മാസ്ക് ധരിയ്ക്കാതെ പുറത്തിറങ്ങിയാൽ കൊവിഡ് രോഗികളെ ചികിത്സിയ്ക്കുന്ന ആശുപത്രികളിൽ ജോലി ചെയ്യണം, ഉത്തരവിറങ്ങി !

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 7 ജൂലൈ 2020 (12:43 IST)
ഗ്വാളിയർ: കൊവിഡ് 19 പ്രോട്ടോകോൾ പാലിയ്ക്കാതെ പുറത്തിറങ്ങുന്നവർക്ക് വ്യത്യസ്തമായ ശിക്ഷ നൽകാൻ മധ്യപ്രദേശിലെ ഗ്വാളിയർ ജില്ലാ ഭരണകൂടം. മാസ്കുകകൾ ധരിയ്ക്കാതെയും കൊവിഡ് പ്രോട്ടോകോൾ പാലിയ്ക്കാതെയും പുറത്തിറങ്ങുന്നവരെ കൊവിഡ് രോഗികളെ ചികിത്സിയ്ക്കുന്ന ആശുപത്രികളിൽ മൂന്ന് ദിവസത്തേയ്ക്ക് വളണ്ടിയറായി നിയമിയ്ക്കാനാണ് തീരുമാനം. കൂടാതെ ഇവരിൽ നിന്നും പിഴയും ഈടാക്കും.

ജില്ലാ കളക്ടർ കുശലേന്ദ്ര സിങിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. മധ്യപ്രദേശിൽ നടന്നുവരുന്ന കിൽ കൊറോണ ക്യാംപെയിനിന്റെ ഭാഗമാണ് പുതിയ ശിക്ഷ നടപടി,. ഞായറാഴ്ച മുതൽ ഉത്തരവ് നിലവിൽ വന്നു. കൊവിഡ് പ്രോട്ടോകോൾ ലംഘിയ്ക്കുന്നവർക്ക് നിലവിൽ പിഴ മാത്രമാണ് ചുമത്തുന്നത്. എന്നാൽ വിഷയത്തിന്റെ ഗൗരവം ജനങ്ങളിൽ എത്തിയ്ക്കുന്നതിനായാണ് ഇത്തരം ഒരു നടപടി എന്ന് കളക്ടർ വ്യക്തമാക്കി. ഇൻഡോർ, ഭോപ്പാൽ എന്നി നഗരങ്ങളിൽനിന്നും, മറ്റു സംസ്ഥാനങ്ങളിൽനിന്നും ജില്ലയിൽ എത്തുന്നവരെ ഗ്വാളിയറിൽ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കിൽ കൊറോണ ക്യാംപെയിനിന്റെ ഭാഗമായി ഡോർ ടു ഡോർ പരിശോധനകളും നടക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :