അഭയാര്‍ത്ഥിപ്പൂക്കള്‍

സംവിദാനന്ദ്

WEBDUNIA| Last Modified ചൊവ്വ, 7 ഓഗസ്റ്റ് 2007 (17:23 IST)
ഞങ്ങളഭയാര്‍ത്ഥികള്‍ വഴി തന്നെ വീടും
വിശന്നമാക്കി കുഴഞ്ഞോര്‍
ഭുവി നീളെ ഗോത്രമായ് നേത്രത്തി
ലാധിതന്‍ തിരികെടാതേറ്റി തളര്‍ന്നോര്‍

ഞങ്ങളഭയാര്‍ത്ഥികള്‍ പാതവക്കില്‍ ഗ്രാമ-
ഭൂതകാലം ഓര്‍ത്തു കണ്‍ നിറയോര്‍
മുന്നിലെ കാഴ്ചകള്‍, പിന്നിലെയോര്‍മ്മകള്‍
ചിന്നിയ ചിരിയാല്‍ വെറുപ്പോര്‍
ഒരു മാത്ര പരമാണു വിണ്ടഗ്നിനാളമായ്
എരിയുന്നു നിര്‍ഭാഗ്യ ജനശാലകള്‍
കരിയുന്നു മാനവര്‍പച്ചയായ്
വാര്‍ത്തകള്‍ പൊരിയുന്നു,
അറിയാതൊടുങ്ങുമൊക്കെ

ചിന്നിത്തെറിച്ചതാം ദേഹമേറെ,ക്കുറ്റ-
മൊന്നുമെഴാ പിഞ്ചു നേത്രം
പൊട്ടിത്തെറിച്ചതാം ശകടാന്തരെ
പൊട്ടാതെ നീലിച്ച പാദമൊന്ന്
ഇറുകെപ്പിടിച്ചാകരത്തിലായ് പാഴന്ന
മെപ്പൊഴോ പ്രാണന്‍ വെടിഞ്ഞ മാറില്‍
തേങ്ങുന്നൊരീറക്കുഴല്‍,പൈതലാണു-
തന്നമിഞ്ഞയെങ്ങെന്നു തേടിടുന്നു

അഭയാര്‍ത്ഥികള്‍ ഞങ്ങളലയുന്നതാ
രുമിന്നറിയാതെ ദു:ഖങ്ങള്‍ പേറിടുന്നോ
കരയുന്നു, സ്വപ്നവുമുപേക്ഷിച്ചു ജീവിതം
പറവിതെങ്ങറിയാത്ത തെരുവിരുളിലായ്.
ഞങ്ങളഭയാര്‍ത്ഥികള്‍ ദൈന്യം പെരുമ്പോഴും
സ്വപ്‌നം നിറച്ചുണ്ടുറങ്ങിടുന്നോര്‍
ശിഥിലമാം വീഥികള്‍ ചിത തീര്‍ത്ത പുകയേറ്റ്
സൂര്യന്‍ കരിഞ്ഞു പോയ്, ദൈവങ്ങളും
അവസാനമില്ലാത്തവരി ചേര്‍ന്നു നില്‌പവര്‍
അഭയാര്‍ത്ഥികള്‍ വെറും ബലി മൃഗങ്ങള്‍

ആകാശമെങ്ങുമിരമ്പി വിമാനങ്ങ
ളറിയുന്നു മരണപ്പടക്കങ്ങള്‍ ചുറ്റിലും
അതിലൊന്ന് വീണൊരാപാഠശാലയ്ക്കകം
പനിനീര്‍മുഖങ്ങള്‍ കെടുന്നു ക്ഷണത്തിലായ്
കാണാതെ പായുന്നു കാറ്റുപോലും ജഡം
കാണെ മുഖം ചോന്നു പകലോന്മറകായ്.

ഞങ്ങളഭയാര്‍ത്ഥികള്‍ മൃത്യുവിന്‍ ദ്വീപിലെ
ശില്‍പ്പ ഭംഗം വന്ന പാഴ്‌ശിലകള്‍
കൈവിട്ടു പോയവതേടിയല്ലീ കൈ
കളുയരുന്നതൊരു വറ്റ് ഭിക്ഷ തേടി
ഞങ്ങളന്നാര്‍ത്ഥികള്‍ ദുരമൂത്തനായകര്‍
ചെയ്‌വതിന്‍ ശിക്ഷ കൈയ്യേറ്റിടുന്നോര്‍
അഭയാര്‍ത്ഥീകള്‍ ഞങ്ങളറിയാത്ത
കുറ്റത്തിനിരയായ പ്രാവിന്‍റെ സങ്കടം‌പോല്‍
രക്ഷിപ്പതാരെന്നറിയാത്ത പായവര്‍
തക്ഷകഗേഹങ്ങളാണളാണങ്ങു ചുറ്റിലും
ഭക്ഷണമെന്നു നിനച്ച് പരുന്തു, മേ
ലീക്ഷിപ്പ,തഭയ മെങ്ങന്‍ പെന്നു കേഴവര്‍

നൂറു നൂറ്റാണ്ടിന്‍റെ നിശ്വാസഗന്ധവും
ആയിരത്താണ്ടിന്‍റെ യാത്മവിശ്വാസവും
ഒറ്റയടിക്കങ്ങു കെട്ടു പോയ്,ദുഷ്‌ടത
കല്ലുംവെറുത്തുപോം കഠിനഹൃദയപ്പക.
ഇല്ലാത്തൊരുണുവായുധത്തിന്‍റെ മുന കണ്ട്
കൊല്ലുന്നു, മണലൊത്തുചിതറുന്നു മാലഹ
എണ്ണുന്നിരുപുറവുമൊപ്പമായ് സംഖ്യകള്‍
നിന്നവര്‍ക്കറിയാതെ വന്നവര്‍ ശത്രുവായ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :