ചരിത്രപരമായ തീരുമാനം: വനിതകൾക്ക് എൻഡിഎയിലും നേവൽ അക്കാദമിയിലും പ്രവേശനം നൽകുമെന്ന് കേന്ദ്രം

അഭിറാം മനോഹർ| Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (17:20 IST)
സൈനിക വിഭാഗങ്ങളിലെ ലിംഗ വിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വനിതകൾക്കും നാഷണൽ ഡിഫെന്‍സ് അക്കാദമി (എന്‍ഡിഎ) യിലും, നേവല്‍ അക്കാദമിയിലും
പ്രവേശനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച് തീരുമാനമായതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

വനിതകള്‍ക്ക് എന്‍ഡിഎ യിലും നേവല്‍ അക്കാദമിയിലും പ്രവേശനം നിഷേധിക്കുന്നത് മൗലിക അവകാശത്തിന്റെ ലംഘനം ആണെന്ന് ആരോപിച്ച് നൽകിയ ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്രസർക്കാർ സുപ്രധാന തീരുമാനം കോടതിയെ അറിയിച്ചത്. എന്‍ഡിയിലൂടെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് വനിതകളെ നിയമിക്കാന്‍ ഇന്നലെ തീരുമാനമായതായി അഡീഷണൽ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു.

അതേസമയം ഈ അധ്യയന വർഷം വനിതകൾക്ക് പ്രവേശനം നൽകുന്നതിന് സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു. ഇതിനായി സാവകാശം ആവശ്യമാണെന്നും അവർ കോടതിയിൽ ചൂണ്ടികാണിച്ചു.സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത സുപ്രീം കോടതി നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ നിര്‍ദേശിച്ചു.

നേരത്തെ എന്‍ഡിഎ പ്രവേശന പരീക്ഷ എഴുതാന്‍ വനിതകള്‍ക്ക് ഇടക്കാല ഉത്തരവിലൂടെ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന പരീക്ഷ നവംബര്‍ 14 ലേക്ക് സുപ്രീംകോടതി നീട്ടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :