്യാഴം, 11 നവം‌ബര്‍ 2021 (10:46 IST)

കരുത്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ന്യൂസിലന്‍ഡ് ട്വന്റി 20 ലോകകപ്പ് ഫൈനലില്‍. സെമി ഫൈനലില്‍ അഞ്ച് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് ഇംഗ്ലീഷ് വീര്യത്തെ തച്ചുടച്ചത്.


ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടിയപ്പോള്‍ കിവീസ് കൃത്യം ഒരോവര്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. 2019 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയതിനു രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം പകരംവീട്ടിയിരിക്കുകയാണ് കെയ്ന്‍ വില്യംസണും സംഘവും. പാക്കിസ്ഥാനും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്ന രണ്ടാം സെമി ഫൈനലിലെ വിജയികള്‍ ആയിരിക്കും ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ എതിരാളികള്‍.


13-2 എന്ന നിലയില്‍ പരുങ്ങിയ ന്യൂസിലന്‍ഡ് ഒരു സമയത്ത് കളി പൂര്‍ണമായി കൈവിട്ടതാണ്. റണ്‍റേറ്റ് എട്ടില്‍ കുറവായിരിക്കെ ജയിക്കാന്‍ 13 ല്‍ കൂടുതല്‍ റണ്‍റേറ്റ് ആവശ്യമായ സാഹചര്യം പോലും ഉണ്ടായി. എന്നാല്‍, കിവീസ് തളര്‍ന്നില്ല. ഡാരില്‍ മിച്ചലും ജെയിംസ് നീഷവും ചേര്‍ന്ന് അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ന്യൂസിലന്‍ഡിനെ രക്ഷിക്കുകയായിരുന്നു. മിച്ചല്‍ 47 പന്തില്‍ നാല് ഫോറും നാല് സിക്‌സുമായി 72 റണ്‍സ് നേടി പുറത്താകാതെ നിന്നു. മൂന്ന് സിക്‌സും ഒരു ഫോറുമായി വെറും 11 പന്തില്‍ 27 റണ്‍സ് അടിച്ചുകൂട്ടിയ നീഷത്തിന്റെ ഇന്നിങ്‌സ് കിവീസിന്റെ വിജയത്തില്‍ നിര്‍ണായകമായി. ഡെവന്‍ കോണ്‍വെ 38 പന്തില്‍ നിന്ന് 46 റണ്‍സ് നേടി. ഡാരില്‍ മിച്ചലാണ് മാന്‍ ഓഫ് ദ് മാച്ച്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :