മഹാലക്ഷ്മിക്ക് പിന്നിൽ ഗണേഷ് കുമാർ? മുന്നണിയിൽ തർക്കം മുറുകുന്നു

ചാണ്ടിയെ രക്ഷിച്ച ശശീന്ദ്രൻ ഗണേഷിനെ രക്ഷിക്കാത്തതെന്ത്?

aparna| Last Modified തിങ്കള്‍, 5 ഫെബ്രുവരി 2018 (08:26 IST)
മന്ത്രി എകെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കുന്നതിനെതിരെ സിജെഎം കോടതിയെയും പിന്നീടു ഹൈക്കോടതിയെയും സമീപിച്ച ഹർജിക്കാരി തോമസ് ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന ബിവി ശ്രീകുമാറിന്റെ വീട്ടിലെ സഹായിയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വന്നതോടെ മുന്നണിയിൽ തർക്കം മുറുകുന്നു.

ശശീന്ദ്രനെതിരായി മഹാലക്ഷ്മിയെ ഇറക്കിയതിനു പിന്നിൽ ആരെന്ന കാര്യത്തിലാണ് ഇപ്പോൾ തർക്കം മുറുകുന്നത്. മഹാലക്ഷ്മി നൽകിയിട്ടുള്ള വിലാസം വ്യാജമാണെന്നു സർക്കാർ കോടതിയെ അറിയിച്ചതോടെയാണ് ഇതൊരു കെണിയാണെന്ന് എൻസിപി ആരോപിക്കുന്നത്.

എൻസിപിയിലും എൽഡിഎഫിലും ഇതൊരു വിവാദത്തിനു കാരണമായിരിക്കുകയാണ്. തീർത്തും സാധാരണക്കാരിയായ മഹാലക്ഷ്മി ഉന്നത അഭിഭാഷകരെ വച്ചു കേസ് നടത്തുന്നതെങ്ങനെയെന്നും ഇതിനുപിന്നിൽ ആരാണെന്നും ചോദ്യം ഉയർന്നു. ശക്തനായ ഒരാളുടെ കൈകൾ ഇതിനു പിന്നിൽ ഉണ്ടെന്ന് തന്നെയാണ് പാർട്ടിക്കുള്ളിൽ ഉയർന്നു വരുന്നത്.

മന്ത്രിസ്ഥാനം പോയ എൻസിപി നേതാവ് തോമസ് ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന അംഗമാണ് ബി.വി. ശ്രീകുമാർ. അതിനാൽ തോമസ് ചാണ്ടിയുടെ പേരായിരുന്നു ആദ്യം ഉയർന്ന് വന്നിരുന്നത്. പക്ഷേ ചാണ്ടിയെ രക്ഷിക്കാൻ തന്നെ നേരിട്ടിറങ്ങിയതും ശ്രദ്ധേയാണ്. തനിക്കെതിരായ ഹർജിയിൽ തോമസ് ചാണ്ടിക്കു പങ്കുള്ളതായി കരുതുന്നില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്.

മുൻമന്ത്രി കെബി ഗണേഷ്കുമാർ ആണ് ഇപ്പോൾ ഉയർന്നു വരുന്ന പേര്. ഗണേഷ് കുമാറിന്റെ വിശ്വസ്തനാണു ശ്രീകുമാറെന്ന ആരോപണവും ഇതിനിടെ ഉയർന്നു. എൻസിപിയുടെ രണ്ട് എംഎൽഎമാരും കേസിൽപെട്ടതോടെ ഗണേഷിനെ മന്ത്രിയാക്കാനുള്ള നീക്കം എൻസിപി നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. ഇടമലയാർ കേസിൽ ഉൾപ്പെടെ മുൻമന്ത്രി ആർ. ബാലകൃഷ്ണ പിള്ളയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകനാണു മഹാലക്ഷ്മിക്കു വേണ്ടി ഹാജരായത് എന്ന കാര്യവും അണികൾ ചൂണ്ടിക്കാണിക്കുന്നു.

എൻസിപി സംസ്ഥാന നിർവാഹകസമിതി അംഗം പ്രദീപ് പാറപ്പുറം ഗണേഷിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. അതേസമയം, ചാണ്ടിയെ രക്ഷിച്ച ശശീന്ദ്രൻ ഗണേഷിനെ എന്തുകൊണ്ടാണ് രക്ഷിക്കാത്തതെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :