വിശുദ്ധിയുടെ കാഴ്‌ചമരങ്ങള്‍ !

ഡിസംബര്‍ 25, ക്രിസ്‌മസ്, December 25, Cristmas
ജോര്‍ജി സാം| Last Modified തിങ്കള്‍, 23 ഡിസം‌ബര്‍ 2019 (19:50 IST)
വിശുദ്ധിയുടെ മാസമാണ് ഡിസംബര്‍. മനുഷ്യകുലത്തെ വേദനകളില്‍ നിന്ന് കരകയറ്റാന്‍ ദൈവപുത്രന്‍ വന്നു പിറന്ന മാസം. മഞ്ഞുവീഴുന്ന രാത്രികളും നിഹാരമണിഞ്ഞ പുലരികളും ഏതോ വിശുദ്ധിയെപ്പറ്റി നിരന്തരം നമ്മോട് മന്ത്രിച്ചുകൊണ്ടിരിക്കുന്നു. നക്ഷത്ര ദീപങ്ങളും ഉരുകിയൊലിക്കുന്ന മെഴുകുതിരി നാളങ്ങളും നക്ഷത്ര ദീപങ്ങളും പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരു അവസ്ഥ സമ്മാനിക്കുന്നു. ക്രിസ്മസിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് നക്ഷത്ര വിളക്കുകളും ക്രിസ്മസ് ട്രീകളുമാണ്. ക്രിസ്മസ് ഒരുക്കങ്ങളില്‍ പ്രധാനവും ഇവതന്നെ‌‍. തിളക്കമേറിയ നക്ഷത്ര വിളക്കുകളും, വര്‍ണ്ണക്കടലാസുകളും, കൊണ്ട് അലങ്കരിച്ച ക്രിസ്മസ് ട്രീകള്‍ ഗൃഹാതുരതയുടെ പ്രതീകം കൂടിയാണ്. എന്നാല്‍ ഇത് ക്രൈസ്തവമായ ഒരു ആചാരമല്ലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

മരച്ചില്ലകളും ഇലകളും വീടുകള്‍ സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതിന് പ്രാചീന കാലത്തോളം പഴക്കമുണ്ട്. പ്രേതങ്ങളേയും, മന്ത്രവാദികളെയും അകറ്റാനും രോഗങ്ങളില്‍ നിന്ന് രക്ഷനേടാനും പ്രാചീന ഗോത്ര സമൂഹങ്ങള്‍ ഇത്തരം ആചാരം വെച്ചുപുലര്‍ത്തിയിരുന്നതായി തെളിവുകള്‍ ഉണ്ട്.

പൌരാണിക കാലത്ത് ഉത്തരാര്‍ദ്ധഗോളത്തില്‍ അധിവസിച്ചിരുന്നവര്‍ സൂര്യാരാധനയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ക്കാണ് മരച്ചില്ലകള്‍ പ്രദര്‍ശിപ്പിക്കുന്ന ശീലം വെച്ചുപുലര്‍ത്തിയിരുന്നത്. ഉത്തരാര്‍ദ്ധഗോളത്തില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലും ദൈര്‍ഘ്യമേറിയ രാത്രിയും വരുന്നത് ഡിസംബര്‍ 21, 22 തീയതികളിലാണ്. സൂര്യദേവന്‍ അസുഖ ബാധിതനാകുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ഇക്കൂട്ടര്‍ വിശ്വസിച്ചിരുന്നത്, വീണ്ടും ചൂടുകാലവും സമൃദ്ധിയും വരും എന്ന പ്രതീക്ഷ നിലനിര്‍ത്താന്‍ ഇവര്‍ എവര്‍ഗ്രീന്‍ സസ്യങ്ങള്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്നു.

ഈജിപ്തിലും ഇതിന് സമാനമായ ആചാരങ്ങള്‍ നിലനിന്നിരുന്നു. സൂര്യദേവന് സമാനമായി അവര്‍ ആരാധിച്ചിരുന്നത് “റാ“ എന്ന ദേവനെയാണ്. ദേവന്‍ അസുഖമുക്തനാകാന്‍ തങ്ങളുടെ വീടുകളില്‍ അവര്‍ പച്ചിലകളാല്‍ അലങ്കരിച്ചിരുന്നു മരണത്തിന് മേല്‍ ജീവിതം നേടുന്ന വിജയമായാണ് അവര്‍ ഇത് ആഘോഷിച്ചിരുന്നത്.

കൃഷിയുടെ ദേവനായ ശനിയെ ആരാധിക്കാന്‍ പൌരാണിക റോമാക്കാരും ക്രിസ്മസ് ട്രീയ്ക്ക് സമാനമായ ആചാരങ്ങള്‍ നടത്തിയിരുന്നു. കൃഷി മെച്ചപ്പെടാനും വിളവ് കൂടുവാനും റോമക്കാര്‍ തങ്ങളുടെ ക്ഷേത്രങ്ങളും വീടുകളും എവര്‍ഗ്രീന്‍ ചില്ലകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. വടക്കന്‍ യൂറോപ്പിലും സ്ക്കാന്‍ഡിനേവിയയിലും ഇതിന് സമാനമായ ആചാരങ്ങള്‍ നിലനിന്നിരുന്നു.

ഇന്ന് നാം കാണുന്ന രീതിയിലുള്ള ക്രിസ്മസ് ട്രീകള്‍ ആദ്യം ഉടലെടുത്തത് ജര്‍മ്മനിയിലാണ്. തടിയില്‍ പിരമിഡ് ആകൃതിയില്‍ ഇവര്‍ ക്രിസ്മസ് ട്രീകള്‍ നിര്‍മ്മിച്ച്, അതില്‍ എവര്‍ഗ്രീന്‍ ഇലകള്‍ കൊണ്ട് അലങ്കരിക്കുകയായിരുന്നു പതിവ് . മാര്‍ട്ടില്‍ ലൂഥര്‍ എന്ന പ്രോട്ടസ്റ്റന്റ് പരിഷ്കര്‍ത്താവാണ് ഇവയില്‍ മെഴുകുതിരികള്‍ തെളിയിക്കാന്‍ തുടങ്ങിയത്. മഞ്ഞുകാ‍ലത്ത് രാത്രിയില്‍ ഒറ്റയ്ക്ക് വീട്ടിലേക്ക് നടക്കവേ എവര്‍ഗ്രീന്‍ച്ചില്ലകള്‍ക്കിടയിലൂടെ ആകാശത്ത് കണ്ട നക്ഷത്രങ്ങളുടെ സൌന്ദര്യമാണ് അദ്ദേഹത്തിന് പ്രചോദനമായെതെന്ന് പറയപ്പെടുന്നു. തന്റെ കുടുംബാംഗങ്ങള്‍ക്ക് താന്‍ കണ്ട ദൃശ്യത്തിന്റെ മനോഹാരിത കാട്ടിക്കൊടുക്കാ‍നാണ് ലൂഥര്‍ ക്രിസ്മസ് ട്രീയില്‍ മെഴുകുതിരികള്‍ തെളിയിച്ചത്.

1830 കള്‍ മുതലാണ് അമേരിക്കയില്‍ ക്രിസ്മസ് ട്രീകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. അമേരിക്കയില്‍ കുടിയേറി പാര്‍ത്ത ചില ജര്‍മ്മന്‍കാരാണ് ഇതിന് തുടക്കമിട്ടത്. എന്നാല്‍ ആദ്യകാലങ്ങളില്‍ ഇതിനെ ക്രിസ്തീയ വിശ്വാസത്തിന് പുറത്തുള്ള ഒന്നായി ആണ് അമേക്കാര്‍ വീക്ഷിച്ചത്. മറ്റു പല ക്രിസ്മസ്ആചാരങ്ങളെയും പോലെ ക്രിസ്മസ് ട്രീയും വളരെ വൈകിയാണ് അമേരിക്കയില്‍ പ്രചാരത്തിലായത്.

ഇംഗ്ലണ്ടിലും ക്രിസ്മസ് ട്രീക്ക് ഹൃദ്യമായ വര‌വേല്‍പ്പല്ല ലഭിച്ചത്. ക്രിസ്മസിന് വീടുകളില്‍ അലങ്കാരങ്ങള്‍ ഒരുക്കുന്നത് ശിക്ഷാപരമായ കുറ്റമായി കണക്കാക്കിയിരുന്നു. അലങ്കാരങ്ങള്‍ ഒരുക്കിയതിന്റെ പേരില്‍ പലരേയും തൂക്കിക്കൊല്ലുക പോലുമുണ്ടായി. എന്നാല്‍ 1846 ല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. അന്നത്തെ ബ്രിട്ടീഷ് രാജ്ഞിയായിരുന്ന വിക്ടോറിയയും അവരുടെ ഭര്‍ത്താവായ ആല്‍ബര്‍ട്ട് രാജകുമാരനും ക്രിസ്മസ് ട്രീക്ക് ചുറ്റും നില്‍ക്കുന്നത് അന്നത്തെ ഒരു മാസിക പ്രസിദ്ധീകരിച്ചു. അതോടെ ക്രിസ്മസ് ട്രീ ഫാഷന്റെ ഭാഗമായി തീര്‍ന്നു. 1890കളായതോടെ ക്രിസ്മസ് ട്രീകളുടെ ജനപ്രിയത വര്‍ദ്ധിച്ചു.

ഇരുപതാം നൂറ്റാണ്ടില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് ട്രീകള്‍ മാറി. അലങ്കാരവിളക്കുകളും വര്‍ണ്ണതോരണങ്ങള്‍ കൊണ്ടും തങ്ങളുടെ കലാഭാവനയ്ക്ക് അനുസരിച്ച് ഓരോരുത്തരും ട്രീകള്‍ അണിയിച്ചൊരുക്കി. വൈദ്യുതി വിളക്കുകള്‍ പ്രചാരത്തിലായതോടെ നാല്‍ക്കവലകളിലും കച്ചവടസ്ഥാപനകള്‍ക്ക് മുന്നിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സംസ്ക്കാരങ്ങള്‍ കൂടുതല്‍ ഇടപഴകാന്‍ തുടങ്ങിയതോടെ ഈ ആശയത്തിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചു. വിപണിയുടെ താലപര്യങ്ങള്‍ നിയന്തിരിക്കുന്നുവെങ്കിലും നമ്മുടെ ആഘോഷങ്ങള്‍ക്ക് പൂര്‍ണ്ണതവരാന്‍ ഒരു ക്രിസ്മസ് ട്രീ കൂടിയേ കഴിയൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :