സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരനെ വകവരുത്താന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ചെയ്തത് !

വൈപ്പിന്‍| സജിത്ത്| Last Updated: തിങ്കള്‍, 8 ജനുവരി 2018 (12:55 IST)
സഹോദരിയെ ശല്യം ചെയ്ത സഹോദരനെ ക്വട്ടേഷന്‍ കൊടുത്ത് വകവരുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് പറയുന്നു. രണ്ട് മാസം മുമ്പായിരുന്നു മാര്‍ഷല്‍ എന്ന യുവാവിന്റെ സഹോദരിയെ ക്വട്ടേഷന്‍ നല്‍കിയ പ്ലസ് വണ്‍ വിദ്യാര്‍ഥി പുറകെ നടന്ന് ശല്യം ചെയ്തത്.

ഇക്കാര്യമറിഞ്ഞ മാര്‍ഷല്‍, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്യുകയും ആ സംഭവം കൈയേറ്റത്തില്‍ കലാശിക്കുകയും ചെയ്തു. തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസിനെ സമീപിച്ചു. അതിനുശേഷം ഇരുവരുടേയും രക്ഷിതാക്കള്‍ ഇടപെട്ട് പ്രശ്‌നം പറഞ്ഞു തീര്‍ക്കുകകയായിരുന്നു. എന്നാല്‍ പക മനസില്‍ സൂക്ഷിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മാര്‍ഷലിനെ വകവരുത്തുന്നതിനായി ഗുണ്ടകളെ ഏര്‍പ്പാടാക്കി.

തുടര്‍ന്നാണ് എളങ്കുന്നപ്പുഴ പല്ലമ്പിള്ളി കൊട്ടിക്കത്തറ ശിവന്റെ മകന്‍ ഗിരി (മണ്ടന്‍ ഗിരി31), ഞാറയ്ക്കല്‍ വയലുപ്പാടം വീട്ടില്‍ രാജന്റെ മകന്‍ ജിനേഷ് (ജിനാപ്പി39) , ഞാറയ്ക്കല്‍ ഓടമ്പിള്ളി വീട്ടില്‍ ജോസഫിന്റെ മകന്‍ ജോമോന്‍ (കോടാലി 33) എന്നിവര്‍ ചേര്‍ന്ന് മാര്‍ഷല്‍ തോമസ് (18), സുഹൃത്ത് ആല്‍ഫ്രഡ് പോള്‍(18) എന്നിവരെ ആക്രമിച്ചത്.

വാര്‍ഷിക ആഘോഷം കഴിഞ്ഞു പോകുന്നതിനിടെയാണ് കാത്തുനിന്ന സംഘം ഇരുവരേയും തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. കണ്ണില്‍ മണല്‍ വാരിയിട്ട ശേഷം ഇരുമ്പു വടി, ഇടിക്കട്ട എന്നിവ കൊണ്ടാണ് ആക്രമണം നടത്തിയത്. മാര്‍ഷലിന്റെ തലയ്ക്കും പുറത്തുമാണ് അടിയേറ്റത്. ആല്‍ഫ്രഡിന്റെ വലതു കൈയൊടിയുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.


സംഭവത്തെതുടര്‍ന്ന് ക്വട്ടേഷന്‍ നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത ഞാറയ്ക്കല്‍ സ്വദേശിയായ വിദ്യാര്‍ത്ഥി ഒളിവിലാണ്. ഞാറയ്ക്കല്‍ മേരിമാതാ കോളജ് പരിസരത്തുനിന്ന് സി.ഐ: എ.എ. അഷറഫ്, എസ്.ഐ: ആര്‍. രഗീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു മറ്റ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു. മൂവരെയും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :