ഭാരത് പെട്രോളിയവും, എയര്‍ ഇന്ത്യയും മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നിര്‍മലയുടെ പരാമര്‍ശം.

തുമ്പി ഏബ്രഹാം| Last Modified ഞായര്‍, 17 നവം‌ബര്‍ 2019 (15:57 IST)
നഷ്ടത്തിലായ എയര്‍ ഇന്ത്യ, ഭാരത് പെട്രോളിയം എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന അടുത്ത വര്‍ഷം മാര്‍ച്ചോടെ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നിര്‍മലയുടെ പരാമര്‍ശം. 58000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ കടം.

എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍പ്പന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 42,915 കോടിയാണ് ഭാരത് പെട്രോളിയത്തിന്റെ കടം. കമ്പനിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണമുള്ള 53.299 ശതമാനം ഓഹരികള്‍ വില്‍പ്പന നടത്താനുമാണ് നീക്കം.

ഇവയുടെ ഓഹരി വില്‍പ്പനയിലൂടെ നടപ്പുസാമ്പത്തിക വര്‍ഷം ഇത്തരത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിശദീകരണം.

ഇന്ത്യയുടെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒഹരി വില്‍പ്പനയോട് അന്താരാഷ്ട്ര തലത്തില്‍, നിക്ഷേപകര്‍ ഇപ്പോള്‍ വലിയ താല്‍പ്പര്യമാണ് പ്രകടിപ്പിക്കുന്നതെന്നാണ് കേന്ദ്രധനമന്ത്രിയുടെ വാദം. ഒരു വര്‍ഷം മുന്‍പ് തണുപ്പന്‍ പ്രതികരണത്തെ തുടര്‍ന്ന് വില്‍പ്പന നീക്കം ഉപേക്ഷിക്കേണ്ട സ്ഥിതിയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :