Empuraan: പൃഥ്വിരാജ് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി, ബിജെപിയെ പേരെടുത്ത് ആക്രമിച്ചു, വലിയ ധൈര്യമെന്ന് രാഹുല്‍ ഈശ്വര്‍
അഭിറാം മനോഹർ|
Last Modified വെള്ളി, 28 മാര്‍ച്ച് 2025 (13:00 IST)
പൃഥ്വിരാജ്- മോഹന്‍ലാല്‍ സിനിമയായ എമ്പുരാന്‍ സിനിമയുടെ രാഷ്ട്രീയം പറഞ്ഞ് രാഹുല്‍ ഈശ്വര്‍. വളരെ കാലം മുന്‍പ് നടന്ന ഗുജറാത്ത് കലാപത്തില്‍ ഉള്‍പ്പെട്ട ആളുകളുടെ പേര് വരെ ഉപയോഗിച്ച് ഇന്നത്തെ കാലത്ത് ഒരു പാന്‍ ഇന്ത്യന്‍ സിനിമ ചെയ്യാനുള്ള പൃഥ്വിരാജിന്റെയും മുരളി ഗോപിയുടെയും ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും ദേശീയ അന്വേഷണ ഏജന്‍സികള്‍ വരെ ചിലരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നതും സംഘപരിവാര്‍ രാഷ്ട്രീയത്തെ തുറന്ന് കാട്ടുന്നതും അടക്കം വളരെ ധൈര്യപൂര്‍വം തുറന്ന് കാണിക്കുന്ന എമ്പുരാന്‍ ശക്തമായ സ്റ്റേറ്റ്‌മെന്റാണെന്ന് രാഹുല്‍ ഈശ്വര്‍ പങ്കുവെച്ച് വീഡിയോയില്‍ പറയുന്നു.
മുംബൈ ഐനോക്‌സില്‍ നിന്നും സിനിമ കണ്ടിറങ്ങിയതിന് ശേഷമാണ് സിനിമയെ പറ്റിയുള്ള തന്റെ വിശലകനം രാഹുല്‍ ഈശ്വര്‍ പങ്കുവെച്ചത്. ഞാന്‍ മുംബൈ ഐനോക്‌സിലാണ് എമ്പുരാന്‍ കണ്ടത്. ഗംഭീര സിനിമയാണ്. നെഗറ്റീവുകളും പോസിറ്റീവുകളുമുണ്ട്. ലൂസിഫറില്‍ ചെറിയ ലാഗ് ഉണ്ടായിരുന്നെങ്കില്‍ അത് പരിഹരിക്കാന്‍ എമ്പുരാനില്‍ സാധിച്ചിട്ടുണ്ട്. വളരെ വ്യക്തമായാണ് തന്റെ രാഷ്ട്രീയനിലപാട് പൃഥ്വിരാജ് വ്യക്തമാക്കിയിരിക്കുന്നത്.
ലൂസിഫറില്‍ എല്ലാത്തിനും ഒരു മറയോ ബാലന്‍സോ ഉണ്ടായിരുന്നെങ്കില്‍ ഇവിടെ ബിജെപിയെ കടന്നാക്രമിക്കുന്നതാണ് കാണാവുക. അതായത് 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്നും ഗുജറാത്ത് കലാപം നടത്തിയ ആളുകളാണ് ഇന്ത്യ ഭരിക്കുന്നതെന്നും വ്യക്തമായി പറയുന്നു. പ്രധാന വില്ലന്റെ പേര് ബജ്രംഗി എന്നാക്കി രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. സിനിമ എന്ന നിലയില്‍ എമ്പുരാന്‍ വളരെ നന്നായിട്ടുണ്ട്. എന്തായാലും സിനിമ കാണുക. ഇതൊരു സ്റ്റേറ്റ്‌മെന്റാണ്. മലയാള സിനിമ ഇതോട് കൂടി വലിയ സിനിമ മേഖലയായി മാറും എന്നതില്‍ സംശയമില്ല. രാഹുല്‍ ഈശ്വര്‍ പറയുന്നു.