മഹാഡ് പാലം ഒരു മുന്നറിയിപ്പ്; സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച പാലത്തിന് പ്രായം 81, മുല്ലപ്പെരിയാറിന് വയസ്സ് 121

മഹാഡ് പാലം തകർന്നത് മുല്ലപ്പെരിയാറിന് മുന്നറിയിപ്പ്

കുമളി| aparna shaji| Last Modified വെള്ളി, 5 ഓഗസ്റ്റ് 2016 (11:56 IST)
കനത്ത മഴയെതുടർന്ന് ഒലിച്ച് പോയ മഹാഡ് പാലം മുല്ലപ്പെരിയാറിന് മുന്നറിയിപ്പാണ് നൽകുന്നത്. മഹാഡ് പാലം നിർമിച്ചത് സുർക്കി മിശ്രിതം കൊണ്ടാണെന്ന് വ്യക്തമായിരിക്കുന്നു. ഈ സാഹചര്യത്തിൽ അണക്കെട്ടിനെ ഓർക്കാതിരിക്കാൻ സാധിക്കില്ല. കാരണം മുല്ലപ്പെരിയാർ നിർമിച്ചിരിക്കുന്നതും സുർക്കി മിശ്രിതം കൊണ്ടാണ്. ഇതുകൊണ്ട് തന്നെയായിരുന്നു മുല്ലപ്പെരിയാറിന് ബലക്ഷയമുണ്ടെന്ന് കേരളം വാദിച്ചിരുന്നത്.

1928ൽ പണിത പാലത്തിന്റെ പകുതിയോളം ഭാഗമാണ് മഴയിൽ ഒലിച്ചു പോയത്. കണക്കനുസരിച്ച് 88 വയസ്സാണ് ഈ പാലത്തിന്റെ പ്രായം. ശക്തമായ കുത്തൊഴുക്കിൽ 88 വയസ്സുള്ള പാലത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ 121 വയസ്സ് പ്രായമുള്ള മുല്ലപ്പെരിയാർ ഡാം എങ്ങനെ പിടിച്ചു നിൽകുമെന്നാണ് ഉയരുന്ന ചോദ്യം. ഐ ഐ ടിയുടെ പഠന റിപ്പോർട്ടുകളിലും ശക്തമായ മഴയിൽ അണക്കെട്ട് കവിഞ്ഞൊഴുകിയേക്കുമെന്നും അത് അപകടം ക്ഷണിച്ചുവരുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

1895ലാണ് മുല്ലപ്പെരിയാർ നിർമിച്ചത്. അണക്കെട്ടിന് 1977ൽത്തന്നെ അപകടകരമായ വിധത്തിൽ ചോർച്ച കണ്ടുതുടങ്ങിയിരുന്നു. അണക്കെട്ടു നിർമിച്ച് 82 വർഷം പിന്നിട്ടപ്പോഴേക്കും സുർക്കി മിശ്രിതം വലിയതോതിൽ ഒലിച്ചിറങ്ങി അണക്കെട്ട് അപകടാവസ്ഥയിലായി. ഇത് ബോധ്യമായതോടെ കേന്ദ്ര ജലകമ്മിഷൻ നിർദേശിച്ച ബലപ്പെടുത്തൽ ജോലികൾ നടത്തിയാണ് ആയുസ്സ് നീട്ടിയെടുത്തത്.

അണക്കെട്ട് തകർന്നാൽ അഞ്ച് ജില്ലകളിലായി 40 ലക്ഷം പേരെ ബാധിക്കുമെന്നതും അതിന്റെ വ്യാപ്തി പ്രവചിക്കാൻ കഴിയില്ലെന്നതും ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ കേരളം ആവശ്യപ്പെടുന്ന പല കാര്യങ്ങളിലും മേൽനോട്ട സമിതിയും ജലകമ്മീഷനും അനുഭാവപൂർണമായ സമീപനമല്ല സ്വീകരിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാർ മേഖലയിൽ 50 സെ മി മഴ ഒരു ദിവസം കൊണ്ട് പെയ്യാമെന്ന് ഇന്ത്യൻ ഇസ്റ്റിറ്റി‌റ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മെറ്റീരിയോളജിയും കേന്ദ്ര ജലകമ്മീഷനും കണ്ടെത്തിയിട്ടുണ്ട്. ഇത് വർധിച്ചാൽ ഭൂകമ്പത്തിനു വരെ സാധ്യതയുണ്ട്. ഇവയിലേതെങ്കിലും ഒന്ന് സംഭവിച്ചാൽ അതിനെ അതിജീവിക്കാൻ ഡാമിനു കരുത്തില്ലെന്നതും വ്യക്തമാകുമ്പോൾ ആശങ്ക സ്വാഭാവികമാണ്. സുർക്കി മിശ്രിതത്താൽ നിർമിക്കപ്പെട്ട മഹാഡ് പാലം തകർന്ന പശ്ചാത്തലത്തിൽ അടിയന്തരമായി ഏതെങ്കിലും രാജ്യാന്തര ഏജൻസിയെക്കൊണ്ടു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലപരിശോധന നടത്തണമെന്നാണു ജനങ്ങളുടെ ആവശ്യം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :