“പ്രേമം ഇവിടെ” - യാത്രി ജെസെന്‍ വിലയിരുത്തുന്നു !

Last Updated: വെള്ളി, 5 ജൂണ്‍ 2015 (16:41 IST)
യാത്രി: ‘ആമേന്‍’ എന്ന സിനിമ പോലെ വളരെ മ്യൂസിക്കലാണ് ‘പ്രേമം’. ലളിതമായ നറേഷന്‍ സ്റ്റൈലാണ് എടുത്തുപറയേണ്ടത്. സംഭാഷണങ്ങള്‍ തീര്‍ത്തും സാധാരണമാണ്. ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്നതുപോലെയാണ് ഓരോ ഡയലോഗും. എനിക്കുതോന്നുന്നത്, എഴുതിത്തയ്യാറാക്കിയ, വളരെ കൃത്യമായ സംഭാഷണങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചിട്ടില്ല എന്നാണ്. ലൊക്കേഷനില്‍, കഥാപാത്രങ്ങളുടെ സ്വാഭാവിക പ്രതികരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. അത് പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത് ഇത്രയും വലിയൊരു വിജയത്തിന് പ്രധാന കാരണമായി. മൂന്ന് കാലങ്ങളിലൂടെ നിവിന്‍ പോളി നടത്തുന്ന യാത്ര വിശ്വാസയോഗ്യമാക്കിയതിലൂടെ വലിയ വിജയത്തിന്‍റെ അമ്പത് ശതമാനം ക്രെഡിറ്റ് നിവിന് അവകാശപ്പെട്ടതാണ്. ‘മലര്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സായ് പല്ലവിയുടെ അമ്പരപ്പിക്കുന്ന പ്രകടനവും മറ്റൊരു കാരണമാണ്. ‘ഓം ശാന്തി ഓശാന’യില്‍ നസ്രിയയ്ക്ക് ലഭിച്ച പ്രേക്ഷകപ്രീതിയുടെ മൂന്നിരട്ടിയാണ് സായ് പല്ലവി നേടിയിരിക്കുന്നത്.
 
അഡോള്‍ഫ്: പ്രേമത്തില്‍ വികാരങ്ങള്‍ പൊട്ടിത്തെറിക്കുകയാണ്. തമിഴ് ശൈലി കടം കൊണ്ട അവതരണരീതിയാണ് ആ സിനിമയുടേത്. അതിവൈകാരികതയാണ് ചിത്രത്തിന്. ‘മലരേ...’ എന്ന ഗാനമൊക്കെ തനി തമിഴ് പ്രണയസിനിമയുടെ ഗണത്തിലാണ്. ‘ഉയിരേ...’ എന്ന ബോംബെ ഗാനത്തിന് ലഭിച്ച സ്വീകാര്യത ‘മലരേ...’യ്ക്ക് കിട്ടി എന്നത് ഗുണമായി. നിവിന്‍ അവതരിപ്പിച്ച ജോര്‍ജ്ജ് എന്ന കഥാപാത്രം പ്രണയത്തിനായി ദാഹിച്ച് നടക്കുന്നതൊക്കെ തമിഴ് സിനിമയുടെ രീതി തന്നെയാണ്. മലയാളത്തിന്‍റെ പക്വമായ നിലയിലേക്ക് നിവിന്‍റെ കഥാപാത്രം വരുന്നത് ക്ലൈമാക്സിനോടടുത്ത് മൂന്നാമത്തെ നായികയോടുള്ള ഇടപഴകലുകളില്‍ മാത്രമാണ്. ‘ഇവിടെ’ അങ്ങനെയല്ല. പ്രകടമായ വൈകാരികസ്ഫോടനം ഒരു സീനില്‍ പോലുമില്ല. എന്നാല്‍ ഉള്ളിന്‍റെയുള്ളില്‍ കഥാപാത്രങ്ങള്‍ ഏറെ സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. അമേരിക്കയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ അനുഭവിക്കുന്ന വീര്‍പ്പുമുട്ടല്‍ ശരിക്കും അനുഭവപ്പെടുത്തുന്നുണ്ട് പൃഥ്വിരാജിന്‍റെ കഥാപാത്രം.
 
ലിയോ: പക്ഷേ ഉള്ളില്‍ നടക്കുന്ന ഈ വൈകാരിക പ്രകമ്പനങ്ങളൊന്നും പ്രേക്ഷകരിലേക്ക് വേണ്ടവിധം എത്തുന്നില്ല ‘ഇവിടെ’യില്‍. ശ്യാമപ്രസാദിന്‍റെ കഴിഞ്ഞ സിനിമ ‘ആര്‍ട്ടിസ്റ്റ്’ ഒരു ഗംഭീര വര്‍ക്കായിരുന്നു. അഡോള്‍ഫ് ഈപ്പറഞ്ഞ ആന്തരികസംഘര്‍ഷമൊക്കെ ആ സിനിമയില്‍ ഗംഭീരമായി വന്നിട്ടുണ്ട്. അതിന്‍റെ ഒരു ശതമാനം പോലും ഈ സിനിമയില്‍ എത്തിക്കാന്‍ ശ്യാമപ്രസാദിനായിട്ടില്ല. യഥാര്‍ത്ഥത്തില്‍ ‘ഇവിടെ’ രണ്ടുസിനിമയ്ക്കുള്ള വകുപ്പുണ്ട്. അമേരിക്കയിലെ ഇന്ത്യക്കാര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളുടെ, ഔട്ട്‌സോഴ്സിംഗ് എങ്ങനെ അമേരിക്കന്‍‌സിനെ ബാധിച്ചു എന്നതിന്‍റെയൊക്കെ ചിത്രീകരണമായി ഒരു സിനിമ. സീരിയല്‍ കില്ലറിന്‍റെ കഥ പറയുന്ന മറ്റൊരു ചിത്രം.
 
യാത്രി: എനിക്കങ്ങനെ തോന്നിയിട്ടില്ല. ഇന്ത്യക്കാര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നതിന് ശക്തമായ ഒരു കാരണമായി തന്നെ ഔട്ട്‌സോഴ്സിംഗിനെ കാണാം. അതൊരു വലിയ ഇഷ്യു തന്നെയാണ്. പ്രാദേശികവാദവും അങ്ങനെതന്നെ. ഒരു പ്രണയത്തിനുവേണ്ടിയോ, സില്ലിയായ ഒരു പ്രതികാരത്തിനുവേണ്ടിയോ കുറേയാളുകളെ കൊലപ്പെടുത്തുന്നു എന്നതിനേക്കാള്‍ ക്ലിയറായി പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ ഈ കാരണത്തിന് കഴിഞ്ഞിട്ടുണ്ട്. എറിക് ഡിക്കിന്‍‌സണിന്‍റെ ഛായാഗ്രഹണം സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഒരു ഹോളിവുഡ് സിനിമയൊക്കെ കാണുന്ന പ്രതീതി. ഗോപി സുന്ദറിന്‍റെ ഗാനങ്ങളെ പലരും വിമര്‍ശിച്ചുകണ്ടു. എനിക്കങ്ങനെ തോന്നിയില്ല. ആ ഗാനങ്ങളും പശ്ചാത്തല സംഗീതവും നന്നായി ആസ്വദിക്കാന്‍ എനിക്കുകഴിഞ്ഞു. എല്ലാവരും നല്ല അഭിനയപ്രകടനം കാഴ്ചവച്ചു. പൃഥ്വിയെയൊന്നും എടുത്തുപറയേണ്ടതില്ല. അമേരിക്കന്‍ അക്സന്‍റ് ബ്രില്യന്‍റായി അവതരിപ്പിച്ചിട്ടുണ്ട് പൃഥ്വി. വിദേശതാരങ്ങളൊക്കെ ഒന്നിനൊന്ന് മെച്ചം തന്നെ. പൃഥ്വിയുടെ അമ്മയായി അഭിനയിച്ച നടി, ഭാവനയുടെ വീടിന് താഴെ താമസിക്കുന്ന അസ്വസ്ഥനായ അമേരിക്കക്കാരന്‍, ക്ലൈമാക്സിലെത്തുന്ന വില്ലന്‍ ഒക്കെ.
 
ലിയോ: മൂന്ന് സംവിധായകരുടെ ശ്രദ്ധേയമായ പ്രകടനം ‘പ്രേമ’ത്തില്‍ ഉണ്ട്. എന്നെ ഏറ്റവും ആകര്‍ഷിച്ചത് അതാണ്. രണ്‍ജി പണിക്കരുടെ ഒറ്റസീന്‍ ബ്ലാസ്റ്റ്. അത് ഗംഭീരമായി. ജൂഡ് ആന്‍റണി ജോസഫും തന്‍റെ കഥാപാത്രത്തെ മികച്ചതാക്കി. എന്നാല്‍ മിന്നിച്ചത് അല്‍‌ഫോണ്‍സ് പുത്രന്‍ തന്നെയാണ്. ‘പെട്രോളിന്‍റെ വിലകൂട്ടിയതും ഞാനും തമ്മില്‍ എന്താ ബന്ധം?’ എന്ന നിസഹായത അതിമനോഹരമായി അല്‍ഫോണ്‍സ് അവതരിപ്പിച്ചു. സിനിമ കഴിയുമ്പോള്‍ മൂന്നുകഥാപാത്രങ്ങള്‍ നമ്മോടൊപ്പം പോരുന്നുണ്ട്. അതില്‍ രണ്ടുപേര്‍ സ്വാഭാവികമായും നിവിനും സായ് പല്ലവിയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ തന്നെ. മൂന്നാമത്തെയാള്‍ തീര്‍ച്ചയായും അല്‍‌ഫോണ്‍സ് പുത്രനാണ്.
 
അഡോള്‍ഫ്: ഇവിടെയില്‍ എന്നെ രസിപ്പിച്ച ഒരു കഥാപാത്രമുണ്ട്. പ്രകാശ് ബാരെ അവതരിപ്പിച്ച മഹേഷ് മൂര്‍ത്തി. ഒരു സാധാരണ മനുഷ്യന്‍റെ വികാരഘടനകളെല്ലാം ഉള്ളിലുള്ള ഒരു കമ്പനിമേധാവി. അയാളുടെ ചഞ്ചലപ്പെട്ട മനസിനെ എത്ര മനോഹരമായാണ് പ്രകാശ് ബാരെ ഉള്‍ക്കൊണ്ടിരിക്കുന്നത്. എനിക്കുതോന്നുന്നത് ‘അപ്പുണ്ണി’യില്‍ ഭരത്ഗോപി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ഒരു മാനസികനിലയാണ് ഈ കഥാപാത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നതെന്നാണ്. ബാരെയുടെ സംഭാഷണശൈലിയൊക്കെ ഗംഭീരമായി.
 
ലിയോ: മഹേഷ് മൂര്‍ത്തിയെ നിവിന്‍ പോളിയുടെ ക്രിഷ് ഹെബ്ബര്‍ ട്രാപ്പിലാക്കുന്നത് സമ്മതിച്ചുകൊടുക്കാം. എന്നാല്‍ അതിനുശേഷം ക്രിഷിന് സംഭവിക്കുന്ന മാനസാന്തരമോ? എനിക്കത് വളരെ സില്ലിയായി തോന്നി. ചേതന്‍ ഭഗതിന്‍റെ ‘റെവല്യൂഷന്‍ 2020’യുടെ ഒക്കെ ക്ലൈമാക്സ് മാനസാന്തരം പോലെ വലിയ പൈങ്കിളി. സീരിയസായ ഒരു പ്രമേയം ഇത്തരം ചില പൈങ്കിളി ഇടപെടലുകള്‍ കാരണം വീക്ക് ആകുന്നു എന്നത് സംവിധായകന്‍ തിരിച്ചറിഞ്ഞാല്‍ മതി. 
 
യാത്രി: അതെ. അങ്ങനെയൊരു പ്രശ്നമുണ്ട്. ‘പ്രേമ’ത്തില്‍ അതില്ല. കാരണം, അതിലെ കഥാപാത്രങ്ങള്‍ നമ്മുടെയിടയില്‍ ജീവിച്ച ചെറുപ്പക്കാരാണ്. അവരുടെ സ്വാഭാവിക പ്രതികരണങ്ങളാണ്. വരുണ്‍ ബ്ലേക്കിനോടും ക്രിഷ് ഹെബ്ബറിനോടും നമുക്കൊരു അകല്‍ച്ച തോന്നുന്നതിന് കാരണം അവര്‍ വേറൊരു ഭൂമികയില്‍ ജീവിക്കുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ അവര്‍ ഗൌരവത്തോടെ ജീവിതത്തെ സമീപിക്കണമെന്നും പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും നമ്മള്‍ ആഗ്രഹിക്കുന്നു.
 
ലിയോ: ചെറിയ കഥാപാത്രങ്ങള്‍ക്കുവരെ ആത്മാവുണ്ട് എന്നതാണ് പ്രേമത്തിന്‍റെ സവിശേഷത. ‘മാവ’ വിമല്‍ സര്‍ ആയി എത്തിയ വിനയ് ഫോര്‍ട്ട്, പി റ്റി മാസ്റ്ററായി വരുന്ന സൌബിന്‍ സാഹിര്‍, പിന്നെ ഗിരിരാജന്‍ കോഴി ഒക്കെ ഓര്‍ക്കുക.
 
യാത്രി: എഡിറ്റര്‍ കൂടിയായ അല്‍‌ഫോണ്‍സ് പുത്രന്‍ തന്‍റെ സിനിമയോട് കാണിച്ചിരിക്കുന്ന ഉദാരതയാണ് ഗിരിരാജന്‍ കോഴിയുടെ കഥാപാത്രത്തിന്‍റെ ദൈര്‍ഘ്യം. രണ്ടാം പകുതിയില്‍ ആ കഥാപാത്രം വരുന്ന സീക്വന്‍സുകള്‍ ഒഴിവാക്കിയാലും എന്തെങ്കിലും സംഭവിക്കുമായിരുന്നോ? 
 
ലിയോ: സംഭവിക്കുമായിരുന്നു. രണ്ടാം പകുതിയെ ഇത്രയും ആസ്വാദ്യമാക്കിയതില്‍ ആ കഥാപാത്രത്തിന് പ്രധാന പങ്കുണ്ട്. അത്തരം സംഭവങ്ങളില്‍ പ്രേക്ഷകന്‍ എന്‍‌ഗേജ്ഡ് ആയതുകൊണ്ടാണ് ക്ലൈമാക്സ് വലിയ സംഭവമൊന്നുമല്ലെങ്കിലും പ്രേമം മെഗാഹിറ്റായി മാറിയത്. രാജേഷ് മുരുകേശന്‍റെ ഗാനങ്ങള്‍ പ്രേമത്തെ ഒരു സംഗീതാനുഭവം കൂടിയാക്കി മാറ്റിയിരിക്കുന്നു. 
 
യാത്രി: രാജേഷ് മുരുകേശനെപ്പോലെ തന്നെ പരാമര്‍ശമര്‍ഹിക്കുന്നു ശംഭു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശബരീഷ് വര്‍മ. ‘പ്രേമ’ത്തിലെ ഏഴ് ഗാനങ്ങളില്‍ ആറും എഴുതിയതും അതില്‍ നാലെണ്ണം പാടിയതും ശബരീഷാണ്! പാട്ടുകളില്‍ പക്ഷേ എനിക്കുപ്രിയപ്പെട്ടത് വിജയ് യേശുദാസ് പാടിയ ‘മലരേ...’ തന്നെയാണ്. ഒരിടവേളയ്ക്ക് ശേഷം വിജയ്ക്ക് ഒരു ബ്രേക്കായി ഈ ഗാനം. 
 
അഡോള്‍ഫ്: ‘ഇവിടെ’യില്‍ വലിയ സ്ട്രഗിളും ഇന്‍‌സെക്യൂരിറ്റിയുമൊക്കെയുണ്ടെങ്കിലും വരുണ്‍ ബ്ലേക്ക് എന്ന കഥാപാത്രം പിടിച്ചാല്‍ കിട്ടാത്ത മനസുള്ളയാളാണ്. അയാള്‍ ഒരേസമയം അക്രമകാരിയും ശാന്തപ്രകൃതനുമാണ്. ഭാവന അവതരിപ്പിക്കുന്ന രോഷ്നി മാത്യു എന്ന കഥാപാത്രം വരുണ്‍ ബ്ലേക്ക് തന്നോട് കാണിച്ച അക്രമങ്ങളെപ്പറ്റി പറയുന്നുണ്ട്. ക്ലൈമാക്സില്‍ അയാള്‍ തോക്കെടുക്കുമ്പോള്‍ രോഷ്നി ഭയക്കുന്നതും നിലവിട്ടുപെരുമാറുന്നതും അയാളുടെ സ്വഭാവം അറിയുന്നതുകൊണ്ടുകൂടിയാണ്. അമേരിക്കക്കാരിയായ പെണ്‍‌സുഹൃത്തുമായി സെക്സിലേര്‍പ്പെടുമ്പോള്‍ വളരെ വയലന്‍റായ ഒരു വരുണ്‍ ബ്ലേക്കിനെ സംവിധായകന്‍ കാണിച്ചുതരുന്നുണ്ട്. സിനിമയില്‍ കാണിക്കുന്ന രണ്ട് പൊലീസ് ഓപ്പറേഷനുകളിലും പക്ഷേ, മെച്വേര്‍ഡായ ഇടപെടലാണ് വരുണ്‍ ബ്ലേക്ക് നടത്തുന്നത് എന്നതും ശ്രദ്ധിക്കണം. 
 
യാത്രി: ഒരര്‍ത്ഥത്തില്‍, രണ്ടു രീതിയിലുള്ള പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരാഴ്ചയാണ് കടന്നുപോയത്. ഇവിടെയും പ്രേമവും ജനങ്ങള്‍ ഏറ്റെടുത്തതിന് കാരണവും മറ്റൊന്നല്ല. ഒന്ന് വമ്പന്‍ ഹിറ്റായി മാറിയപ്പോള്‍ അടുത്തത് നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് സന്തോഷിക്കാനുള്ള വകുപ്പ് നല്‍കി. പ്രേമവും ഇവിടെയും പോലെ എല്ലാത്തരം പ്രേക്ഷകര്‍ക്കും വേണ്ടിയുള്ള അനവധി സിനിമകള്‍ ഈ വര്‍ഷം മലയാളത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :