ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ:ഐഐടി വിദ്യാർഥികൾ സമരത്തിലേക്ക്, ആരോപണവിധേയരായ അധ്യാപകരെ ഇന്ന് ചോദ്യം ചെയ്യും

മരണത്തിന് ഉത്തരവാദികൾ ആയവരുടെ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് സമര പ്രഖ്യാപനം.

തുമ്പി ഏബ്രഹാം| Last Updated: തിങ്കള്‍, 18 നവം‌ബര്‍ 2019 (08:23 IST)
ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് ഐഐടിയിലെ വിദ്യാർഥികൾ സമരത്തിലേക്ക്. ഐഐടിയിലെ ഒരു വിഭാഗം വിദ്യാർഥികളുടെ സാംസ്കാരിക കൂട്ടായ്മയായ ചിന്താബാറാണ് നിരാഹാര സമരത്തിലേക്ക് ഒരുങ്ങുന്നത്. മരണത്തിന് ഉത്തരവാദികൾ ആയവരുടെ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് സമര പ്രഖ്യാപനം.

അതേസമയം ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകരെ ഇന്ന് ചോദ്യം ചെയ്യും. ആരോപണം നേരിടുന്ന സുദർശൻ പത്മനാഭൻ അടക്കം ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പിൽ പേര് പരാമർശിക്കുന്നവരെയാണ് ചോദ്യം ചെയ്യുക. ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന ഐ‌ജി ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള ചെന്നൈ പൊലീസിന്റെ സെട്രൽ ക്രൈംബ്രാഞ്ച് സംഘമാണ് ആരോപണ വിധേയരെ ചോദ്യം ചെയ്യുക.

സംഭവത്തിൽ നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഇവർ നേരത്തെ ഐഐടി ഡയറക്ടർക്ക് കത്തു നൽകിയിരുന്നു. ഇനിയും നടപടി വൈകിയാൽ റിലേ നിരാഹാരം അടക്കമുള്ള സമരപരിപാടിയിലേക്ക് നീങ്ങാനാണ് നീക്കം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിന്താബാർ ഈ വിവരം അറിയിച്ചിരിക്കുന്നത്. അതേസമയം ഫാത്തിമയുടെ മാതാപിതാക്കൾ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന.

മദ്രാസ് ഐഐടിയിലെ ഒന്നാം വർഷ എംഎ ഹ്യുമാനിറ്റീസ്(ഇന്‍റഗ്രേറ്റഡ്) വിദ്യാർഥിനിയായിരുന്ന ഫാത്തിമയെ ഒരാഴ്ച മുൻപാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി ഐഐടി അധ്യാപകനായ സുദർശൻ പത്മനാഭനാണ്' എന്ന മൊബൈൽ സന്ദേശം ഫാത്തിമയുടെ ഫോണിൽനിന്ന് ലഭിച്ചിരുന്നു. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :