2023 Round up: 2023ൽ നിങ്ങള്‍ കണ്ടിരിക്കേണ്ട മലയാളം സിനിമകള്‍

അഭിറാം മനോഹർ| Last Modified ഞായര്‍, 31 ഡിസം‌ബര്‍ 2023 (10:15 IST)
2023ല്‍ ഇരുനൂറിലധികം സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയെങ്കിലും നാല് ചിത്രങ്ങള്‍ മാത്രമാണ് തിയേറ്ററുകളില്‍ വിജയം സ്വന്തമാക്കിയത്. പതിമൂന്നോളം സിനിമകള്‍ ഡിജിറ്റല്‍ അവകാശവും ഒടിടി അവകാശവും നല്‍കിയതോട് കൂടി ലാഭത്തിലായി. പരാജയങ്ങളാണ് ഏറെയെങ്കിലും തിയേറ്ററുകളില്‍ ആളുകളെ എത്തിക്കുന്ന സിനിമകള്‍ വമ്പന്‍ കളക്ഷനാണ് 2023ല്‍ അടിച്ചെടുത്തത്. 2023 അവസാനിക്കുമ്പോള്‍ തിയേറ്ററിലെ ജയപരാജയങ്ങളെ മാറ്റിനിര്‍ത്തികൊണ്ട് 2023ല്‍ കണ്ടിരിക്കേണ്ട ചിത്രങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

തങ്കം

ആഖ്യാനം കൊണ്ടും പ്രമേയം കൊണ്ടും 2023ലെ ഏറ്റവും മികച്ച സിനിമകളുടെ മുന്‍പന്തിയില്‍ ഇടം പിടിക്കുന്ന സിനിമയാണ് തങ്കം. പതിവ് കഥാപാത്രങ്ങളില്‍ നിന്ന് മാറി വിനീത് ശ്രീനിവാസനെ ഒരു അഭിനേതാവായി തങ്കം അടയാളപ്പെടുത്തുമ്പോള്‍ ഇന്വെസ്റ്റിഗേറ്റിംഗ് ത്രില്ലര്‍ എന്ന പുതിയ ജോണറില്‍ കൂടിയും തന്റെ സ്ഥാനം അടയാളപ്പെടുത്തുന്നതില്‍ ശ്യാം പുഷ്‌കരന്‍ വിജയിച്ചു. നവാഗത സംവിധായകന്റെ യാതൊരു പതര്‍ച്ചയുമില്ലാതെ റഹീം ഖാദ്ദറാണ് ചിത്രം സംവിധാനം ചെയ്തത്.

ഇരട്ട

അഭിനേതാവെന്ന നിലയില്‍ ജോജു ജോര്‍ജിന്റെ വളര്‍ച്ചയോടൊപ്പം സംവിധായകനെന്ന നിലയില്‍ നവാഗതനായ രോഹിത് എം ജിയുടെ കയ്യടക്കവും ദൃശ്യമായ സിനിമയായിരുന്നു ഇരട്ട. രണ്ടു സഹോദരന്മാര്‍ തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ വൈകാരികമായ ഭാരം പ്രേക്ഷകരുടെ ചുമലില്‍ വെയ്ക്കുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ച ചിത്രമാണ്. കെട്ടുറപ്പുള്ള തിരക്കഥയോടൊപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനവും ചിത്രത്തിന്റെ നിലവാരം ഉയര്‍ത്തുന്നു.

രോമാഞ്ചം

2023ലെ ആദ്യ വിജയ ചിത്രമായ രോമാഞ്ചം വാണിജ്യ സിനിമ എന്ന നിലയിലും ജോണര്‍ കേന്ദ്രീകരിച്ച് ഒരുക്കിയ ഫണ്‍ റെയ്ഡ് എന്ന നിലയിലും വിജയിച്ച ചിത്രമാണ്. പതിവ് രീതികള്‍ പിന്തുടരാതെ പുതുമയുള്ള പ്രമേയവും പുതിയ അഭിനേതാക്കളും രോമാഞ്ചത്തെ പുതിയ അനുഭവമാക്കി മാറ്റുന്നതില്‍ വിജയിച്ചിട്ടുണ്ട്. സംഗീത സംവിധായകനെന്ന നിലയില്‍ സുശിന്‍ ശ്യാമിന്റെ സംഭാവന ചിത്രത്തെ ആസ്വാദനത്തില്‍ ഒരുപടി മേലേക്ക് ഉയര്‍ത്തുന്നു.

പുരുഷപ്രേതം

തിയേറ്ററുകളില്‍ റിലീസ് ചെയ്ത സിനിമയല്ലെങ്കില്‍ കൂടി 2023ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു പുരുഷപ്രേതം. ഒരു സോഷ്യല്‍ സറ്റൈയ്‌റായി ഒരുക്കിയ സിനിമ അതിന്റെ അവതരണവും ഹാസ്യമെന്ന സങ്കേതത്തെ ഉപയോഗപ്പെടുത്തിയ രീതി കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. ആവാസവ്യൂഹം എന്ന നിരൂപകപ്രശംസ ഏറ്റുവാങ്ങിയ സിനിമയ്ക്ക് ശേഷം കൃഷാന്ദ് ഒരുക്കിയ ചിത്രത്തില്‍ അലക്‌സാണ്ടര്‍ പ്രശാന്തായിരുന്നു നായകനായത്. ദര്‍ശന രാജേന്ദ്രന്‍,ജഗദീഷ് എന്നിവരും ചിത്രത്തില്‍ പ്രശംസയര്‍ഹിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

ബി 32 മുതല്‍ 44 വരെ

2023ല്‍ ഇറങ്ങിയ ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നായി പരിഗണിക്കപ്പെടുന്ന ചിത്രമായ ബി 32 മുതല്‍ 44 വരെ ഒരുക്കിയത് ശ്രുതി ശരണ്‍യ്യമായിരുന്നു. രമ്യാ നമ്പീശന്‍,അനാര്‍ക്കലി മരക്കാര്‍,അശ്വതി ബാബു എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ സിനിമ നിര്‍മിച്ചത് കേരള ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനായിരുന്നു. നിരൂപക പ്രശംസ നല്ല രീതിയില്‍ ഏറ്റുവാങ്ങിയെങ്കിലും കാര്യമായ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടാന്‍ ചിത്രത്തിനായില്ല.

2018

2018ലെ കേരള പ്രളയത്തെ പശ്ചാത്തലമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത സിനിമ മലയാള സിനിമയിലെ പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട് ചെയ്ത സാങ്കേതിക മികവ് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിനേതാക്കളുടെ പ്രകടനവും സംവിധാന മികവും എടുത്തുപറയുമ്പോഴും എഴുത്തിലെ പരാധീനത സിനിമയില്‍ പലയിടത്തും മുഴച്ചുനിന്നു. എങ്കിലും പ്രേക്ഷകരെ വൈകാരികമായി സ്പര്‍ശിക്കുന്നതില്‍ വിജയമായതോടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി സിനിമ മാറി.

കാതല്‍

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ജിയോ ബേബി ഒരുക്കി മമ്മൂട്ടിയും ജ്യോതികയും പ്രധാനകഥാപാത്രങ്ങളായെത്തിയ കാതല്‍ പ്രമേയം കൊണ്ടും സംവിധാന മികവ് കൊണ്ടും ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ്. സമൂഹം ഇന്നും ഉള്‍കൊള്ളാന്‍ വിമുഖത കാണിക്കുന്ന ഒരു വിഷയത്തെ സിനിമയിലൂടെ അവതരിപ്പിച്ചു എന്നത് മാത്രമല്ല മനുഷ്യപക്ഷത്ത് നിന്നുകൊണ്ടുള്ള സിനിമ മമ്മൂട്ടി എന്ന താരശരീരത്തെ ഉപയോഗപ്പെടുത്തി രാഷ്ട്രീയം സംസാരിച്ചു എന്നത് കൊണ്ടും ശ്രദ്ധേയമായി. ഹോമോസെക്ഷ്വാലിറ്റി എന്ന വിഷയത്തെ കുടുംബത്തിനുള്ളില്‍ നിന്ന് കൊണ്ടുതന്നെ സംസാരിക്കുന്ന ചിത്രം കുടുംബപ്രേക്ഷകര്‍ കൂടി ഏറ്റെടുത്തു എന്നത് ഒരിക്കലും എഴുതിതള്ളേണ്ട കാര്യമല്ല. 10 വര്‍ഷം മുന്‍പ് മുംബൈ പോലീസ് എന്ന സിനിമ റിലീസ് ചെയ്തയിടത്ത് നിന്ന് സമൂഹം ഏറെ മുന്നേറി എന്നത് ഈ കളക്ഷന്‍ കണക്കുകള്‍ പറയുമ്പോഴും സിനിമക്കെതിരെ വലിയ വിമര്‍ശനമാണ് മതനേതാക്കളില്‍ നിന്നും സംഘടനകളില്‍ നിന്നും ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :