കൽക്കരി ശേഖരം തീരുന്നു, രാജ്യം കടുത്ത ഊർജ പ്രതിസന്ധിയിലേക്കോ?

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (14:39 IST)
രാജ്യത്ത് ഊര്‍ജ്ജ ഉത്പാദനം ഗണ്യമായി ഉയരുകയും കനത്ത മഴയെ ഖനികള്‍ പലതും വെള്ളത്തിലാകുകയും ചെയ്തതോടെ രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായി. കഷ്ടിച്ച് നാല് ദിവസം ഉത്‌പാദിപ്പിക്കാനുള്ള കൽക്കരി ശേഖരം മാത്രമാണ് നിലയങ്ങളിലുള്ളത്.പകുതിയിലധികം നിലയങ്ങളും അടുത്ത ദിവസങ്ങളില്‍ തന്നെ പ്രവര്‍ത്തനം നിലയ്ക്കുന്ന സ്ഥിതിയിലാണ്. സാഹചര്യം ഇത്തരത്തിൽ തുടർന്നാൽ ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഇത് കാര്യമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അതേസമയം രാജ്യത്തെ ഊർജ പ്രതിസന്ധിയുള്ളതായി ഊര്‍ജമന്ത്രി ആര്‍.കെ സിങ് പ്രതികരിച്ചു. എങ്കിലും വലിയ പ്രതിസന്ധിയിലേക്ക് പോകാതെ രാജ്യം പിടിച്ചുനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യാന്തര വിപണിയിൽ കൽക്കരിയ്ക്ക് വില കൂടിയത് രാജ്യത്തെ കൽക്കരി ഇറക്കുമതിയേയും ബാധിച്ചിട്ടുണ്ട്.. 104 താപനിലയങ്ങളില്‍
14,875 മെഗാവാട്ട് ശേഷിയുള്ള 15 നിലയങ്ങളില്‍ സെപ്റ്റംബര്‍ 30 ന് തന്നെ സ്റ്റോക് തീര്‍ന്നു. 39 നിലയങ്ങളില്‍ മൂന്നു ദിവസം വൈദ്യുതി ഉത്‌പാദിപ്പിക്കാൻ ആവശ്യമായ കൽക്കരിയാണ് ബാക്കിയുള്ളത്.

യൂറോപ്പിലും ചൈനയിലും അടക്കം കല്‍ക്കരി ഉപഭോഗം കൂടിയതോടെയാണ് ഇറക്കുമതി ചെയ്യുന്ന കൽക്കരി വിലയും ഉയർന്നത്.ഇന്ത്യയുടെ മൊത്ത വൈദ്യുത ഉത്പാദനത്തിന്റെ 70 ശതമാനത്തോളം വൈദ്യുതി ഉത്‌പാദിപ്പിക്കുന്നത് കൽക്കരിയിൽ നിന്നാണ്. കല്‍ക്കരിക്ഷാമം വൈദ്യുത നിരക്കുകകളിലും വര്‍ദ്ധനയുണ്ടാക്കിയിട്ടുണ്ട്..

കനത്ത മഴയില്‍ കല്‍ക്കരി ഖനികളില്‍ വെള്ളം കയറിയതും പ്രധാനപ്പെട്ട ഗതാഗത പാതകള്‍ വെള്ളത്തില്‍ മുങ്ങിയതുമാണ് നിലവിലെ ക്ഷാമത്തിന് കാരണം. കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ വ്യവസായിക ആവശ്യത്തിനുള്ള വൈദ്യുതിയുടെ ആവശ്യവും കുത്തനെ ഉയർന്നു. മഴ കുറയുന്നതോടെ കാര്യങ്ങള്‍ നിയന്ത്രണവിധേയമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :