ഭർത്താവല്ലേ, തല്ലിക്കോട്ടെയെന്ന് 52 ശതമാനം മലയാളി സ്ത്രീകളും, നാഷണൽ ഹെൽത്ത് സർവേയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

ന്യൂഡൽഹി| അഭിറാം മനോഹർ| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2021 (14:41 IST)
ന്യൂഡൽഹി: ഭർത്താവ് ഭാര്യയെ തല്ലുന്നതിനെ ന്യായീകരിച്ച് അൻപത് ശതമാനത്തിലേറെ മലയാളി സ്ത്രീകൾ. നാഷണൽ ഹെൽത്ത് സർവേയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങളുള്ളത്. മൂന്ന് തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ 80 ശതമാനം സ്ത്രീകളും ഭർത്താവ് ഭാര്യയെ തല്ലുന്നതിനെ ന്യായീകരിക്കുന്നവരാണ്.

കുഞ്ഞുങ്ങളെ നോക്കാത്ത, വീട്ടുകാര്യങ്ങൾ ചെയ്യാത്ത, ഭർത്താവിന്റെ വീട്ടുകാരോട് ബഹുമാനമില്ലാതെ പെരുമാറുന്ന സ്ത്രീയെ ഭർത്താവ് മർദ്ദിക്കുന്നതിൽ തെറ്റില്ലെന്ന് സർവേയിൽ പങ്കെടുത്ത 52 % മലയാളി സ്ത്രീകളും കരുതുന്നു. ദേശീയ തലത്തിൽ 30 ശതമാനം സ്ത്രീകളാണ് ഭർത്താവിന്റെ മർദ്ദനത്തെ ന്യായീകരിച്ചത്.

തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിൽ 84 ശതമാനവും കർണാടകയിൽ 77 ശതമാനവും ഭർതൃമർദ്ദനത്തെ അനുകൂലിക്കുന്നു.ഹിമാചൽ പ്രദേശിലാണ്(14.8) ഏറ്റവും കുറവ് സ്ത്രീകൾ ഭർതൃമർദ്ദനത്തെ അനുകൂലിക്കുന്നത്. അതേസമയം ഭാര്യയെ മർദ്ദിക്കുന്നതിനെ അനുകൂലിക്കുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളെ അപേക്ഷിച്ച് കുറവാണെന്ന് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ദേശീയ കുടുംബ ആരോഗ്യ സർവേ നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :