കേരളത്തിലെ ജനങ്ങളുടെ കാവലാളായി തുടരും; അഭിമാനാര്‍ഹമായ ജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി; മുഖ്യമന്ത്രിപദത്തില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ വി എസ്

കേരളത്തിലെ ജനങ്ങളുടെ കാവലാളായി തുടരും; അഭിമാനാര്‍ഹമായ ജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി; മുഖ്യമന്ത്രിപദത്തില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ വി എസ്

തിരുവനന്തപുരം| JOYS JOY| Last Updated: ശനി, 21 മെയ് 2016 (14:36 IST)
കേരളത്തിലെ ജനങ്ങളുടെ കാവലാളായി തുടരുമെന്ന് സ്ഥാനമൊഴിഞ്ഞ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. തെരഞ്ഞെടുപ്പില്‍ അഭിമാനാര്‍ഹമായ ജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്നതിനു മുമ്പായി കന്റോണ്‍മെന്റ് ഹൌസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുതി തയ്യാറാക്കിയ കുറിപ്പുമായായിരുന്നു വി എസ് മാധ്യമങ്ങളെ കാണാനെത്തിയത്. മുന്നണിക്കോ പാര്‍ട്ടിക്കോ ദോഷം വരുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഒന്നും തന്നെ തന്റെ ഭാഗത്തു നിന്ന് ഉണ്ടാകാതിരിക്കാന്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
ജനങ്ങളുടെ കാവലാളായി തുടരും. ഇടതിന് അവസരം നല്കിയ എല്ലാ കേരളീയരോടും നന്ദി പ്രകാശിപ്പിക്കുന്നു. ഞാന്‍ നിങ്ങളുടെ കാവലാളായി നില കൊള്ളുമെന്ന് വാക്കു തരുന്നെന്നും വി എസ് പറഞ്ഞു.

യു ഡി എഫ് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചായിരുന്നു വാര്‍ത്താസമ്മേളനം. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന വന്‍കിട കുംഭകോണങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പുറത്തു കൊണ്ടുവരും. കുറ്റവാളികളെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യും. ജിഷയുടെ ഘാതകരെ തുറുങ്കിലടയ്ക്കുന്ന സമയം വിദൂരമല്ലെന്നും ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പേരില്‍ നടന്നത് അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മുഖ്യമന്ത്രി പദം നല്കാതിരുന്നതിന് പകരമായി പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന പദവികള്‍ സ്വീകരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ “ഏതെങ്കിലും തരത്തിലുള്ള അധികാരങ്ങളുടെ പിറകെ പോകുന്നയാളല്ല ഞാന്‍ എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. പാര്‍ട്ടി മുന്നോട്ടു വെയ്ക്കുന്ന ഒരു ബദല്‍ നയങ്ങള്‍ക്കും താന്‍ വഴങ്ങില്ല എന്ന വ്യക്തമായ സന്ദേശം ആയിരുന്നു ഈ മറുപടി. ഇനി എന്താണ് താങ്കള്‍ ചെയ്യാന്‍ പോകുന്നത് എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അതെല്ലാം നിങ്ങള്‍ കണ്ടുകൊള്ളുക എന്നായിരുന്നു വി എസിന്റെ മറുപടി. ‘ഗുഡ് ബൈ ഗുഡ് ബൈ ഗുഡ് ബൈ’ എന്നു പറഞ്ഞായിരുന്നു വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :