പേടിഎം കൊണ്ട് സാധരണക്കാരുടെ വിശപ്പ് മാറില്ല; പാവപ്പെട്ടവരിൽ നിന്ന് പണം പിടിച്ചെടുത്ത് മല്യക്കും ലളിത് മോഡിക്കും നൽകുകയാണ് പ്രധാനമന്ത്രി ചെയ്തത്: രാഹുല്‍ ഗാന്ധി

മോദി പാവപ്പെട്ടവരിൽ നിന്ന് പണം പിടിച്ചെടുത്ത് മല്യക്കും ലളിത് മോഡിക്കും നൽകുന്നുവെന്ന് രാഹുൽ ഗാന്ധി

അൽമോറ| സജിത്ത്| Last Updated: വെള്ളി, 23 ഡിസം‌ബര്‍ 2016 (16:24 IST)
പ്രധാനമന്ത്രിയ്ക്കെതിരെ കടുത്തവിമര്‍ശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പാവപ്പെട്ടവരിൽ നിന്ന് പണം പിടിച്ചെടുത്ത് ലളിത് മോഡിക്കും വിജയ് മല്യക്കും നൽകുകയാണ് മോദി ചെയ്തതെന്നും ഇന്ന് ബാങ്ക് ക്യൂവിൽ കാണാത്ത അമ്പത് കുടുംബങ്ങളിലാണ് കള്ളപ്പണമുള്ളതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

രാജ്യത്തെ മധ്യവർഗക്കാരുടെ കൈയിലും പാവപ്പെട്ടവരുടെ കൈയിലും കള്ളപണമില്ല. നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം കർണാടകയിലെ ബിജെപി നേതാവ് ജനാർദ്ധന റെഡ്ഢിക്ക് 500 കോടി രൂപ ഉപയോഗിച്ച് മകളുടെ കല്യാണം നടത്താൻ എങ്ങിനെയാണ് സാധിച്ചതെന്നും ഉത്തരാഖണ്ഡിലെ അൽമോറയിൽ സംസാരിക്കവെ രാഹുൽ ചോദിച്ചു.

പേടിഎം കൊണ്ട് സാധരണക്കാരുടെ വിശപ്പ് മാറില്ല. കർഷകരുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് സമയമില്ലെന്നും രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രിയുടെ കള്ളപണത്തിനെതിരായ നടപടികൾക്ക് കോൺഗ്രസ് പിന്തുണ നൽകും. എന്നാൽ ഇപ്പോഴുള്ള നടപടികൾ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം അരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :