നരേന്ദ്രമോദിയുടെ ഭാര്യയ്ക്ക് സാരി സമ്മാനിച്ച് മമത; അപ്രതീക്ഷിത കണ്ടുമുട്ടൽ

ജാര്‍ഖണ്ഡ് സന്ദര്‍ശനത്തിന് ശേഷം അഹമ്മദാബാദിലേക്ക് മടങ്ങാന്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയതായിരുന്നു യശോദ ബെന്‍.

Last Modified ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (11:45 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നുമായി അപ്രതീക്ഷിത കൂടിക്കാഴ്ച്ച നടത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ദില്ലിയിലേക്ക് പുറപ്പെടാന്‍ കൊല്‍ക്കത്ത എയര്‍പ്പോര്‍ട്ടില്‍ എത്തിയപ്പോഴായിരുന്നു മമത ബാനര്‍ജി യശോദ ബെന്നിനെ കണ്ടുമുട്ടിയത്. ജാര്‍ഖണ്ഡ് സന്ദര്‍ശനത്തിന് ശേഷം അഹമ്മദാബാദിലേക്ക് മടങ്ങാന്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയതായിരുന്നു യശോദ ബെന്‍.

ഇരുവരും തമ്മില്‍ സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ ഇന്ദ്രോജിത് ട്വിറ്ററിലുടെ പങ്കുവെച്ചതോടെയാണ് കൂടിക്കാഴ്ച്ചയുടെ വിവരം പുറംലോകം അറിഞ്ഞത്. ഇരുവരും തമ്മില്‍ ഏറെ നേരം സംസാരിച്ചതായും യശോദ ബെന്നിന് മമത പരമ്പരഗാത ബംഗാളി സാരി സമ്മാനിച്ചതായും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

മോദിയെ കാണാന്‍ പോകുന്നതിനിടെ അദ്ദേഹത്തിന്റെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇരുവരും വളരെ സന്തോഷത്തിലായിരുന്നു. പരസ്പരം ആശംസകള്‍ കൈമാറുകയും ഏറെ നേരം സംസാരിച്ചെന്നും മമതയുടെ അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. തിങ്കളാഴ്ച്ച ബംഗാളിലെ ബര്‍ധമാന്‍ ജില്ലയിലെ അസാനോളിലെ കല്യാണാശ്വേരി ക്ഷേത്രത്തില്‍ പൂജ നടത്തിയതിന് ശേഷമായിരുന്നു യശോദ ബെന്‍ ജാര്‍ഘണ്ഡിലേക്ക് യാത്ര തിരിച്ചത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :