ഫ്രാങ്കോ മുളയ്‌ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

ഫ്രാങ്കോ മുളയ്‌ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

കൊച്ചി| Rijisha M.| Last Modified ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (14:53 IST)
കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 25ലേക്ക് മാറ്റി. ബിഷപ്പിനെ ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്യണമോ എന്ന കാര്യം അന്വേഷണോദ്യോഗസ്ഥന്
തീരുമാനിക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അപേക്ഷ ഇന്നുതന്നെ പരിഗണിക്കണമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവന് മുന്നില്‍ ബിഷപ്പിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബുധനാഴ്‌ച അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാരജാകേണ്ടതുകൊണ്ട് അടിയന്തര സ്വഭാവം ബിഷപ്പിന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് കോടതി കേസ് പരിഗണിച്ചത്.

എന്നാൽ, ഒരുമിനിറ്റ് മാത്രം നീണ്ട നടപടിക്രമം മാത്രമാണ് ഇന്ന് ഹൈക്കോടതിയില്‍ ഉണ്ടായത്. അറസ്റ്റ് തടയണം എന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടില്ല. അതുകൊണ്ടുതന്നെ ഈ സ്ഥിതിയിൽ ഫ്രാങ്കോയെ അറസ്‌റ്റുചെയ്യണമെങ്കിൽ അതിൽ തടസ്സങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല.

ആരോപണം ഉന്നയിച്ച കന്യാസ്‌ത്രീയ്ക്ക് വ്യക്തിപരമായ വിരോധമുണ്ടെന്ന് ഫ്രാങ്കോ മുളയ്‌ക്കൽ ജാമ്യാപേക്ഷയിൽ പറയുന്നു. 'കന്യാസ്‌ത്രീ മഠത്തിലെ സ്‌ഥിരം ശല്യക്കാരിയായിരുന്നു. പലപ്പോഴും ഞാൻ അവരെ ശാസിച്ചിട്ടുണ്ട്. തനിക്കെതിരെ നൽകിയ പരാതി കള്ളമാണെ'ന്നും ഫ്രാങ്കോ പറയുന്നു.

ബുധനാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം നേരത്തെ അറിയിച്ചിരിക്കെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി താൻ സഹകരിക്കുമെന്നും എന്നാൽ അറസ്‌റ്റ് ഒഴിവാക്കണമെന്നും ഫ്രാങ്കോ ജാമ്യാപേക്ഷയിൽ പറയുന്നു.

അതേസമയം, ബുധനാഴ്‌ച രാവിലെ പത്തിന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ട ഫ്രാങ്കോ മുളയ്‌ക്കൽ കേരളത്തിലേക്ക് തിരിച്ചുവെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :