"ഇവിടെ എല്ലാവരും തുല്യരല്ല": വിഐപിക്ക് ഓക്‌സിജൻ നൽകാനായി പോലീസുകാർ സിലിണ്ടർ ബലമായി കൊണ്ടുപോയി, അമ്മയ്ക്ക് ദാരുണാന്ത്യം(വീഡിയോ‌)

അഭിറാം മനോഹർ| Last Modified വെള്ളി, 30 ഏപ്രില്‍ 2021 (13:05 IST)
ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ ഓക്‌സിജൻ സിലിണ്ടർ എടുത്തുപോകരുതെന്ന് മകൻ കേണപേക്ഷിച്ചിട്ടും പോലീസ് കൊണ്ടുപോയതിനെ തുടർന്ന് അമ്മയ്ക്ക് ദാരുണാന്ത്യം. ഒരു വിഐപിയുടെ ചികിത്സാ ആവശ്യത്തിന് വേണ്ടിയാണ് സിലിണ്ടർ പോലീസ് ബലമായി എടുത്തുകൊണ്ടുപോയത്. തുടർന്ന് ഓക്‌സിജൻ കിട്ടാത്തതിനെ തുടർന്ന് ചികിത്സയിലായിരുന്ന അമ്മ മരിക്കുകയായിരുന്നു.

ആഗ്രയിലാണ് സംഭവം.17 കാരനായ മകനാണ് അമ്മയുടെ ജീവനായി പോലീസുകാരോട് യാചിച്ചത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെയാണ് വാർത്ത പുറത്തുവന്നത്. ദയവായി സിലിണ്ടറുകൾ കൊണ്ടുപോകരുതെന്ന് പോലീസിനോട് അപേക്ഷിക്കുന്ന മകന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. പിപിഇ കിറ്റ് ധരിച്ച യുവാവ് മുട്ടുകുത്തി നിന്നുകൊണ്ട് പോലീസിനോട് അപേക്ഷിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

അതേസമയം ആരോപണം തുടക്കത്തിൽ പോലീസ് നിഷേധിച്ചു. എന്നാൽ പ്രതിഷേധം ശക്തമായതോടെ കുറ്റക്കാരായ പോലീസുകാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് എ‌ഡി‌ജിപി രാജീവ് കൃഷ്‌ണ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :